കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന എസ് കൃഷ്ണകുമാര്‍ വീണ്ടും ബിജെപിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസില്‍ നിന്നും വീണ്ടും കൊഴിഞ്ഞുപോക്ക്. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന എസ് കൃഷ്ണകുമാര്‍ വീണ്ടും ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം എഐസിസി വക്താവ് പ്രിയങ്ക് ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് കൃഷ്ണകുമാറിന്റെ ബിജെപിയിലേക്കുള്ള തിരിച്ചുപോക്ക്

നേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് തടയാനാകാതെ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ വക്താവായിരുന്ന ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം വക്താവായിരുന്ന പ്രിയങ്ക ചതുര്‍വേദി ശിവസേനയിലും ചേര്‍ന്നിരുന്നു.

പ്രിയങ്ക ചതുര്‍വേദിയുടെ കൊഴിഞ്ഞുപോക്കില്‍ പ്രതിരോധത്തിലായ കോണ്‍ഗ്രസിനെ കൂടുതല്‍ കുഴക്കിയാണ് മുന്‍ കേന്ദ്രമന്ത്രിയായിരുന്ന എസ് കൃഷ്മകുമാറും ബിജെപിയിലേക്ക് വീണ്ടും ചേക്കേറിയത്. കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ നിന്നും മത്സരിച്ചിട്ടുള്ള കൃഷ്ണകുമാര്‍ എട്ട്, ഒമ്പത്, പത്ത് ലോക്‌സഭകളില്‍ അംഗമായിരുന്നു.

1963 ല്‍ സിവില്‍ സര്‍വ്വീസില്‍ പ്രവേശിച്ച അദ്ദേഹം. എറണാകുളം ജില്ലാ കളക്ടറായിരുന്നു. 1980 ല്‍ സിവില്‍ സര്‍വീസ് രാജി വച്ച് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലിറങ്ങി. 1984 96 കാലത്ത് കൊല്ലത്തു നിന്ന് മൂന്നു തവണ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഇക്കാലയളവിലാണ് മന്ത്രിസ്ഥാനം വഹിച്ചട്ടുള്ളത്. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെയും ടെക്സ്റ്റയില്‍സ് മന്ത്രാലയത്തിന്റെയും വാര്‍ത്താ പ്രക്ഷേപണ വകുപ്പിന്റെയും പെട്രോളിയം പ്രകൃതി വാതകം, പ്രതിരോധം, കൃഷി തുടങ്ങിയ വകുപ്പുകളുടെയും ചുമതലകളായിരുന്ന വഹിച്ചിട്ടുണ്ട്.

ഇതിനിടെ 2003 ല്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതിന് ശേഷം പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയെങ്കിലും രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് വീണ്ടും ബിജെപിയില്‍ ചോരാനുള്ള കൃഷ്ണകുമാറിന്റെ തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here