ഇന്ന് കൊട്ടിക്കലാശം; കേന്ദ്ര നേതാക്കളില്ല; അവസാനലാപ്പിലും ആവേശമില്ലാതെ കൊല്ലത്തെ യുഡിഎഫ് ക്യാമ്പ്

പരസ്യപ്രചരണം ഇന്നവസാനിക്കാനിരിക്കെ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന് വേണ്ടി പ്രചരണത്തിനെത്താതെ ആര്‍എസ്പി കേന്ദ്രനേതൃത്വം. പാര്‍ട്ടിയുടെ ഏക എംപിയാണെങ്കില്‍ പോലും പ്രചരണത്തില്‍ നിന്ന് നേതാക്കൾ വിട്ട് നിൽക്കുകയാണ്. കേരളാ ഘടകം യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലെ അതൃപ്തി തന്നെയാണ് പ്രധാന കാരണം.

രാജ്യത്ത് 10ല്‍ താഴെ സീറ്റുകളില്‍ മാത്രമാണ് ആര്‍എസ്പി മത്സരിക്കുന്നത്. പാര്‍ട്ടിയുടെ ഏക സിറ്റിംഗ് എംപി മത്സരിക്കുന്നതാകട്ടെ കൊല്ലത്തും. പരസ്യ പ്രചരണം ഇന്നവസാനിക്കാനിരിക്കെ ആര്‍എസ്പി കേന്ദ്രനേതാക്കൾ ഒരു തവണ പോലും എന്‍കെ പ്രേമചന്ദ്രന് വോട്ട് തേടി കൊല്ലത്തെത്തിയില്ല.

ആര്‍എസ്പി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന എല്ലായിടത്തും ജനറല്‍ സെക്രട്ടറി ക്ഷിതി ഗോസ്വാമി പ്രചരണം നടത്തിയെങ്കിലും പ്രേമചന്ദ്രന് വോട്ട് ചോദിക്കാന്‍ മാത്രം എത്തിയില്ല. കൊട്ടിക്കലാശ ദിവസമായ ഇന്നും ഒരു ആര്‍എസ്പി കേന്ദ്രനേതാവും പ്രേമചന്ദ്രന് വേണ്ടി കൊല്ലത്ത് എത്തില്ല. കേരള നേതൃത്വം യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലെ അതൃപ്തി കേന്ദ്രനേതാക്കള്‍ നേരത്തെ പരസ്യമാക്കിയിരുന്നു.

പ്രേമചന്ദ്രന് വേണ്ടി വോട്ട് ചോദിക്കാനെത്താത്തതിന്റെ പ്രധാനകാരണവും ഇത് തന്നെ. ഇടത് മുന്നണിക്കെതിരെ കേരളത്തില്‍ പ്രചരണത്തില്‍ ഏര്‍പ്പെടുന്നതിലെ രാഷ്ട്രീയ ശരികേടും തീരുമാനത്തിന് കാരണമായി.

ബിജെപിയോടുള്ള അടുപ്പത്തിലും കേന്ദ്രനേതൃത്വത്തിന് അതൃപ്തിയുണ്ട്. എന്നാല്‍ പ്രചരണത്തിനെത്താത്തത് ഭാഷാ പരിമിധികള്‍ കൊണ്ടാണെന്ന ദുര്‍ബല വിശദീകരണമാണ് ജനറല്‍ സെക്രട്ടറി ക്ഷിതി ഗോസ്വാമി നല്‍കുന്നത്.

മുന്‍ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡൻ പ്രചരണരംഗത്ത് സജീവമല്ലാത്തത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാകാമെന്നും ക്ഷിതി ഗോസ്വാമി പറയുന്നു.

ഇന്ന് പരസ്യപ്രചാരണം അവസാനിക്കുന്നതോടെ സ്വന്തം പാര്‍ട്ടിയുടെ കേന്ദ്രനേതാക്കള്‍ പോലും വോട്ട് ചോദിക്കാനെത്തിയില്ലെന്ന പേരുദോഷം അത് എന്‍ കെ പ്രേമചന്ദ്രന് സ്വന്തമാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News