ഇവിടെ വീഴ്ച വന്നാല്‍ ഒരിക്കലും തിരിച്ചുപിടിക്കാനാകാത്ത വിധത്തില്‍ നഷ്ടങ്ങളാകും രാജ്യത്തിനും ജനങ്ങള്‍ക്കും ഉണ്ടാകുക; ഈ ഉത്തരവാദിത്വബോധത്തോടെയാകും ജനം ഇക്കുറി വോട്ടുചെയ്യുക; മുഖ്യമന്ത്രി

ഇപ്പോള്‍ നമ്മുടെ രാജ്യത്താകെ നടന്നുകൊണ്ടിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ഇന്ത്യന്‍ സമൂഹത്തിന്റെ ഒരുമയോടെയുള്ള നിലനില്‍പ്പിന്റെയും ജനതയുടെയാകെ അവകാശങ്ങളുടെ സംരക്ഷണത്തിന്റെയും കാര്യത്തില്‍ നിര്‍ണായകമായ ഒന്നാണ്.

വര്‍ഗീയതയുടെ ആധിപത്യത്തില്‍നിന്ന് മതനിരപേക്ഷതയെയും സാമ്രാജ്യത്വ അധിനിവേശ ശ്രമങ്ങളില്‍നിന്ന് രാജ്യപരമാധികാരത്തെയും കോര്‍പറേറ്റ്–രാഷ്ട്രീയ ചങ്ങാത്തത്തില്‍നിന്ന് സാധാരണക്കാരായ ജനങ്ങളുടെ താല്‍പ്പര്യങ്ങളെയും രക്ഷപ്പെടുത്തുക എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ പൊതുതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപ്രാധാന്യം.

ഇവിടെ വീഴ്ച വന്നുപോയാല്‍ ഒരിക്കലും തിരിച്ചുപിടിക്കാനാകാത്ത വിധത്തിലുള്ള നഷ്ടങ്ങളാകും രാജ്യത്തിനും ജനങ്ങള്‍ക്കും ഉണ്ടാകുക. ഈ ഉത്തരവാദിത്തബോധത്തോടെയാകും ജനങ്ങള്‍ ഇക്കുറി വോട്ടുചെയ്യുക എന്ന കാര്യത്തില്‍ സംശയമില്ല.

കേരളത്തെ സംബന്ധിച്ചിടത്തോളം മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കൊപ്പം മറ്റു ചിലതുകൂടിയുണ്ട്. കേരളത്തിന്റെ അധികാര അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്ന ഒരു സംവിധാനം രൂപപ്പെടുത്തിയെടുക്കുക എന്നത് അതില്‍ പ്രധാനമാണ്.

ഏറ്റവും വലിയ വൈഷമ്യം നേരിട്ട ഘട്ടത്തില്‍പ്പോലും കേരളത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാതിരുന്ന ഒരു രാഷ്ട്രീയസംവിധാനമാണ് കേന്ദ്രത്തിലുണ്ടായിരുന്നത് എന്നത് എല്ലാവര്‍ക്കും അറിയാം.

ആ സംവിധാനം തെരഞ്ഞെടുപ്പിനുശേഷവും തുടര്‍ന്നാല്‍ കേരളത്തിനുണ്ടാകുന്ന നഷ്ടം എത്രമേല്‍ ഗുരുതരമായിരിക്കും എന്നത് വിശദീകരിക്കേണ്ട കാര്യമില്ല. ഇക്കാര്യവും ഈ തെരഞ്ഞെടുപ്പിനെ വലിയതോതില്‍ സ്വാധീനിക്കും.

ബിജെപി വിട്ടുവീഴ്ചയില്ലാത്ത വര്‍ഗീയതയുടെ വഴിക്കു സഞ്ചരിക്കുന്നു. ശക്തമായി അതിനെ എതിര്‍ത്താല്‍ തങ്ങള്‍ക്ക് ഭൂരിപക്ഷ വര്‍ഗീയ വോട്ടുകള്‍ നഷ്ടമാകുമോ എന്ന ചിന്തയോടെ മൃദുവര്‍ഗീയ സമീപനങ്ങളുമായി കോണ്‍ഗ്രസ് സഞ്ചരിക്കുന്നു.

അതേസമയം ഇരുകൂട്ടരും ഒരുപോലെ സാമ്രാജ്യത്വാനുകൂലവും കോര്‍പറേറ്റ് പ്രീണനപരവും നിസ്വജനവിഭാഗങ്ങള്‍ക്കു വിരുദ്ധവുമായ രാഷ്ട്രീയ സാമ്പത്തികനയ നടപടികള്‍ മുമ്പോട്ടുകൊണ്ടുപോകുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി കൂടുതല്‍ തിളക്കമുള്ളതാകുന്നത്.

സംഘപരിവാറിനും ബിജെപിക്കുമെതിരെ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നതാണ് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ സമീപനം. അത് വൈവിധ്യങ്ങളുടെ വിളഭൂമിയായ ഇന്ത്യന്‍ സമൂഹത്തെയും രാഷ്ട്രീയത്തെയും യാഥാര്‍ഥ്യബോധത്തോടെ കാണുന്ന സമീപനമാണ്

എന്തുകൊണ്ട് ഇടതുപക്ഷം

കോണ്‍ഗ്രസിനോ ബിജെപിക്കോ അല്ലാതെ അവരുടെ അത്ര സീറ്റുകളില്‍ മത്സരിക്കാത്ത ഇടതുപക്ഷത്തിന് എന്തിന് വോട്ടുചെയ്യണം എന്നു ചോദിക്കുന്നവരുണ്ട്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയങ്ങള്‍ തന്നെയാകണം തുടര്‍ന്നും നിലനില്‍ക്കേണ്ടത് എന്ന രാഷ്ട്രീയമാണ് ഇവരെ നയിക്കുന്നത്. ഇന്ത്യന്‍ യാഥാര്‍ഥ്യം കാണാന്‍ കൂട്ടാക്കാത്ത സമീപനമാണിത്.

വിവിധ സംസ്ഥാനങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നത് അതതു പ്രദേശങ്ങളില്‍ സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുന്ന ചേരിതിരിവിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ അതിശക്തമായി ചെറുക്കുന്ന രാഷ്ട്രീയ പാര്‍ടികളും സഖ്യങ്ങളുമാണ്.

യുപിയിലും ബിഹാറിലും ഒഡിഷയിലും ആന്ധ്രയിലും തെലങ്കാനയിലും തമിഴ്‌നാട്ടിലും ഒക്കെ കോണ്‍ഗ്രസോ ബിജെപിയോ അല്ലാത്ത പ്രാദേശിക കക്ഷികളും രാഷ്ട്രീയ സംവിധാനങ്ങളുമാണ് മത്സരരംഗത്ത് മുന്നിട്ടുനില്‍ക്കുന്നത്.

ഇവരാരും തന്നെ കേന്ദ്രത്തില്‍ ഒറ്റയ്ക്ക് അധികാരത്തില്‍ വരാനുള്ള അത്രയും സീറ്റുകളില്‍ മത്സരിക്കുന്നില്ല എന്നതുകൊണ്ട് അവര്‍ക്ക് വോട്ടുചെയ്യരുത് എന്ന് ഇവര്‍ പറയുമോ? അങ്ങനെ പറഞ്ഞാല്‍ അത് വര്‍ഗീയതയെ വീഴ്ത്താനാണോ വളര്‍ത്താനാണോ സഹായിക്കുക?

ഇത്തരത്തില്‍ പ്രദേശിക യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന ശക്തികളാകെ സംഘപരിവാറിനും ബിജെപിക്കുമെതിരെ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നതാണ് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ സമീപനം.

അത് വൈവിധ്യങ്ങളുടെ വിളഭൂമിയായ ഇന്ത്യന്‍ സമൂഹത്തെയും രാഷ്ട്രീയത്തെയും യാഥാര്‍ഥ്യബോധത്തോടെ കാണുന്ന സമീപനമാണ്; നമ്മുടെ ഫെഡറല്‍ഘടനയെ ശക്തിപ്പെടുത്തുന്നതും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വേകുന്നതുമാണ്.

ഇതിന്റെയാകെ പ്രാതിനിധ്യമുള്ള ദേശീയ മതേതര ബദലാണ് രാജ്യത്ത് ഇനി അധികാരത്തില്‍ വരാന്‍ പോകുന്നത്. അതില്‍ ഇടതുപക്ഷത്തിനുള്ള പങ്ക് ചരിത്രത്തില്‍ത്തന്നെ തെളിയിക്കപ്പെട്ടതാണ്.

ആര്‍എസ്എസ് നയിക്കുന്ന ബിജെപി വര്‍ഗീയത വിതച്ചുകൊണ്ട് ഇന്ത്യന്‍ സമൂഹത്തെയാകെ ഛിദ്രീകരിക്കുന്നു എന്നതുമാത്രമല്ല പ്രശ്‌നം. വര്‍ഗീയതയുടെയും തീവ്ര ദേശീയതയുടെയും മറവില്‍ അങ്ങേയറ്റം ജനദ്രോഹപരമായ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ അതിതീക്ഷ്ണമായി നടപ്പാക്കുന്നു എന്നതുകൂടിയാണ്.

രണ്ടാമത്തേത് അതേപടിതന്നെ കോണ്‍ഗ്രസും പങ്കിടുന്നുതാനും. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ജനദ്രോഹപരമായ ഭരണം കാഴ്ചവച്ച സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രത്തിലുള്ളത്.

ന്യൂനപക്ഷങ്ങള്‍, ദളിതര്‍, ആദിവാസികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, എഴുത്തുകാര്‍, സ്ത്രീകള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും ബിജെപി ഭരണത്തിന്റെ ദുരന്തം അനുഭവിച്ചവരാണ്.

അതുകൊണ്ടുതന്നെ ജാതി–മത–ലിംഗ വിവേചനങ്ങള്‍ക്കും വര്‍ഗ–വര്‍ണ ഭേദങ്ങള്‍ക്കും ഭാഷയുടെയും പ്രദേശത്തിന്റെ വ്യത്യാസങ്ങള്‍ക്കും അതീതമായി ഇന്ത്യ നാമെല്ലാവരുടേതുമാണ് എന്നുറപ്പുവരുത്താനും എല്ലാ ഇന്ത്യക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്നുറപ്പുവരുത്താനും ഈ തെരഞ്ഞെടുപ്പ് പ്രധാനമാണ്.

ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന മതേതര ജനാധിപത്യ ഇന്ത്യ എന്ന സങ്കല്‍പ്പം നിലനിര്‍ത്തുന്നതിന് ഈ തെരഞ്ഞെടുപ്പില്‍ നാം സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് വളരെ വലിയ പങ്കാണ് വഹിക്കാനുള്ളത്.

സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്ന ജിഎസ്ടി എന്ന ആശയം മുന്നോട്ടുവച്ചത് കോണ്‍ഗ്രസ്. സംസ്ഥാനഭരണത്തില്‍ കേന്ദ്രം കൈ കടത്തുന്ന പ്രക്രിയ ആരംഭിച്ചതും തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കുന്ന സമീപനം ആവിഷ്‌കരിച്ചതും കോണ്‍ഗ്രസ്

ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസല്ല

ബിജെപിയുടെ നയങ്ങളില്‍നിന്ന് വ്യത്യസ്തമായ എന്തു നിലപാടാണ് കോണ്‍ഗ്രസിനുള്ളത്? കാര്‍ഷികമേഖലയെ തകര്‍ത്ത കരാറുകളില്‍ ഏര്‍പ്പെട്ടത് കോണ്‍ഗ്രസ്. കൃഷിക്കുള്ള സബ്‌സിഡികള്‍ വെട്ടിക്കുറച്ചത് കോണ്‍ഗ്രസ്. വിലക്കയറ്റം അനിയന്ത്രിതമാക്കിയ പെട്രോളിയം പ്രൈസ് ഡീറെഗുലേഷന്‍ നടപ്പാക്കിയതും കോണ്‍ഗ്രസ്.

തൊഴിലുറപ്പുപദ്ധതിയെ ക്ഷയിപ്പിച്ചതും കോണ്‍ഗ്രസ്. കോടിക്കണക്കിനാളുകളെ കണക്കിലെ കള്ളത്തരത്തിലൂടെ ദാരിദ്ര്യരേഖയ്ക്ക് മുകളിലെത്തിച്ച് അവരുടെ ആനുകൂല്യങ്ങള്‍ അപഹരിച്ചതും കോണ്‍ഗ്രസ്. വ്യക്തിയുടെ സ്വകാര്യതയില്‍ കൈകടത്തിക്കൊണ്ട് ആധാര്‍ നടപ്പാക്കിയതും കോണ്‍ഗ്രസ്.

വ്യവസായമേഖലയെമുതല്‍ പ്രതിരോധമേഖലയെവരെ അട്ടിമറിച്ച എഫ്ഡിഐ അനുവദിച്ചതും കോണ്‍ഗ്രസ്. പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുന്ന പ്രക്രിയ ആരംഭിച്ചതും കോണ്‍ഗ്രസ്.

സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്ന ജിഎസ്ടി എന്ന ആശയം മുന്നോട്ടുവച്ചത് കോണ്‍ഗ്രസ്. സംസ്ഥാനഭരണത്തില്‍ കേന്ദ്രം കൈ കടത്തുന്ന പ്രക്രിയ ആരംഭിച്ചതും തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കുന്ന സമീപനം ആവിഷ്‌കരിച്ചതും കോണ്‍ഗ്രസ്. സിബിഐയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തു തുടങ്ങിയതും കോണ്‍ഗ്രസ്.

കോണ്‍ഗ്രസിന്റെ ഇതേ ജനവിരുദ്ധ നയങ്ങള്‍ ഇതേപടിയോ ഇതേക്കാള്‍ ശക്തമായോ മുമ്പോട്ടുകൊണ്ടുപോകുകയാണ് ബിജെപി ഗവണ്‍മെന്റ്. ഒരു വന്‍കിട സ്വകാര്യകുത്തക നമ്മുടെ സ്വന്തം സ്ഥാപനമാണ് എന്ന് വിശേഷിപ്പിച്ചത് കോണ്‍ഗ്രസിനെ. ഭരണത്തില്‍ എത്തിയിട്ടുള്ളപ്പോള്‍ ഒക്കെ അഴിമതിയില്‍ മുങ്ങിക്കുളിച്ചതും കോണ്‍ഗ്രസ്.

ഭോപാല്‍ ഗ്യാസ് ദുരന്തത്തിലൂടെ ഇന്ത്യക്കാരുടെ ജീവനെടുത്ത വാറന്‍ ആന്‍ഡേഴ്‌സനെ മുതല്‍ സിഐഎയുടെയും ഭീകരവാദികളുടെയും ഇരട്ട ഏജന്റായിരുന്ന ഡേവിഡ് ഹെഡ്‌ലിയെവരെ രാജ്യത്തിനുപുറത്തേക്ക് രക്ഷപ്പെടാന്‍ അനുവദിച്ചതും കോണ്‍ഗ്രസ്.

മതത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിച്ചുതുടങ്ങിയത് കോണ്‍ഗ്രസ്. ബാബ്‌റി മസ്ജിദ് ആരാധനയ്ക്കായി വര്‍ഗീയവാദികളുടെ സമ്മര്‍ദത്തിന്‍ കീഴില്‍ വിട്ടുകൊടുത്തത് കോണ്‍ഗ്രസ്. അവിടെ ശിലാന്യാസിലൂടെ ക്ഷേത്രത്തിനു തറക്കല്ലിടാന്‍ അനുവദിച്ചത് കോണ്‍ഗ്രസ്.

ആ തറക്കല്ല് കര്‍സേവയിലൂടെ ഒരു മണ്ഡപമായി ഉയരാന്‍ അനുവദിച്ചത് കോണ്‍ഗ്രസ്. ബാബ്‌റി മസ്ജിദ് പൊളിക്കുന്നതിന് നിഷ്‌ക്രിയത്വത്തിലൂടെ അധ്യക്ഷത വഹിച്ചത് കോണ്‍ഗ്രസ്. തങ്ങള്‍ അധികാരത്തില്‍ വന്നാലേ അവിടെ രാമക്ഷേത്രനിര്‍മാണം നടക്കൂ എന്ന് ഇപ്പോള്‍ ഉത്തരേന്ത്യയിലാകെ പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസ്.

അപ്പോള്‍ പിന്നെ എവിടെയാണ് കോണ്‍ഗ്രസ് ബദലാകുന്നത്? വര്‍ഗീയതയുടെ കാര്യത്തിലില്ല, സാമ്പത്തികനയങ്ങളുടെ കാര്യത്തിലില്ല, സാമ്രാജ്യത്വവിധേയത്വത്തിന്റെ കാര്യത്തിലില്ല, കോര്‍പ്പറേറ്റ് പ്രീണനത്തിന്റെ കാര്യത്തിലില്ല. വന്‍കിട കോര്‍പറേറ്റുകളുടെ ആയിരക്കണക്കിനു കോടിയുടെ ബാധ്യത കോണ്‍ഗ്രസ് സര്‍ക്കാര്‍ എഴുതിത്തള്ളി, ബിജെപി സര്‍ക്കാരും എഴുതിത്തള്ളി.

പെട്രോളിയത്തിന്റെ വിലനിയന്ത്രണം സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് കമ്പനികളുടെ കൈയിലേക്ക് കോണ്‍ഗ്രസ് കൈമാറി, ബിജെപി നിത്യേന വില വര്‍ധിപ്പിച്ചുകൊണ്ട് ഇതേ നയം തുടര്‍ന്നു. ആണവ കരാറിലൂടെയടക്കം കോണ്‍ഗ്രസ് സാമ്രാജ്യത്വത്തിന് വിടുപണി ചെയ്തു, സംയുക്ത സൈനികാഭ്യാസത്തിലൂടെയും മറ്റും ബിജെപി ഗവണ്‍മെന്റും അതുതന്നെ ചെയ്തു. അപ്പോള്‍ പിന്നെ ഏത് അര്‍ഥത്തിലാണ് തങ്ങളാണ് ബദലെന്ന് കോണ്‍ഗ്രസ് പറയുന്നത്? തങ്ങളുടെ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ഉദ്ദേശിച്ചുള്ളതല്ല എന്ന് പ്രവൃത്തിയിലൂടെ ആവര്‍ത്തിച്ച് വ്യക്തമാക്കിയത് കോണ്‍ഗ്രസ്.

ഇതേ കാര്യം പരസ്യമായിത്തന്നെ പ്രഖ്യാപിച്ചു ബിജെപി. അപ്പോള്‍ പിന്നെ എവിടെയാണ് ബദല്‍നയം? അവരാണ് ഇപ്പോള്‍ തങ്ങളെ വീണ്ടും അധികാരത്തില്‍ എത്തിക്കണം എന്ന് പറയുന്നത്. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഏര്‍പ്പെട്ടുകൊണ്ട് ഇന്ത്യയുടെ പരമാധികാരം ഇല്ലാതാക്കുന്ന നയസമീപനങ്ങളാണ് രണ്ടുകൂട്ടരില്‍നിന്നും ഉണ്ടായിട്ടുള്ളത്.

അതുകൊണ്ടുതന്നെ ദേശീയ മതേതര ബദല്‍ എന്ന ആശയത്തിന് ഇന്ന് വളരെയധികം പ്രസക്തിയുണ്ട്. അത് വിവിധ സംസ്ഥാനങ്ങളുടെയും സംസ്‌കാരങ്ങളുടെയും അങ്ങനെ എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു രാഷ്ട്രീയ ബദല്‍ സംവിധാനമായി നിലകൊള്ളും. അത്തരത്തില്‍ ഭൂരിഭാഗം ഇന്ത്യക്കാരുടെയും താല്‍പ്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സ്ഥിതി രൂപപ്പെടണമെങ്കില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷം ശക്തിപ്പെട്ടേ മതിയാകൂ.

കര്‍ഷകരുടെയും തൊഴിലാളികളുടെയും വിദ്യാര്‍ഥികളുടെയും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും ആദിവാസികളുടെയും ദളിതരുടെയും അവകാശങ്ങള്‍ അപഹരിക്കപ്പെടാതിരിക്കാന്‍ ഇടതുപക്ഷത്തിന്റെ ശക്തമായ സ്വാധീനം മുന്‍കാലങ്ങളിലെന്നപോലെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉണ്ടായേ തീരൂ. കഴിഞ്ഞ അഞ്ചുവര്‍ഷവും ഇവരുടെയൊക്കെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നിരന്തരം സമരങ്ങളില്‍ ഏര്‍പ്പെട്ടത് ഇടതുപക്ഷമാണ്.

കേരളത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം

കേരളത്തിന് അര്‍ഹതപ്പെട്ടത് നേടിയെടുക്കാന്‍ കഴിയുന്ന രാഷ്ട്രീയ സംവിധാനം കേന്ദ്രത്തിലുണ്ടാകേണ്ടതുണ്ട്. കോണ്‍ഗ്രസിതര–ബിജെപിയിതര സര്‍ക്കാരുകള്‍ കേന്ദ്രത്തില്‍ വന്ന ഘട്ടങ്ങളിലാണ് തീരദേശ റെയില്‍വേമുതല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായക

പ്രാധാന്യമുള്ള കാര്യങ്ങളൊക്കെ നേടാന്‍ കഴിഞ്ഞത് എന്നത് ഓര്‍മിക്കണം. കേന്ദ്രത്തില്‍നിന്നുള്ള നികുതി ഓഹരി ന്യായയുക്തമായി ലഭിക്കണം. ഇതര സംസ്ഥാനങ്ങള്‍ക്കു ലഭിക്കുന്ന സ്‌പെഷ്യല്‍ പാക്കേജ് അടക്കമുള്ള ആനുകൂല്യങ്ങള്‍ കേരളത്തിനും ലഭിക്കണം. കേരളത്തിന്റെ റബര്‍, വെളിച്ചെണ്ണ തുടങ്ങിയവ കമ്പോളം കിട്ടാതെ കെട്ടിക്കിടക്കുകയും ഇറക്കുമതി റബര്‍, പാമോയില്‍ തുടങ്ങിയവ കമ്പോളത്തെ കീഴടക്കുകയും ചെയ്യുന്ന ഇറക്കുമതിനയം തിരുത്തപ്പെടണം.

നാണ്യവിളകള്‍ക്കും തോട്ടവിളകള്‍ക്കും സുഗന്ധവ്യഞ്ജനങ്ങള്‍ക്കും ന്യായവില കിട്ടണം. വിദേശനാണ്യ ശേഖരത്തിലേക്ക് വന്‍തോതില്‍ സംഭാവനചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് പുനരധിവാസത്തില്‍ സംരക്ഷണം ലഭിക്കണം.

കേരളം വലിയ പുരോഗതി കൈവരിച്ചിട്ടുള്ള വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസുരക്ഷ തുടങ്ങിയ മേഖലകളില്‍ അടുത്തഘട്ടമുന്നേറ്റം ഉറപ്പാക്കാന്‍ കഴിയുന്ന സഹായം ലഭിക്കണം. ഉണ്ടാക്കിയ നേട്ടത്തിന് ശിക്ഷിക്കപ്പെടുന്ന അവസ്ഥ അവസാനിക്കണം. ഊര്‍ജിത നെല്‍ക്കൃഷി പോലെയുള്ള കേന്ദ്രപദ്ധതികളില്‍ നെല്‍ക്കൃഷിക്ക് പ്രാധാന്യമുള്ള കേരളത്തിന് പ്രാതിനിധ്യമുണ്ടാകണം. കോച്ച് ഫാക്ടറി മുതല്‍ എയിംസ് വരെയുള്ള വാഗ്ദാനങ്ങളും ആവശ്യങ്ങളും നിറവേറ്റപ്പെടണം.

ഇന്ത്യന്‍ മതേതരത്വത്തെയും ജനാധിപത്യത്തെയും ശക്തിപ്പെടുത്തുന്ന നിലപാടുകള്‍ എന്നുമെടുത്തിട്ടുള്ള ഇടതുപക്ഷ ജനാധിപത്യ ശക്തികളെ വിജയിപ്പിക്കുന്നതിലൂടെ ഇന്ത്യയെത്തന്നെ വീണ്ടെടുക്കുകയാകും നാം. അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഇന്ത്യന്‍ ജനാധിപത്യം ഏതു ദിശയില്‍ നീങ്ങണമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിത്. ആ ഉത്തരവാദിത്തം നാം ഇന്ത്യയുടെ ഭാവിക്ക് നല്ലത് എന്തായിരിക്കും എന്ന ചിന്തയോടെ നിറവേറ്റണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News