ബന്ധുവായ യുവതിയ്‌ക്കൊപ്പം മദ്യപിച്ചു; രോഹിത് ശേഖറിനെ അപൂര്‍വ്വ കൊലപ്പെടുത്തിയതിന് കാരണം ഇതാണ്

ദില്ലി: യുപി മുന്‍മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖറിന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഭാര്യയും പ്രതിയുമായ അപൂര്‍വ ശുക്ല തിവാരി.

രോഹിതിനെ കൊലപ്പെടുത്തിയത് ബന്ധുവായ യുവതിയുമായി മദ്യം കഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണെന്ന് അപൂര്‍വ പൊലീസ് മുമ്പാകെ വെളിപ്പെടുത്തി.

ഉത്തരാഖണ്ഡില്‍ വോട്ട് ചെയ്യാന്‍പോയ രോഹിത് ദില്ലിയിലേക്കുള്ള മടക്കയാത്രയിലാണ് ബന്ധുവിന്റെ ഭാര്യയുമായി മദ്യപിച്ചത്.

ഈ സമയം അപൂര്‍വ രോഹിതിനെ വീഡിയോ കോള്‍ ചെയ്യുകയും മദ്യം കഴിക്കുന്നത് കാണുകയും ചെയ്തു. ശേഷം രോഹിത് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഇതേച്ചൊല്ലി തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ അപൂര്‍വ രോഹിതിനെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്നതിനാല്‍ രോഹിതിന് പ്രതിരോധിക്കാനും സാധിച്ചില്ല.

ഇക്കഴിഞ്ഞ ഏപ്രില്‍ 16നായിരുന്നു രോഹിതിന്റെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ തുടക്കം മുതല്‍ തന്നെ സംശയം ശക്തമായിരുന്നു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണ് രോഹിതിന്റെ മരണം കൊലപാതകം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. തലയണ ഉപയോഗിച്ച് മുഖം അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു എയിംസില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ രോഹിതിന്റെ കുടുംബാങ്ങളിലേക്ക് അന്വേഷണം നീണ്ടു.

പിന്നാലെ രോഹിതിന്റെ അമ്മ മരുമകള്‍ അപൂര്‍വക്കെതിരെ നല്‍കിയ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. മകനൂം ഭാര്യയും തമ്മില്‍ നല്ല ബന്ധമായിരുന്നില്ലെന്നും, ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും രോഹിതിന്റെ അമ്മ പൊലീസിന് മൊഴി നല്‍കി.

അപൂര്‍വ്വയ്ക്കും കുടുംബത്തിനും രോഹിത്തിന്റെ സ്വത്തുക്കളായിരുന്നു ആവശ്യമെന്നും മൊഴിയുണ്ട്. ഇതോടെയാണ് അപൂര്‍വയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News