ശാന്തിവനത്തില്‍ പി രാജീവ്; പുതിയ പരിഹാരം ഉണ്ടെങ്കില്‍ ഇനിയും പരിശോധിക്കേണ്ടതാണ്; സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തിരിച്ചറിയുകയും വേണം; 40,000 കുടുംബങ്ങള്‍ക്ക് വൈദ്യുതിയെത്തണം; പ്രകൃതിസംരക്ഷണം ഉറപ്പാക്കുകയും വേണം.

(പി രാജീവിന്റെ എഫ് ബി കുറിപ്പ് )

ഏപ്രിൽ 30നാണ് ഞാൻ പറവൂരിലെ ശാന്തി വനം സന്ദർശിച്ചത്. കെ എസ് ഇ ബി ടവറിന്റെ നിർമ്മാണം നടക്കുന്നു.

അതിന്റെ ഭാഗമായ ചെളി പറമ്പിലെ ഒരു ഭാഗത്ത് നിറഞ്ഞു കിടക്കുന്നു. മീനയും ഡോക്ടർ വിജയനും സംരക്ഷണ സമിതി പ്രവർത്തകരുമൊന്നിച്ച് സ്ഥലം കണ്ടു. 48 മരങ്ങൾ മുറിച്ചുമാറ്റുമെന്നും അതിന്റെ ലിസ്റ്റ് തന്നിട്ടുണ്ടെന്നും മീന പറഞ്ഞു. എന്നാൽ, അതിനേക്കാളേറെ മരങ്ങൾ മുറിക്കാനാണ് സാധ്യതയെന്ന ആശങ്കയും പ്രകടിപ്പിച്ചു.

നേരത്തെ ലൈൻ വലിക്കാൻ ഉദ്ദേശിച്ചിരുന്നത് അതിരിനോട് ചേർന്നായിരുന്നുവെന്നും പറഞ്ഞ് ആ സ്ഥലവും കാണിച്ചു തന്നു. ഇനി ഇതിലൂടെ ലൈൻ വലിക്കുകയാണെങ്കിൽ കൂടുതൽ മരങ്ങൾ നഷ്ടപ്പെടുകയില്ലേ എന്ന സംശയം പ്രകടിപ്പിച്ചു. അവരും അത് ശരിവെച്ചു. പുതിയ അലൈമെന്റ് സാധ്യമാവുകയില്ലേയെന്ന് അവർ ചോദിക്കുകയും ചെയ്തു.

കെ എസ് ഇ ബിയോട് സംസാരിച്ചപ്പോൾ ഹൈക്കോടതി വരെ പരിശോധിച്ച് അനുകൂലമായി തീരുമാനിച്ച കാര്യമാണെന്നായിരുന്നു പ്രതികരണം എന്നാൽ , മീനയും കൂടെയുള്ളവരും പ്രകടിപ്പിക്കുന്ന ആശങ്ക ചർച്ച ചെയ്യണമെന്ന കാര്യം കളക്ടറുടേയും മുഖ്യമന്ത്രിയുടെ ഓഫീസിന്റേയും ശ്രദ്ധയിൽപ്പെടുത്തി.

മേയ് രണ്ടിനു കളക്ടർ ചർച്ച നടത്താമെന്ന് അറിയിച്ചു. അതു വരെ നിർമ്മാണം നിർത്തി വെയ്ക്കണമെന്ന ആവശ്യം മീനയും മറ്റും ശ്രദ്ധയിൽപ്പെടുത്തി. അത് കളക്ടറെ അറിയിച്ചപ്പോൾ അദ്ദേഹം ഉടൻ തന്നെ കെ എസ് ഇ ബി ക്കാർക്ക് നിർദ്ദേശം നൽകി. പണി നിർത്തിവെച്ചതിനു ശേഷമാണ് അവിടെ നിന്നും മടങ്ങിയത്.

പറമ്പിൽ ഒഴുക്കിയിരിക്കുന്ന ചെളി നീക്കം ചെയ്യണമെന്ന ആവശ്യം അംഗീകരിക്കുകയും നൂറിലധികം മനുഷ്യാധ്വാനം ഉപയോഗിച്ച് അത് നീക്കം ചെയ്തു. യന്ത്രങ്ങൾ ഉപയോഗിക്കരുതെന്ന ആവശ്യം പൂർണ്ണമായും നടപ്പിലാക്കി.

മേയ് 2 നു നടന്ന ചർച്ചയുടെ തുടർച്ചയിൽ സോഷ്യൽ ഫോറസ്ട്രി പ്രതിനിധി കൂടി ഉൾപ്പെടുത്തിയ സംഘത്തോട് പാരിസ്ഥിക ആഘാതം പരമാവധി കുറച്ച് പദ്ധതി നടപ്പിലാക്കുന്നത് പഠിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. അതു വരെ തത്സ്ഥിതി തുടരാൻ തീരുമാനിച്ചു.

ടവറിന്റെ ഉയരം കൂട്ടി 48 മരങ്ങൾക്ക് പകരം 3 മരങ്ങൾ മാത്രം മുറിച്ചാൽ മതിയാകുമെന്ന് അവർ റിപ്പോർട്ട് നൽകി. രണ്ട് ആഞ്ഞിലിയും ഒരു കവുങ്ങുമാണ് മുറിക്കേണ്ടി വരുന്നത്. ടവറിന്റെ ബോട്ടം ക്രോസ് ആമിന്റെ നീളം 19.4 മീറ്ററില്‍നിന്നും 22.4 ആയി ഉയര്‍ത്തി. അതിന്റെ പടിഞ്ഞാറുവശത്ത് 21.4 മീറ്ററില്‍നിന്നും 24.6 മീറ്ററായും ഉയര്‍ത്തി.

ടവറിന്റെ നീളം കൂട്ടുന്നതിനാല്‍ 13.5 മീറ്ററില്‍കൂടുതല്‍ ഉയരത്തിലുള്ള ശിഖരങ്ങള്‍ മാത്രമേ മുറിച്ചുമാറ്റേണ്ടതായി വരൂ. ഇത്തരത്തില്‍ രണ്ട് ആഞ്ഞിലികളും ഒരു പൈന്‍ മരവും രണ്ട് പാഴ്മരങ്ങളും നീളം കുറച്ചു നിര്‍ത്തും. സാമൂഹ്യ വനവല്‍കരണവിഭാഗത്തിന്റെ നിബന്ധനകള്‍ക്കു വിധേയമായാണ് മരങ്ങള്‍ മുറിക്കുക. 1:10 എന്ന അനുപാതത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കും.

ഡീവിയേഷൻ ഇല്ലാതെ നേരത്തെയുള്ള അലൈമെന്റ് ശാന്തി വനത്തിന്റെ ഒരറ്റത്തു കൂടിയായിരുന്നെന്നും അത് മീന എതിർത്തതാണെന്ന് കെ എസ് ഇ ബി യും എതിർത്തിരുന്നില്ലെന്ന് മീനയും പറയുന്നു.

എന്നാൽ, ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും പഴയതിലേക്ക് പോയാൽ കൂടുതൽ മരങ്ങൾ മുറിക്കേണ്ടി വരുമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. 1999ല്‍ തുടങ്ങിവെച്ച വികസനപദ്ധതിയാണിത്. 40000 കുടുംബങ്ങളാണ് ഗുണഭോക്താക്കളായിട്ടുള്ളത്.

ചെറായി പോലൊരു പ്രദേശത്ത് നല്ല വോള്‍ട്ടേജില്‍ വൈദ്യുതിയെത്തേണ്ടത് പൊതുജനങ്ങളുടെ ആവശ്യമാണ്. മറുവശത്ത് പ്രകൃതിസംരക്ഷണവും ഉറപ്പാക്കുകയും വേണം.

തീർത്തും പുതിയ അലൈമെന്റിനെ കുറിച്ച് സംരക്ഷണ സമിതി നിർദ്ദേശം വെച്ചിരുന്നു. എന്നാൽ, സാധാരണക്കാർ താമസിക്കുന്ന വീടുകളെ ബാധിക്കുമെന്നതിനാൽ അത് പ്രായോഗികാവില്ലെന്നും കൂടുതൽ നിയമക്കുരുക്കിലേക്ക് നയിച്ച് സങ്കീർണ്ണമാകുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. ഇത്രയും ഭാഗത്തേക്ക് മാത്രമായി അണ്ടർ ഗ്രൗണ്ട് ലൈൻ സാങ്കേതികമായി പ്രായോഗികമല്ലെന്നാണ് വിദഗ്ദ സമിതി അറിയിച്ചത്.

നിലവിലെ സാഹചര്യത്തിൽ പാരിസ്ഥിക ആഘാതം ഏറ്റവും കുറച്ച് പ്രായോഗികമായി ഇപ്പോൾ നടപ്പിലാക്കാൻ കഴിയുന്ന പരിഹാരം ഇതാണെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ സംസാരിച്ച ഭൂരിപക്ഷവും പറഞ്ഞത്.

എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ പ്രായോഗികമായി നടപ്പിലാക്കാൻ കഴിയുന്ന ഈ പറഞ്ഞവയൊന്നുമല്ലാത്ത പരിഹാരം പാരിസ്ഥിക സംഘടനകളുടേയും ബന്ധപ്പെട്ടവരുടേയും കയ്യിലുണ്ടെങ്കിൽ ഇനിയും പരിശോധിക്കേണ്ടതാണ്.

എന്നാൽ, സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഇപ്പോൾ മാത്രം രംഗത്തിറങ്ങിയവരെ തിരിച്ചറിയുകയും വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here