റംസാന്‍ കാലത്ത് കണ്ണൂര്‍ സിറ്റിയിലെ അറക്കല്‍ കെട്ടിനകത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മണി മുഴക്കം ഇന്നും മാറ്റമില്ലാതെ തുടരുന്നു

റംസാന്‍ കാലത്ത് കണ്ണൂര്‍ സിറ്റിയിലെ അറക്കല്‍ കെട്ടിനകത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മണി മുഴക്കം ഇന്നും മാറ്റമില്ലാതെ തുടരുന്നു.സമയം അറിയാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് ബാങ്ക് വിളിയുടെയും നിസ്‌കാരത്തിന്റെയും സമയം അറിയിച്ചിരുന്നത് അറക്കലിലെ കൂറ്റന്‍ മണിയായിരുന്നു.കാലം മാറിയെങ്കിലും നോമ്പ് തുറയും നിസ്‌കാര സമയവും അറിയിക്കാന്‍ ഈ മണി ഇന്നും മുഴങ്ങുന്നു.

കേരളത്തിലെ ഏക മുസ്ലിം രാജവംശം ആയിരുന്ന അറക്കലിന്റെ തലസ്ഥാന നഗരമായിരുന്നു കണ്ണൂര്‍ സിറ്റി.ബാങ്ക് വിളിയുടെ ശബ്ദം അകലെയെത്താതിരുന്ന കാലത്ത് അറക്കല്‍ കൊട്ടാരത്തിനകത്തെ മണിയില്‍ നിന്നുയരുന്ന ശബ്ദമായിരുന്നു ഇവിടുത്തുകാരെ സമയം അറിയിച്ചിരുന്നത്.

നോമ്പ് കാലത്ത് അത്താഴ സമയവും ബാങ്ക് വിളിയും നോമ്പ് തുറ സമയവുമെല്ലാം അറിയിച്ചിരുന്നത് ഈ കൂറ്റന്‍ മണി തന്നെ.കാലം മാറിയപ്പോള്‍ സമയം അറിയാന്‍ മറ്റ് പല മാര്‍ഗങ്ങള്‍ വന്നെങ്കിലും പാരമ്പര്യം നിലനിര്‍ത്തി അറക്കല്‍ മണി ഇപ്പോഴും മുഴങ്ങുന്നു.

ബ്രിട്ടീഷുകാരാണ് ഈ കൂറ്റന്‍ മണി അറക്കല്‍ രാജവംശയത്തിന് സമ്മാനിച്ചത്. അറുപതടി ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന മണി മുഴക്കാന്‍ ഇപ്പോഴും പ്രത്യേകം ജോലിക്കാരെ നിയോഗിച്ചിട്ടുണ്ട്.

രാജഭരണ കാലത്തെ പതിവ് തെറ്റിക്കാതെയാണ് ഇന്നും നോമ്പ് കാലത്ത് നിസ്‌കാര സമയത്തും നോമ്പ് തുറ അറിയിക്കാനും അറക്കല്‍ മണി മുഴങ്ങുന്നത്.രാജപ്രതാപത്തിന്റെ അടയാളമായി അറക്കല്‍ കെട്ടിനകത്ത് തലയുയര്‍ത്തി നില്‍ക്കുകയാണ് അറക്കല്‍ മണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here