സമരവേദിയില്‍ കോണ്‍ഗ്രസ് നേതാക്കന്മാരുടെ കൂട്ടത്തല്ല്; തര്‍ക്കം ഇരിപ്പിടത്തിന്‍റെ പേരില്‍

തെലങ്കാനയില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധ സമര വേദിയില്‍ ഇരിപ്പിടത്തെ ചൊല്ലി കോണ്‍ഗ്രസ് നേതാക്കന്മാരുടെ കൂട്ടത്തല്ല്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹനുമന്ദ റാവുവും ഒരു പ്രാദേശിക നേതാവ് നാഗേഷ് മുദിരാജുമാണ് സമരവേദിയില്‍ ഇരിപ്പിടത്തിന്‍റെ പേരില്‍ തമ്മില്‍ തല്ലിയത്.

തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിനെതിരായി പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ സമരവേദിയിലായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ തമ്മില്‍തല്ല്.

തെലങ്കാനയിലെ സ്‌കൂള്‍ പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് സമരം സംഘടിപ്പിച്ചത്. പരീക്ഷാ ഫലങ്ങള്‍ പുറത്ത് വന്നതിന് ശേഷം 22 ലധികം വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്.

ഇതിനെതിരെയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. സമരവേദിയില്‍ ഇരിപ്പിടത്തിന്‍റെ ക്രമീകരണവുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമിടയിലുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ അവസാനിക്കുകയുമായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങല്‍ എഎന്‍ഐയാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

തല്ലിനിടയില്‍ ഇരുവരും നിലത്ത് വീണ് ഉരുളുന്നതും ഇവരെ മറ്റ് നേതാക്കള്‍ ഇടപെട്ട് പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വി ഹനുമന്ത റാവു മുന്‍ കേന്ദ്ര മന്ത്രിയും ആന്ധ്ര പ്രദേശ് മുന്‍ പിസിസി പ്രസിഡന്റുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News