കോഴിക്കോട് വീണ്ടും ലഹരിവേട്ട; യുവാവ് പിടിയില്‍

കോഴിക്കോട് വീണ്ടും ലഹരിവേട്ട. 180 മയക്കുമരുന്ന് ഗുളികകളും 270 പാക്കറ്റ് ഹാൻസുമായി യുവാവ് പോലീസ് പിടിയിൽ.

കോഴിക്കോട് നഗരത്തിന്റെ ഭട്ട് റോഡ് ബീച്ച്, വെള്ളയിൽ, ഗാന്ധിറോഡ് ബീച്ച് തുടങ്ങിയ പ്രദേശങ്ങളിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപ്പനക്കായി കൊണ്ടുവന്ന നിരോധിത ലഹരിമരുന്നായ നൈട്രോസെപാം ലഹരി ഗുളികകളുമായി വെള്ളയിൽ നാലുകുടിപറമ്പ് ഫാത്തിമ മൻസിലിൽ ജംഷീർ( 37 വയസ്സ്) പോലീസ് പിടിയിൽ.

കോഴിക്കോട് നഗരത്തിലെ ബീച്ച് റോഡിൽ ലയൺസ് പാർക്കിനടുത്ത് വെച്ചാണ് നിരോധിത ലഹരി മരുന്നായ 180 നൈട്രോസെപാം ഗുളികകളും 270 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസും സഹിതം ഇയാളെ വെള്ളയിൽ പോലീസ്സും ഡൻസാഫും (ഡിസ്ട്രിക്ക് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ) ചേർന്ന് പിടികൂടിയത്.

പെയിന്റിംഗ് തൊഴിലാളിയായ ജംഷീർ അമിതമായ ആദായത്തിന് വേണ്ടിയാണ് ലഹരിമരുന്നുകൾ വിൽപന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് ബീച്ചിന്റെ വിവിധ ഭാഗങ്ങൾ വെള്ളയിൽ റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ ലഹരി മരുന്നിന്റെ അമിതമായ ഉപയോഗം ഉണ്ടെന്ന് സിറ്റി പോലീസ് ചീഫ് എ വി ജോർജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങൾ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ കെവി പ്രഭാകരന്റെ കീഴിലുള്ള ഡൻസാഫ് സ്ക്വാഡ് അംഗങ്ങളുടെ നിരീക്ഷണത്തിലായിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടു കൂടിയുള്ള വെള്ളയിൽ പോലീസിന്റെ പതിവ് പട്രോളിംഗിനിടെ നീരായി റെസ്റ്റോറന്റിനു മുന്നിൽ നിന്നും പോലീസ് ജീപ്പ് കണ്ട ഉടൻ ജംഷീർ വാഹനം എടുത്ത് പോകാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ പോലീസ് ഇയാളെ തടഞ്ഞു നിർത്തി വാഹനം പരിശോധിച്ചതിൽ നിന്നുമാ ണ് നൈട്രോസെപാം ഗുളികകളും,ഹാൻസും കണ്ടെടുത്തത്.

മാനസിക രോഗികളിൽ ചികിത്സയ്ക്കായി ഉപയോഗിച്ചുവരുന്ന ഒരു തരം ഹിപ്നോട്ടിക് ഡ്രഗ്ഗാണ് നൈട്രോസെപാം. തലച്ചോറുകളിലെ ഞരമ്പുകളെ മന്ദീഭവിപ്പിക്കുന്നതാണ് ഇതിന്റെ പ്രവർത്തനരീതി. ഇത്തരം ലഹരി ഗുളികകളുടെ അമിതമായ ഉപയോഗം കാരണം തലച്ചോറിലും ശ്വാസകോശത്തിലും വരെ അർബുദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

24 മുതൽ 36 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന നൈട്രോസെപാമിന്റെ ലഹരിയിൽ അമിതമായ ഉറക്കം, തലവേദന, മറവി തുടങ്ങിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം ഇത്തരം ലഹരിമരുന്നിന്റെ ഉപയോഗം വാഹന അപകടങ്ങൾക്കുള്ള സാധ്യതയും വർധിപ്പിക്കുന്നുവെന്ന് പോലീസ് പറയുന്നു.

മറ്റ് ലഹരികളെ അപേക്ഷിച്ചുള്ള വില കുറവും കൂടുതൽ സമയത്തേക്ക് വീര്യം കൂടിയ ലഹരി ലഭിക്കും എന്നതുമാണ് യുവാക്കളെയും വിദ്യാർത്ഥികളെയും ഇത്തരം ലഹരിയിലേക്ക് ആകർഷിക്കുന്നത് . പോണ്ടിച്ചേരി,മൈസൂർ എന്നിവിടങ്ങളിൽ 50 രൂപയ്ക്ക് വാങ്ങുന്ന നൈട്രോസെപാം ഗുളികകൾ 500 രൂപയ്ക്കാണ് ഇയാൾ ആവശ്യക്കാർക്ക് വിൽപ്പന നടത്തുന്നത്.

നഗരപ്രദേശങ്ങളിലെ കടകളിൽ നിയമവിരുദ്ധമായി നിരോധിത പുകയില ഉൽപ്പന്നങ്ങൾ കച്ചവടം നടത്തുന്നവർക്ക് ഹൻസ് എത്തിച്ചു നൽകുന്നത് ജംഷീറാണ്. വെള്ളയിൽ സ്വദേശിയായ വിനിയെന്നയാളാണ് ഹൻസ് എത്തിച്ചു നൽകുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞതായാണ് അറിയുന്നത്. ഇയാൾക്കെതിരെ മുൻപ് വലിയ അളവിൽ ഹൻസ് കച്ചവടം നടത്തിയതിന് കസബ സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.

വെള്ളയിൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബ്ദുൽ അസീസ്,സീനിയർ സി.പി.ഒ സജീവൻ, സി.പി.ഒ സുനിൽ കുമാർ, ഡ്രൈവർ സി പി ഒ ശ്രീജിത്ത് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ നവീൻ.എൻ, ജോമോൻ.കെ.എ,രജിത്ത് ചന്ദ്രൻ, സുമേഷ് എ.വി എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് ലഹരി മരുന്നു സഹിതം പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here