ഐപിഎല്‍ കിരീടം മുംബൈക്ക്; കിരീട നേട്ടം നാലാം തവണ

ഐപിഎല്‍ 12ാം സീസണിന്റെ കലാശപോരാട്ടത്തില്‍ മുംബൈക്ക് കിരീടം. അവസാന പന്തുവരെയും ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ചെന്നൈക്കെതിരെ ഒരു റണ്‍സിനാണ് മുംബൈയുടെ വിജയം.

സീസണിലെ പ്രകടനം അനുസരിച്ച് ചെന്നൈയെ സംബന്ധിച്ചിടത്തോളം ചെറിയ വിജയലക്ഷ്യമായിരുന്നെങ്കിലും മുംബൈയുടെ വെല്ലുവിളി മറികടക്കാന്‍ ഇത്തവണ ചെന്നൈക്കായില്ല.

ഷെയ്ന്‍ വാട്സണ്‍ മാത്രമാണ് ചെന്നൈ നിരയില്‍ മികച്ച പ്രകടനം നടത്തിയത്. 59 പന്തില്‍ നിന്നും 80 റണ്‍സ് നേടിയ വാട്സണ്‍ന്‍റെ ഒറ്റയാള്‍ പോരാട്ടവും ചെന്നൈയെ മൈതാനത്ത് തുണച്ചില്ല.

ഇതോടെ നാലാം തവണയാണ് മുംബൈ ഐപിഎല്‍ കിരീടം നേടുന്നത്. ഇതോടെ എറ്റവും കൂടുതല്‍ തവണ ഐപിഎല്‍ കിരീടം നേടുന്ന ടീമായി മുംബൈ മാറി.

നേരത്തെ വെടിക്കെട്ടോടെ തുടങ്ങിയ മുംബൈക്ക് ഓപ്പണര്‍മാര്‍ വീണതോടെ അടിപതറി. അഞ്ചാം ഓവറില്‍ 45 റണ്‍സില്‍ നില്‍ക്കെയാണ് ഷര്‍ദുല്‍ ഠാക്കൂര്‍ മുംബൈക്ക് ആദ്യ പ്രഹരം നല്‍കിയത്.

അടിച്ച് കളിച്ച ക്വിന്റണ്‍ ഡി കോക്കിനെ 29 റണ്‍സില്‍ നില്‍ക്കെ ഠാക്കൂര്‍ പവലിയനിലേക്ക് മടക്കി. തെട്ടുപിന്നാലെ 45 ണണ്‍സില്‍ തന്നെ രോഹിത് ശര്‍മയെ ദീപക് ചഹര്‍ ധോണിയുടെ കൈകളിലെത്തിച്ചു.

ഇതോടെ റണ്‍സൊഴുക്കിന്റെ വേഗവും കുറഞ്ഞു. പിന്നീട് കൃത്യമായ ഇടവേളകളില്‍ ചെന്നൈ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു.

അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പൊള്ളാര്‍ഡും പാണ്ഡ്യയും മുംബൈക്ക് വീണ്ടും റണ്‍വേഗം നല്‍കി 19ാം ഓവറില്‍ പാണ്ഡ്യും മടങ്ങി.

അവസാനം ഒരറ്റത്ത് നിന്ന് പടനയിച്ച പൊള്ളാര്‍ഡാണ് മുംബൈയെ 149 റണ്‍സെന്ന പൊരുതാവുന്ന സ്‌കോറിലേക്കെങ്കിലും എത്തിച്ചത്.

നേരത്തെ ടോസ് നേടിയ മുംബൈ ബോളിംങ് തെരഞ്ഞെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here