സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവിക്കുന്ന അമ്മയ‌്ക്കും കുഞ്ഞിനും തിരികെ വീട്ടിലേക്ക‌് ഇനി സൗജന്യയാത്ര

സർക്കാർ ആശുപത്രികളിൽ പ്രസവിക്കുന്ന അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വീട്ടിലെത്തിക്കുന്ന ‘മാതൃയാനം’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ആരംഭിച്ച പദ്ധതിയുടെ ഫ്ലാഗ് ഓഫ് ആശുപത്രി സൂപ്രണ്ട് ഡോ ദിവ്യ സദാശിവൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ പി വി അരുൺ എന്നിവർ ചേർന്ന് നിർവഹിച്ചു.

പുല്ലുവിള സ്വദേശിനി രാജിയെയും കുഞ്ഞിനെയും പ്രസവശേഷം ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിച്ചതാണ് പദ്ധതിയുടെ ഭാഗമായ ആദ്യ സൗജന്യയാത്ര.

തിരുവനന്തപുരത്ത് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ് ആദ്യമായി പദ്ധതി നടപ്പിലാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് ടാക്സി വാഹനങ്ങളെയാണ് ആശുപത്രിക്ക് കീഴിൽ ഇതിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദേശിയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള ജെ എസ് എസ് കെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ‘മാതൃയാനം’ പദ്ധതി പ്രവർത്തിക്കുക. ഒറൈസിസ് ഇന്ത്യ എന്ന സ്ഥാപനം ദേശിയ ആരോഗ്യ ദൗത്യത്തിനു വേണ്ടി വികസിപ്പിച്ചെടുത്ത ആൻഡ്രോയിഡ് ആപ്ലികേഷൻ വഴിയാണ് മാതൃയാനം പദ്ധതിയുടെ പ്രവർത്തനം നടക്കുക.

യൂബർ ടാക്സി മാതൃകയിൽ വികസിപ്പിച്ചെടുത്തിരിക്കുന്ന മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുന്ന ടാക്സി ഡ്രൈവർമാർക്കും മാതൃയാനം പദ്ധതിയിൽ അംഗങ്ങളാകാം. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് അമ്മയും കുഞ്ഞും ഡിസ്ചാര്‍ജ് ആകുമ്പോള്‍ അപേക്ഷ ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ അമ്മയ്ക്കും കുഞ്ഞിനും സൗജന്യമായി വീട്ടിലേക്ക് മടങ്ങാന്‍ ടാക്സി സേവനം ലഭ്യമാകും.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് അടുത്തതായി പദ്ധതി നടപ്പാക്കുന്നത്. മുൻപ് സർക്കാർ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആവുമ്പോൾ യാത്രാ ചെലവായി 500 രൂപ നൽകിയിരുന്നു. എന്നാൽ ഇത് ദീർഘദൂര യാത്രയ്ക്ക് മതിയാവില്ല.

അതിനാലാണ് ആരോഗ്യവകുപ്പിന്‍റെ പുതിയ പദ്ധതി. പദ്ധതിയിലൂടെ സർക്കാർ ആശുപത്രികളെ ആശ്രയിച്ച് പ്രസവത്തിനായി ദൂരദേശത്തുനിന്ന് വരുന്ന പാവപ്പെട്ടവർക്കും ആരുമില്ലാത്തവർക്കും സഹായകമാവുക എന്നതാണ് ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News