മുംബൈ :: തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളും കോപ്പി റൈറ്റിനെ കുറിച്ചുള്ള അവകാശ വാദങ്ങളും കേൾക്കുമ്പോൾ വളരെ ദുഃഖമാണ് തോന്നുന്നതെന്നായിരുന്നു റസൂൽ പൂക്കുട്ടിയുടെ ആദ്യ പ്രതികരണം.
തൃശൂര്‍ പൂരത്തിന്റെ വീഡിയോ കോപ്പി റൈറ്റ് അവകാശവുമായി ബന്ധപ്പെട്ട വിവാദത്തിനോട് പ്രതികരിച്ചു സംസാരിക്കുകയായിരുന്നു റസൂൽ പൂക്കുട്ടി. ഈ വിഷയത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. രത്‌നഗിരിക്കടുത്ത് മാൽവാണിയിൽ നടക്കുന്ന ഷൂട്ടിംഗ് തിരക്കിനിടയിലാണ് താന്‍ ഒരു ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ലെന്ന് റസൂല്‍ പൂക്കുട്ടി പ്രതികരിച്ചത്.
എന്തിലും ഏതിലും ജാതിമത വിഭാഗീയത ചിന്തകൾ കോർത്തിണക്കുന്ന ഒരു നോർത്ത് ഇന്ത്യൻ പ്രവണത കേരളത്തിലെ സ്വീകരണ മുറികളിലും എത്തിപ്പെട്ടോയെന്നാണ് ഈ വിവാദം തന്നെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും റസൂൽ പൂക്കുട്ടി ആശങ്ക പ്രകടിപ്പിച്ചു. പ്രബുദ്ധരായ മലയാളികൾ ഇത്തരം അനാവശ്യ ചർച്ചകളിൽ നിന്നും മാറി നിൽക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്നും റസൂൽ മുന്നറിയിപ്പ് നൽകി.
അടിസ്ഥാനരഹിതമായ ആരോപണവും ചർച്ചകളുമാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ലെന്നും ഓസ്കാർ ജേതാവ് വിശദീകരിച്ചു. തൃശൂര്‍ പൂരത്തിന്റെ ഓഡിയോ താൻ റെക്കോഡ് ചെയ്തത് ഒരു സൗണ്ട് ഡിസൈനർ എന്ന നിലക്കായിരുന്നുവെന്നും റെക്കോർഡ് ചെയ്തു കൊണ്ടിരിക്കുന്ന വേളയിൽ ഉരുത്തിരിഞ്ഞ ആശയമാണ് സിനിമയെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.
സൗണ്ട് സ്റ്റോറിയുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഉദ്ദേശിക്കുന്നതില്‍ അതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും റസൂൽ വ്യക്തമാക്കി. അത് പ്രശാന്ത് പ്രഭാകറും പാംസ്റ്റോണ്‍ മീഡിയയുമാണ് നിര്‍മ്മിച്ചത്. അതിന്റെ വിതരണാവകാശം മാത്രമാണ് സോണിക്ക് നല്‍കിയതെന്നാണ് തൻ്റെ അറിവെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ പൂരം കേരള സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഏതെങ്കിലും കമ്പനിക്ക് മാത്രമായി കോപ്പിറൈറ്റ് അവകാശം എടുക്കാനാവില്ലെന്നും റസൂൽ പറഞ്ഞു.
തൃശൂര്‍ പൂരത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ കോപ്പി റൈറ്റ് സോണി മ്യൂസിക് കൈവശപ്പെടുത്തിയിരിക്കുന്നതിനാല്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്നില്ലെന്നാണ് ആരോപണം.
ഈ ക്രയവിക്രയത്തിൽ തനിക്കു യാതൊരു പങ്കുമില്ലെന്നു റസൂൽ പൂക്കുട്ടി പറഞ്ഞു.
സോണി ടിവി ക്കു വിതരണാവകാശം മാത്രമാണ് കൊടുത്തിട്ടുള്ളതെന്നും വേറൊരു അവകാശവും കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു . തൻ്റെ നേരെയുള്ള ആരോപണത്തിൽ അപാകതയുണ്ടെന്നും റസൂൽ പറഞ്ഞു .
ഇതിനെ മതേതരത്വത്തിലേക്കു വലിച്ചിഴച്ചു കൊണ്ട് വരാനുള്ള ശ്രമവും ആസൂത്രിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോപണം ഉന്നയിച്ചവരും തൃശൂർ പൂരത്തെ കച്ചവടമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here