ഇടുക്കിയിൽ കള്ളനോട്ടുകളുമായി യുവാവ് പിടിയിൽ; തമിഴ്നാട് സ്വദേശി അരുൺകുമാറാണ് 500 രൂപയുടെ കള്ള നോട്ടുകളുമായി അറസ്റ്റിലായത്

തമിഴ്നാട് തേവാരം മുതൽസ്ട്രീറ്റ് സ്വദേശി ഗണപതി എന്ന് വിളിക്കുന്ന അരുൺകുമാറാണ് അറസ്റ്റിലായത്. പൊലീസ് പരിശോധനക്കിടെ ഇയാൾക്കൊപ്പമുണ്ടായിരുന്ന തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി ഭാസ്കരൻ ഓടിരക്ഷപെട്ടു.

ഗണപതിയും, ഭാസ്കരനും ബാലഗ്രാമിലെ സ്വാകാര്യ വ്യക്തിയുടെ പശുഫാമിലെ ജീവനക്കാരാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.

കഴിഞ്ഞ ദിവസം തൂക്കുപാലം ബിവ്റിജ് ഷോപ്പിൽ നിന്ന് മദ്യം വാങ്ങിയ സംഘം കള്ളനോട്ട് മാറിയെടുത്തു. കൂടാതെ ബിവറേജ് പരിസരത്ത് നിന്ന് ഓട്ടം പോയ ഓട്ടോറിക്ഷ ഡ്രൈവർക്ക് നൽകിയതും കള്ള നോട്ടായിരുന്നു.

ബിവറേജ് ജീവനക്കാരും ഓട്ടോ ഡ്രൈവർമാരും നെടുങ്കണ്ടം പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന്, പ്രതികൾ താമസിക്കുന്ന സ്ഥലത്ത് പൊലീസ് രാത്രിയെത്തി നടത്തിയ പരിശോധനയിലാണ് 500 രൂപയുടെ 15 നോട്ടുകൾ കണ്ടെടുത്തത്.

ഭാസ്കരനാണു ഗണപതിക്കു കള്ളനോട്ട് നൽകിയതെന്നാണു പൊലീസ് നിഗമനം. നെടുങ്കണ്ടം സിഐ റെജി എം കുന്നിപ്പറമ്പൻ, എസ്ഐ കെ.എ.സാബു, എഎസ്ഐ സി.ബി.റെജിമോൻ, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

കട്ടപ്പന ഡിവൈഎസ്പി പി.പി. ഷംസ്, നെടുങ്കണ്ടം സിഐ എന്നിവരുടെ നേതൃത്വത്തിൽ 2 സംഘങ്ങൾ തമിഴ്നാട്ടിലും, കേരളത്തിലും അന്വേഷണം ആരംഭിച്ചു. പ്രതിയെ ഇടുക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here