കെവിന്‍ വധക്കേസ്; സാക്ഷിക്ക് പ്രതികളുടെ മര്‍ദ്ദനം

കെവിൻ വധക്കേസിലെ സാക്ഷിക്ക് പ്രതികളുടെ മർദ്ദനം. കോടതിയിൽ സാക്ഷി പറയരുതെന്നാവശ്യപ്പെട്ട് 37-ാം സാക്ഷി രാജേഷിനെയാണ് ആറാം പ്രതി മനു, 13-ാം പ്രതി ഷിനു എന്നിവർ ചേർന്ന് മർദ്ദിച്ചത്. സംഭവത്തിൽ പുനലൂർ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. പ്രോസിക്യൂഷന്റ ആവശ്യത്തെ തുടർന്ന് രണ്ട് പ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കി.

കെവിൻ വധക്കേസിലെ പ്രതികളായ ഫസൽ,ഷിനു, ഷെഫിൻ എന്നിവരുടെ സുഹൃത്താണ് കേസിലെ 37-ാം സാക്ഷിയായ രാജേഷ്. കേസിൽ ഒളിവിൽ കഴിയുന്നതിനിടെ 11-ാം പ്രതിയായ ഫസിൽ രാജേഷിനെ കാണാനെത്തി. വീടാക്രമിച്ച് കെവിനെയും അനീഷിനെയും തട്ടികൊണ്ടു പോയ കാര്യം പറഞ്ഞിരുന്നു. ഇതേക്കുറിച്ച് പൊലീസിന് രാജേഷ് നൽകിയ സാക്ഷി മൊഴി നൽകി പ്രതികൾക്കനുകൂലമായി മാറ്റി പറയണമെന്നാവശ്യപ്പെട്ടായിരുന്നു മർദ്ദനം.

ജാമ്യത്തിലുള്ള ആറാം പ്രതി മനു മുരളീധരൻ, 13-ാം പ്രതി ഷിനു നാസർ എന്നിവർ പുനലൂർ മാർക്കറ്റിന് സമീപത്ത് വച്ചാണ് മർദ്ദിച്ചതെന്ന് രാജേഷ് കോടതിയിൽ മൊഴി നൽകി.വിസ്താരത്തിനിടെ പ്രതികളായ വിഷ്ണു, ഷാനു, നിഷാദ്, ടിറ്റു, റെമീസ്, ഷിനു ,ഷെഫിൻ, ഫസിൽ എന്നിവരെ വിസ്താരത്തിനിടെ 37-ാം സാക്ഷി രാജേഷ് തിരിച്ചറിഞ്ഞു.

രാജേഷ് സാക്ഷി പറയാൻ കോട്ടയത്തേക്ക് വരുന്നതിനിടെയുണ്ടായ സംഭവത്തിൽ പുനലൂർ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകി. ഇതേ തുടർന്ന് ആറാം പ്രതി മനു, പതിമൂന്നാം പ്രതി ഷിനു നാസർ എന്നിവരുടെ ജാമ്യം റദ്ദാക്കി.

കെവിന് ജാതി സർട്ടിഫിക്കറ്റ് നൽകിയ തഹസിൽദാർ ബി അശോക് കോടതിയിൽ ഹാജരായി മൊഴി നൽകി. കെവിന്റേത് ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷൻ വാദത്തിന് ബലം നൽകുന്ന രേഖയുടെ ആധികാരികതയിലാണ് തഹസിൽദാർ വ്യക്തത നൽകിയത്.

അതേസമയം, വിസ്താരത്തിനിടെ കേസിലെ ഏഴ് സാക്ഷികൾ പ്രതികൾക്കനുകൂലമായി മൊഴി മാറ്റിയിരുന്നു. കൂറുമാറിയ ഈ സാക്ഷികൾക്കെതിരെ നിയമനടപടി വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News