സാമാന്യബോധം (കോമണ്‍സെന്‍സ്) ഇല്ലാതെയുള്ള ആരാധനകള്‍ ആള്‍ക്കഹോള്‍ ഡിപ്പന്‍ഡന്‍സ് പോലൊരു മാരകരോഗം കൂടിയാണ്. അത് ചികിത്സിക്കപ്പെടേണ്ടതാണ്. ഇല്ലെങ്കില്‍ തകരുന്നത് ആ വ്യക്തി മാത്രമല്ലാ, ചുറ്റുപാടുകള്‍ കൂടിയാണ് എന്ന് താക്കീതു നല്‍കുന്ന കുറിപ്പ് ഡോ. മനോജ് വെള്ളനാടിന്റേത്.
കുറിപ്പ് പൂര്‍ണമായി :
‘കുറച്ചുദിവസം മുമ്പ് വരെ തിരോന്തരം മെഡിക്കല്‍ കോളേജില്‍ സന്ധ്യാസമയത്ത് ഒരു സ്ഥിരം കാഴ്ചയുണ്ടായിരുന്നു. ഇപ്പോഴും ഇടയ്ക്കു കാണാം. SAT ആശുപത്രിയുടെ മുന്നിലെ അമ്മയും കുഞ്ഞും പ്രതിമയ്ക്ക് മുമ്പില്‍ മെഴുകുതിരി, ഇടിഞ്ഞില്‍, സാമ്പ്രാണിത്തിരി തുടങ്ങിയവയൊക്കെ കത്തിച്ചുവച്ചുള്ള ഒരുതരം മെഡിക്കല്‍ ദീപാരാധന.
സുഖപ്രസവ പ്രദായിനി, സിസേറിയന്‍ ഒഴിവാക്കിയമ്മ തുടങ്ങിയ നാമങ്ങളില്‍ അന്യദേശങ്ങളില്‍ വരെ പ്രശസ്തയായ വലിയ ദൈവമാണ് ഈ പ്രതിമ. പൊതുവേ സ്ത്രീദൈവങ്ങളില്‍ താല്‍പര്യമില്ലാത്ത മതക്കാര്‍ വരെ ഇവിടെ അനുഗ്രഹം ഫ്രീയായി കൊടുക്കുന്നതറിഞ്ഞ് തടിച്ചുകൂടിയപ്പോള്‍ തലയില്‍ കാക്ക വന്നിരുന്ന് സാധിക്കുന്നത് പോലും മറന്ന് അവരുടെ പ്രസവം കൂടി സാധിച്ചുകൊടുക്കേണ്ട അവസ്ഥയായി, ഈ പുതിയ പുണ്യാളത്തിക്ക്.
ആദ്യമാദ്യം SAT യിലെ പ്രസവക്കേസുകള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന മെഡിക്കല്‍ കോളേജിലമ്മ ഇതിന്റെ ബിസിനസ് സാധ്യത മനസിലാക്കി പതിയെ SAT യിലെയും ശ്രീചിത്രയിലെയും അല്‍പ്പം കൂടി സങ്കീര്‍ണമായ ആതുരതകളെയും കൂടി കൈകാര്യം ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി.
ഫലമോ, സന്ധ്യാനേരങ്ങളില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക്. പ്രാര്‍ത്ഥിക്കുന്നവരും പ്രാര്‍ത്ഥന കാണാനെത്തുന്നവരും അവര്‍ക്ക് കൂട്ടു വന്നവരും ഒക്കെ ഇവിടെ പ്രതിയാണ്. പക്ഷെ, ആര്‍ക്കെങ്കിലും ഇവര്‍ക്കെതിരെ എന്തെങ്കിലും പറയാന്‍ പേടിയായിരുന്നു. കാരണം, ഇവരാരും സാധാരണ മനുഷ്യരല്ലാ, ഭക്തരാണ്!
ആദ്യം ആശുപത്രിക്കാര്‍ ചെറുതായൊന്ന് ഉപദേശിച്ചു നോക്കി. രക്ഷയില്ല. പിന്നെ കമ്പിവളച്ച് വേലികെട്ടി നോക്കി. ആദ്യമാദ്യം കമ്പിയ്ക്കിടയിലൂടെയും പിന്നെ വേലി പൊളിച്ചും ആരാധനകള്‍ നിര്‍ബാധം തുടര്‍ന്നു.
പിന്നൊരു ദിവസം ഒരു ബോര്‍ഡ് കൊണ്ടുവച്ചു, ”ഇത് ആര്യനാട് രാജേന്ദ്രനെന്ന ശില്‍പ്പി കോണ്‍ക്രീറ്റില്‍ പണിഞ്ഞ ഒരു സാധാപ്രതിമയാണ്. ദൈവമല്ലാ. പിന്നെയിവിടെ ഇങ്ങനെ തീ കത്തിച്ചുവയ്ക്കുന്നത് അപകടകരമാണ്’ എന്നൊക്കെയായിരുന്നു ബോര്‍ഡില്‍.
ഇവര്‍ ബോര്‍ഡു വായിക്കുമെന്ന് കരുതിയവരാണ് ശരിക്കും മണ്ടന്മാര്‍. ഇവരാരും സാധാരണക്കാരല്ലല്ലോ, ഭക്തരല്ലേ. ബോര്‍ഡല്‍പ്പം ഇടത്തോട്ട് നീക്കിവച്ച് ദീപാരാധനയും കുര്‍ബാനയും നിസ്‌കാരവുമൊക്കെ മുറ പോലെ നടത്തി.
പിന്നെയാ ബോര്‍ഡുമവര്‍ ദൈവത്തിന് സമര്‍പ്പിച്ചു. ശല്യം കൂടിയപ്പോള്‍ അധികൃതര്‍ വീണ്ടുമൊരു ബോര്‍ഡ് കൊണ്ടുവച്ചിട്ടുണ്ട്. പുതിയ ബലമുള്ള ഒരു വേലിയും കെട്ടി. കഷ്ടപ്പെട്ട് വേലിക്കപ്പുറം പോയി തിരി കത്തിക്കാന്‍ മെനക്കേടായതുകൊണ്ട് ഇപ്പൊ പ്രസവാമ്മയുടെ നടയില്‍ തിരക്കിത്തിരി കുറവാണ്. എന്നാലും ചില തീവ്രഭക്തര്‍ അതിനൊരപവാദവുമാണ്.
മെഡിക്കല്‍ കോളേജിലമ്മയെ ഒരുദാഹരണത്തിന് പറഞ്ഞെന്നേയുള്ളു. ചില ആള്‍ക്കാരുടെ ചിലതരം ആരാധനകള്‍ കാണുമ്പോള്‍ ഞാനീ അമ്മയെ അറിയാതെ ഓര്‍ക്കാറുണ്ട്.
ജീവനുള്ള ചില കളിമണ്‍ പാവകളെ വാഴ്ത്തുപാട്ടുകള്‍ കൊണ്ടവര്‍ ദൈവമാക്കുന്നത് കാണുമ്പോള്‍ നമ്മുടെയീ വിശുദ്ധ സിസേറിയാമ്മയുടെ അനര്‍ഹമായ ദൈവയോഗത്തെ പറ്റി ചിന്തിക്കാറുണ്ട്. കോണ്‍ക്രീറ്റ് പ്രതിമകളെ ആരാധിക്കുന്നതു പോലൊന്നുമല്ലാ, മാരക ദുരന്തമാണ് ജീവനുള്ളതിനെ പിടിച്ച് ദൈവമാക്കുന്നതെന്ന് തിരിച്ചറിയാനാണ് പ്രയാസം.
സാമാന്യബോധം (കോമണ്‍സെന്‍സ്) ഇല്ലാതെയുള്ള ആരാധനകള്‍ ആള്‍ക്കഹോള്‍ ഡിപ്പന്‍ഡന്‍സ് പോലൊരു മാരകരോഗം കൂടിയാണ്. അത് ചികിത്സിക്കപ്പെടേണ്ടതാണ്. ഇല്ലെങ്കില്‍ തകരുന്നത് ആ വ്യക്തി മാത്രമല്ലാ, ചുറ്റുപാടുകള്‍ കൂടിയാണ്.
വേദവചനം: സൂക്ഷിച്ചു നോക്കൂ, ജീവനുള്ള വെറും കളിമണ്‍ കഷ്ണങ്ങളാണ് നിങ്ങളുടെ ആ ആരാധനാമൂര്‍ത്തിയെന്ന് ഇവരോട് പറഞ്ഞുനോക്കൂ. നിങ്ങളുടെ ജീവനവര്‍ ബാക്കി വച്ചാല്‍ അത് ബോണസായി കരുതണം. കാരണം, അവരാരും സാധാരണക്കാരല്ല, ഭക്തരാണ്..!’
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here