കേരള പുനര്‍നിര്‍മാണത്തിന്‍റെ കരട് രൂപരേഖയ്ക്ക് അംഗീകാരം; ലക്ഷ്യമിടുന്നത് പ്രകൃതിക്കിണങ്ങുന്ന അടിസ്ഥാന സൗകര്യവികസനം

കേരള പുനര്‍നിര്‍മാണത്തിന്‍റെ കരട് രൂപരേഖ മന്ത്രിസഭ അംഗീകരിച്ചു. പ്രകൃതിക്കിണങ്ങുന്ന അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിടുന്നതാണ് രൂപരേഖ. പുനര്‍നിര്‍മാണത്തിനുള്ള പണം ലഭ്യമാക്കുന്നതിന് വരുമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശവും രേഖ മുന്നോട്ടുവെയ്ക്കുന്നു.

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കുന്നതിനുള്ള സമഗ്രമായ പ്രവര്‍ത്തന പദ്ധതിയാണ് മന്ത്രിസഭ അംഗീകരിച്ചത്. പ്രകൃതിക്കിണങ്ങുന്ന അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിടുന്ന രൂപരേഖയിൽ പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള നിര്‍മാണമാകും നടത്തുക. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളെയും പരിപാടികളെയും യോജിപ്പിച്ചുകൊണ്ടാണ് പുനര്‍നിര്‍മാണ പാക്കേജ് നടപ്പാക്കുക.

ദുരന്തങ്ങളുണ്ടാകുമ്പോള്‍ ആള്‍ നാശം തീരെ ഇല്ലാതാക്കുക എന്ന ലക്ഷ്യം കരട് രേഖയിലുണ്ട്. അതോടൊപ്പം സാമ്പത്തിക നഷ്ടം പരമാവധി കുറയ്ക്കും. നിലവിലുള്ള പശ്ചാത്തല സംവിധാനങ്ങള്‍ ദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷി കുറഞ്ഞതാണന്നും രൂപരേഖ ചൂണ്ടിക്കാണിക്കുന്നു.

പരിസ്ഥിതി സംരക്ഷണത്തിന് ബഹുമുഖമായ പദ്ധതികള്‍ നടപ്പാക്കും. ജലവിഭവമാനേജ്മെന്‍റിന്‍റെ ഭാഗമായി റിവര്‍ ബേസിന്‍ മാനേജ്മെന്‍റ് അതോറിറ്റി രൂപീകരിക്കും. ജലസംഭരണികളിലെ വെള്ളത്തിന്‍റെ നിയന്ത്രണത്തിന് കേന്ദ്രീകൃത കമാന്‍റ് സെന്‍റര്‍ സ്ഥാപിക്കും. ഡാം സേഫ്റ്റി അതോറിറ്റിയെ ശക്തിപ്പെടുത്തും. ജലവിഭവവകുപ്പ് പുനഃസംഘടിപ്പിക്കാനുള്ള നിര്‍ദേശവും കരട് രേഖയിലുണ്ട്.

പുനര്‍നിര്‍മാണത്തിനുള്ള പണം ലഭ്യമാക്കുന്നതിന് വരുമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശവും രേഖ മുന്നോട്ടുവെയ്ക്കുന്നു. യു.എന്‍. ഏജന്‍സികള്‍ നല്‍കിയ റിപ്പോർത്ത് പ്രകാരം 36,706 കോടി രൂപയാണ് പുനര്‍നിര്‍മാണത്തിന് ആവശ്യമായിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News