രണ്ടാം മോദി സര്‍ക്കാര്‍ മെയ് 30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും; അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി

ദില്ലി: ഞായറാഴ്ച്ച രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ മെയ് 30ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിയാകും.

പതിനാറാം ലോക്സഭ പിരിച്ച് വിട്ട് പുതിയ സര്‍ക്കാര്‍ രൂപീകരണ നടപടി ക്രമങ്ങളിലേയ്ക്ക് കടക്കുകയാണ് ബിജെപി. 303 സീറ്റ് ഒറ്റയ്ക്ക് നേടിയതിനാല്‍ എന്‍ഡിഎയിലെ മറ്റ് ഘടകക്ഷികളുമായി കാര്യമായ കൂടിയാലോചനകളും ഇല്ല. വൈകുന്നേരം അഞ്ച് മണിയ്ക്ക് ക്യാബിനറ്റ് റാങ്ക് ഉള്ള മന്ത്രിമാരുടെ യോഗം നരേന്ദ്രമോദി വിളിച്ച് ചേര്‍ത്തു.

അഞ്ച് മുപ്പതിന് സഹമന്ത്രിമാരടക്കം മന്ത്രിസഭയുടെ പൂര്‍ണ്ണയോഗം. പതിനാറാം ലോക്സഭ പിരിച്ച് വിടാനുള്ള പ്രമേയം മന്ത്രിസഭ പാസാക്കും. മുപ്പതാം തിയതി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കാനാണ് തീരുമാനം.

ദേശിയ അദ്ധ്യക്ഷ സ്ഥാനമൊഴിയുന്ന അമിത് ഷാ കേന്ദ്ര മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിസ്ഥാനം വഹിക്കും. മറ്റ് ആരൊക്കെ രണ്ടാം മോദി സര്‍ക്കാരിലുണ്ടാകും എന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ശക്തമാണ്.

ബിജെപിയ്ക്ക് കൂടുതല്‍ സീറ്റ് നേടാന്‍ കഴിഞ്ഞ പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികള്‍ മന്ത്രിസഭയിലുണ്ടാകും. കേരളത്തിന് ഇത്തവണ മന്ത്രിസ്ഥാനമില്ല.

ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് എറണാകുളത്ത് കെട്ടിവച്ച കാശ് പോലും നേടാന്‍ കഴിയാത്തതും, കേരളത്തില്‍ ബിജെപി സമ്പൂര്‍ണ്ണമായും പരാജയപ്പെട്ട സഹാചര്യത്തിലുമാണ് മന്ത്രിസഥാനമില്ലാത്തത്. എന്നാല്‍ വി.മുരളീധരന്‍ അടക്കമുള്ളവര്‍ മന്ത്രിസഭ സ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്.

ലോക്സഭ സ്പീക്കര്‍ ആരാകും എന്നതും പ്രധാന ചര്‍ച്ചയാണ്. നിലവിലെ സ്പീക്കര്‍ സുമിത്രാ മഹാജന് മത്സരിക്കാന്‍ സീറ്റ് പോലും ലഭിച്ചിരുന്നില്ല. വനിതകള്‍ക്കാണ് സ്പീക്കര്‍ സ്ഥാനമെങ്കില്‍ സ്മൃതി ഇറാനിയ്ക്കാണ് പ്രഥമ സാധ്യത.

രാഹുല്‍ഗാന്ധിയെ തോല്‍പ്പിച്ച സ്മൃതിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ മേനക ഗാന്ധി,ന്യൂ ഡല്‍ഹി എം.പി മീനാക്ഷി ലേഖി,ചണ്ടിഗഡ് എംപിയും ചലച്ചിത്ര താരവുമായ കിരണ്‍ഖേര്‍ എന്നിവരും ലിസ്റ്റിലുണ്ട്.

അതേ സമയം നരേന്ദ്രമോദിയും അമിത്ഷായും വസതിയിലെത്തി മുതിര്‍ന്ന നേതാക്കളായ എല്‍.കെ.അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. ഇരുവര്‍ക്കും ലോക്സഭയിലേയ്ക്ക് മത്സരിക്കാന്‍ നേരത്തെ അമിത്ഷാ ടിക്ക്റ്റ് നിഷേധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News