”ശരിയാ, അവളുടെ കന്യകാത്വം റോഡില്‍ വീണ് ഒലിച്ചു പോയി കാണും”; യുവതിയുടെ നൃത്തത്തെ വിമര്‍ശിച്ച സദാചാരകാര്‍ക്ക് സഹോദരിയുടെ മാസ് മറുപടി

കൊല്ലം: യുവതിയുടെ നൃത്തത്തെ വിമര്‍ശിച്ച സദാചാരകാര്‍ക്ക് സഹോദരിയുടെ മറുപടി വൈറലാകുന്നു. ഡാന്‍സ് ചെയ്ത തന്റെ സഹോദരിയുടെ കന്യകാത്വം റോഡില്‍ വീണ് ഒലിച്ചു പോയിക്കാണും എന്നായിരുന്നു സദാചാരകാര്‍ക്ക് ചേച്ചിയുടെ ഫെയിസ്ബുക്ക് പോസ്റ്റ്.

കഴിഞ്ഞ മെയ് 20ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കലാശകൊട്ടിന്റെ ഭാഗമായി എഎം ആരീഫിന്റെ വിജയത്തിനായി കരുനാഗപ്പള്ളിയില്‍ യുവജന പ്രവര്‍ത്തകയായ ആര്‍ അശ്വതി സഹപ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം വെച്ച വീഡിയോ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ദൃശ്യത്തിന്റെ താഴെ സദാചാരത്തിന്റെ വക്താക്കളായി ചിലര്‍ വിമര്‍ശനവുമായി എത്തിയത്.

വിവാഹം കഴിക്കാത്ത പെണ്ണ് തെരുവില്‍ നൃത്തം കളിക്കാമോ എന്നു തുടങ്ങി സൈബര്‍ ആക്രമണം പെരുകിയതോടെയാണ് അശ്വതിയുടെ മൂത്ത സഹോദരി പാര്‍വ്വതി ഫെയ്‌സ് ബുക്കില്‍ മറുപടി എഴുതിയത്.

പുരോഗമനത്തിന്റെ മേലങ്കി എത്ര അണിഞ്ഞാലും ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്നൊരു യുവതി ചുവട് വെയ്ക്കുന്നതൊന്നും ഇപ്പോഴും ഉള്‍ക്കൊള്ളാനാകാത്ത സമൂഹത്തിനെതിരെയായിരുന്നു പാര്‍വ്വതിയുടെ ചുട്ട മറുപടി.

ഇലക്ഷന്‍ കൊട്ടികലാശത്തിനിടയില്‍ ഡാന്‍സ് കളിച്ചതിന്റെ പേരില്‍ യുവതിയ്ക്ക് നേരെ ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും എതിരെയാണ് യുവതിയുടെ സഹോദരി ഫെയ്‌സ് ബുക്കില്‍ കുറിപ്പ് എഴുതിയത്.

കുറിപ്പ് ഇങ്ങനെ:

ഈ വിഡിയോയില്‍ വെള്ള സാരിയും ചുമന്ന – ബ്ലൗസ്സും ധരിച്ച് ഡാന്‍സ് ചെയ്യുന്നത് എന്റെ അനിയത്തി അശ്വതിയാണ്. വയസ്സ് 27. കല്യാണം കഴിക്കാന്‍ ഇതുവരെയും മനസ്സ് കൊണ്ട് തയ്യാറാകാത്തത് കൊണ്ട് അവിവാഹിതയായി തുടരുന്നു. തൊഴില്‍ – അദ്ധ്യാപനം.നൃത്തം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുണ്ട്. ഇപ്പോഴും തുടരുന്നു .

ബി എഡിനു അഡ്മിഷന്‍ ലഭിക്കാനുള്ള കാലതാമസത്തില്‍ ഒരുപക്ഷേ തന്റെ കര്‍മ്മ മണ്ഡലം അതായിരിക്കില്ല എന്നറിഞ്ഞിട്ടു കൂടി ഹയര്‍ ഡിപ്ലോമ ഇന്‍ കോ – ഓപ്പറേഷന്‍ ആന്‍ഡ് ബിസിനസ്സ് മാനേജ്‌മെന്റ് എന്ന പിജി ഡിപ്ലോമ കോഴ്‌സ് പാസ്സായി .

അദ്ധ്യാപികയായി ജോലി ലഭിക്കുന്നതുവരെ ട്യൂട്ടോറി കോളേജുകളില്‍ പഠിപ്പിച്ചും , വീട്ടില്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തും സ്വയം വരുമാനത്തിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തി . ഇനി ബോട്ടണിയില്‍ പിജി ചെയ്യണമെന്നാണ് അവളുടെആഗ്രഹം .

ഈ ഡാന്‍സ് കളിക്കുന്നത് ഇലക്ഷന്റെ കലാശക്കൊട്ടിനാണ് . ആ സമയത്ത് ഞാന്‍ ഒരു തവണപോലും ഈ വിഡിയോ ഷെയര്‍ ചെയ്തില്ല . പക്ഷേ ഇതു കണ്ടിട്ട് പലര്‍ക്കും കുരുപൊട്ടിയതാകയാല്‍ ഇനി ഇതു കുറെ ആള്‍ക്കാരെക്കൂടി കാണിച്ചിട്ട് തന്നെ കാര്യം എന്ന് കരുതി.ഇതു ‘ ശരിയായില്ല, വേണ്ടിയിരുന്നില്ല ‘ എന്ന് തോന്നിയവര്‍ പറഞ്ഞ കാരണം , കല്യാണം കഴിക്കാത്ത പെണ്ണ് എന്നതാണ് .

ശരിയാ അവളുടെ കന്യകാത്വം റോഡില്‍ വീണ് ഒലിച്ചു പോയിക്കാണും. കല്യാണം കഴിഞ്ഞ് കളിച്ചാല്‍ ഇക്കൂട്ടര്‍ എന്ത് പറയുമെന്നതും നമുക്ക് ഊഹിക്കാമല്ലോ…. ‘ എന്ന് തുടരുന്നു പാര്‍വ്വതിയുടെ കുറിപ്പ്.

ഈ പോസ്റ്റ് പുറത്തുവന്നതോടെ ആയിരകണക്കിനു പേര്‍ പോസ്റ്റ് ലൈക്കു ചെയ്യുകയും നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു.

ഇതോടെ നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇത് വാര്‍ത്തയായി മാറി. അശ്വതി എസ്എഫ്‌ഐയുടെ മുന്‍ കരുനാഗപ്പള്ളി ഏരിയാ പ്രസിഡന്റും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമാണ്. സ്‌കൂള്‍ കലോത്സവങ്ങളില്‍ ഒന്നിലധികം തവണ നൃത്ത ഇനങ്ങളില്‍ സംസ്ഥാനതലത്തില്‍ സമ്മാനവും നേടിയിരുന്നു.

സഹോദരി പാര്‍വ്വതി ഇപ്പോള്‍ ഓസ്‌ട്രേലിയായില്‍ നഴ്‌സായി ജോലി ചെയ്ത് വരുകയാണ്. ഭര്‍ത്താവ് സുമേഷിനും കുട്ടിക്കുമൊപ്പം ഓസ്‌ട്രേലിയായില്‍ താമസിക്കുന്നു. സിപിഐഎം നേതാവും സിഐടിയു ജില്ലാ കമ്മിറ്റി അംഗവുമായ ആര്‍ ഗോപിയുടെയും മഹിളാ അസോസിയേഷന്‍ നേതാവ് രാജേശ്വരിയുടെയും മക്കളാണ് പാര്‍വ്വതിയുംഅശ്വതിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here