ബാലഭാസ്‌കറിന്റെ മരണത്തില്‍ സംശയാസ്പദമായ ചോദ്യങ്ങളുയര്‍ത്തി ബന്ധു പ്രിയ വേണുഗോപാല്‍; ചില സുഹൃത്തുക്കള്‍ ബാലുവിനെ കുടുംബത്തില്‍ നിന്ന് അകറ്റി സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെക്കുറിച്ച് സംശയമുണ്ടെന്നും കുറിപ്പ്‌

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സംശയാസപദമായ ചോദ്യങ്ങളുയര്‍ത്തി സഹോദരി പ്രിയ വേണുഗോപാല്‍. ബാസഭാസ്‌കറിന്റെ അപകടമരണം കൊലപാതകമാണെന്ന തരത്തില്‍ പല കോണുകളില്‍ നിന്നായി ആരോപണങ്ങളുയര്‍ന്നിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ രണ്ടുപേരെ ചോദ്യം ചെയ്തതോടെ ഇവരിലേക്കും മരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നീണ്ടിരുന്നു.

ഈ സംശയങ്ങളെ ബലപ്പെടുത്തുന്ന തരത്തില്‍ സംശയകരമായ ചോദ്യങ്ങളാണ് ബാലുവിന്റെ കുടുംബാംഗം കൂടിയായ പ്രിയ വേണുഗോപാല്‍.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ബാലഭാസ്കർ _ ഞങ്ങളുടെ അനുഭവവും, ഞങ്ങളറിഞ്ഞ സത്യവും..

ബാലഭാസ്കർ എന്ന ഞങ്ങളുടെ ബാലുച്ചേട്ടൻ ഈ ലോകം വിട്ടു പോയ 2018 ഒക്ടോബറിൽ കുറിച്ചിട്ടതാണ് ഇത്. കാര്യങ്ങൾ മുന്നോട്ടു പോയ വിധം വല്ലാതെ വേദനിപ്പിച്ചതുകൊണ്ടും ഞങ്ങളുടെ ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും കുടുംബത്തിലുള്ള മുതിർന്നവർക്ക് ഒരുപാട് ഭയാശങ്കകൾ ഉണ്ടായതുകൊണ്ടും അന്നിത് പോസ്റ്റ് ചെയ്തില്ല.

ആക്സിഡന്റ് നടന്നപ്പോൾ മുതൽ നടന്ന പലകാര്യങ്ങളിലും ഞങ്ങൾക്ക് ഏറ്റവുമധികം സംശയം തോന്നിയ, പലതവണ വാക്തർക്കങ്ങൾപോലും നടത്തേണ്ടി വന്ന 2 വ്യക്തികൾ ഇന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടാവുന്ന സ്വര്ണക്കള്ളക്കടത്തുകേസിലെ പ്രതികളായി പോലീസിന്റെ വലയിലാണെന്നു തിരിച്ചറിയുമ്പോൾ ഇത് പറയേണ്ട ബാധ്യത ബാലുച്ചേട്ടന്റെ സഹോദരങ്ങൾ എന്ന നിലയിൽ ഞങ്ങൾക്കുണ്ടെന്നു കരുതുന്നു.

ബാലുച്ചേട്ടന്റെ സംഗീതം ഒന്നുകൊണ്ടു മാത്രം അദ്ദേഹത്തെ സ്നേഹിയ്ക്കുന്ന ആരാധിക്കുന്ന ലക്ഷക്കണക്കിന് സഹൃദയർ ഇത്രേയുമെങ്കിലും അറിഞ്ഞിരിക്കണമെന്നും ഞങ്ങൾ കരുതുന്നു.

ഈ ഭൂമിയിൽ ജനിക്കുന്ന ഓരോ ജീവാംശത്തിനും ഓരോ നിയോഗമുണ്ട്..നമ്മളോരോരുത്തരും ഓരോ കുടുംബങ്ങളിൽ ജനിച്ച്, ആ കുടുംബത്തിന്റെ മൂല്യങ്ങളുടെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാകുന്നതും അങ്ങനെ ഒരു നിയോഗമാണ്.

കുടുംബബന്ധങ്ങൾ, പ്രത്യേകിച്ചും അച്ഛനമ്മമാരും സഹോദരങ്ങളുമായുള്ള ബന്ധങ്ങൾ, നമ്മൾ ഓരോരുത്തർക്കും മുൻപേ തന്നെ നിശ്ചയിക്കപ്പെട്ടിട്ടുള്ള ആ നിയോഗങ്ങളുടെ പൂർത്തീകരണം കൂടി കണക്കിലാക്കി ഉടലെടുക്കുന്നതാണ്. തന്റെ നിയോഗമെന്തെന്ന് തിരിച്ചറിയാൻ ഓരോരുത്തർക്കും പല അവസരങ്ങൾ ഉണ്ടാകാം..

മുന്നേ പോയവരുടെ ഓർമയിൽ, സ്വയമുണ്ടാകുന്ന അല്ലെങ്കിൽ മാതാപിതാക്കളുടെ ആഗ്രഹങ്ങളിലൂടെ ഉണ്ടാകുന്ന ഒരു തിരിച്ചറിയലിലാണ്, ഒരാൾ തന്റെ നിയോഗപാതയിലൂടെയുള്ള പ്രയാണം ആരംഭിക്കുന്നത്. ബാലഭാസ്കർ, തിരുവല്ല ഭാസ്കരപ്പണിക്കർ എന്ന മഹാനായ സംഗീതജ്ഞൻ – തന്റെ അപ്പൂപ്പൻ 50ആം വയസ്സിൽ അവസാനിപ്പിച്ചു പോയ സംഗീതത്തെ പോഷിപ്പിക്കാനായി ജനിച്ചതാണെന്ന് ആദ്യം തിരിച്ചറിഞ്ഞത് അദ്ദേഹത്തിൻറെ അമ്മയാണ്.

സംഗീതം ഭ്രാന്തുപോലെ കൊണ്ടുനടന്നിരുന്ന, സംഗീതകോളേജിൽ സംസ്കൃതം പ്രഫസറായിരുന്ന ബി. ശാന്തകുമാരി എന്ന ആ അമ്മയുടെ ജീവിതത്തിലുടനീളം ആ മകന്റെ സംഗീതത്തിലെ വളർച്ചയെക്കുറിച്ച് മാത്രമുള്ള ചിന്തകളായിരുന്നു. തന്റെ അച്ഛന്റെ ഓർമയിലാണ് അവർ മകന് “ബാല”ഭാസ്കർ എന്ന് പേരിട്ടതുപോലും.

ഭാസ്കരപ്പണിക്കർ എന്ന അച്ഛന്റെ സംഗീതവും സംസ്കാരവും ലോകമൊട്ടാകെ എത്തിച്ച മകൻ, ബി. ശശികുമാർ – ഭാരതം കണ്ട ഏറ്റവും മികച്ച വയലിനിസ്റ്റായി പേരെടുത്തു വരവേ, ജീവിതത്തിലുണ്ടായ ചില നിർഭാഗ്യകരമായ അവസ്ഥകൾ കൊണ്ട് ‘ഒതുക്കപ്പെട്ട’ കലാകാരൻ.. പ

ക്ഷെ പിന്നീട് സംഭവിച്ചത് ആ മഹാൻ തന്റെ രാവും പകലും ബാലഭാസ്കർ എന്ന കൊച്ചുകലാകാരനെ, എല്ലാ അർത്ഥത്തിലും തന്റെ അനന്തിരവനെ, ഉരുക്കിയെടുക്കാനായി ഉഴിഞ്ഞു വച്ചതാണ്.. വലിയ ഉയരങ്ങളിൽ എത്തേണ്ടിയിരുന്നതല്ലേ എന്ന് കൂടെയുള്ള പലരും സഹതാപം പ്രകടിപ്പിച്ചിരുന്നപ്പോഴും അദ്ദേഹം തന്റെ നിയോഗം മറ്റൊന്നാണെന്നു തിരിച്ചറിഞ്ഞിരുന്നു..

സംഗീതരംഗത്തെ തന്റെ ശത്രുക്കളിൽ നിന്ന് ബാലുവിനെ സംരക്ഷിച്ചു നിർത്താനും അദ്ദേഹം എന്നും ശ്രദ്ധാലുവായിരുന്നു. അങ്ങനെയാണ് ബാലു എന്ന വയലിനിസ്റ്റും സംഗീത സംവിധായകനും ജനിക്കുന്നത്.

ബാലുവിന് സംഗീതം ജീവിതവും ജീവിതം സംഗീതവുമായിരുന്നു. പക്ഷെ ആനയ്ക്ക് ആനയുടെ വലുപ്പമറിയില്ല എന്ന് പറയുന്നത് പോലെ, മറ്റുള്ളവർ തന്റെ മുഖശ്രീയിലും സംസ്കാരത്തിലും വിനയത്തിലും കഴിവിലും അസൂയപ്പെട്ടിരുന്നപ്പോൾ, ബാലുവിന് വിഷമം തനിക്കു കിട്ടാതെ പോയ ഭാഗ്യങ്ങളെക്കുറിച്ചതായിരുന്നു. അതിൽ ഏറ്റവും വലുതെന്തെന്നറിയുമ്പോൾ ചിരിക്കരുത്..

വെളുത്തനിറം!! കൂടെക്കൂടി കൂട്ടുകാർക്കു മുന്നിൽ തനിക്കു കിട്ടാതെ പോയ ഇല്ലാതെ പോയ നല്ല ബാല്യകാല ഓർമകളുടെ സങ്കടങ്ങൾ പങ്കുവച്ച ബാലുവിന് അങ്ങനെ ലഭിച്ച സഹതാപവും സ്നേഹവും അങ്ങേയറ്റം വിശ്വസനീയമായി.

അമ്മാവനോടും അമ്മൂമ്മയോടുമൊപ്പമുള്ള ആ ബാല്യകാലമാണ് തന്നെ ഇത്രയും മാറ്റുള്ള കലാകാരനാക്കിമാറ്റിയതു എന്ന് ചിന്തിച്ചു സന്തോഷിക്കാനുള്ള പക്വത അവനില്ലാതെ പോയി! കൂട്ടുകാർ എല്ലാമായി.. സംഗീതാഭിരുചിയുള്ള കൂട്ടുകാർ വന്നത് പുതിയ സംഗീതവഴികളിലൂടെയുള്ള യാത്രകൾക്ക് വല്യ മുതൽക്കൂട്ടും ആശ്വാസവുമായെങ്കിലും കുടുംബത്തിൽ നിന്നകലാൻ, കുടുംബത്തോടുള്ള തന്റെ ഉത്തരവാദിത്ത്വങ്ങൾ മറക്കാൻ അത് വലിയ കാരണങ്ങളായി.

കുടുംബത്തിനെല്ലാം നഷ്ടമാക്കിയ കല്യാണം..

“നീ സംഗീതരംഗത്ത് ഒരു ചുവടുറപ്പിക്ക്, ഈ കല്യാണം ഞങ്ങൾ തന്നെ നടത്തിത്തരും” എന്ന് ബാലുവിനെ എന്നും സ്നേഹിച്ചിട്ടുള്ള അമ്മാവന്മാർ പറഞ്ഞിട്ടും അടുത്ത ദിവസം നടന്നത് ഒരു ഒളിച്ചോട്ടമാണ്.. കൂട്ടുകാർ നടത്തിക്കൊടുത്ത കല്യാണം. അവർ തന്നെ ഏറ്റെടുത്ത കല്യാണം..

ബാലുവിന് ഒരു ചേച്ചിയുണ്ട്.. മീര. ബുദ്ധിയിലും സ്നേഹത്തിലും ബാലുവിനേക്കാൾ എന്നും ഒരുപടി മുന്നിലായിരുന്നു ചേച്ചി. ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ സ്വയം ഉൾവലിഞ്ഞു നിന്നിരുന്ന പ്രകൃതക്കാരി. ബാലു എ. ആർ, റഹ്മാനെപ്പോലെ ഉയർന്നു വരും..ബാലുവിന്റെ സഹോദരി എന്ന നിലയിൽ താൻ വൈകാതെ അറിയപ്പെടും എന്ന് പ്രതീക്ഷിച്ചിരുന്ന ആ ചേച്ചിക്ക് ഇരുട്ടടി പോലെയായി ഈ കല്യാണം.

ജീവിതത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും കൂടുതൽ ഉൾവലിയാനും സ്വയം ഒറ്റപ്പെടൽ എന്ന ശിക്ഷ കൽപ്പിക്കാനും ആണ് 2001 ഇൽ അവൾ തീരുമാനിച്ചത്.

കെട്ടിക്കൊണ്ടു വന്ന പെണ്ണിനെ ആരും അകത്തു കയറ്റിയില്ല എന്ന് കഥ പാട്ടാകുമ്പോഴും, അതിനാരും, പ്രത്യേകിച്ചും ആ പെൺകുട്ടി, ഇക്കാലത്തിനിടയിൽ ഒരിക്കൽപ്പോലും ശ്രമിച്ചതുപോലുമില്ല എന്ന മഹാസത്യം അറിയാതെ പോയി ലോകം.. ചേച്ചിയെ ഈ വഴിക്കാക്കി അച്ഛനെയും അമ്മയെയും ഒറ്റപ്പെടുത്തിയിട്ടു പോയ മകനോടും ആരും ഒന്നും ചോദിച്ചില്ല..കാരണം അവൻ അപ്പോഴേക്കും എല്ലാവർക്കും വേണ്ടപ്പെട്ട ‘സെലിബ്രിറ്റി’ ആയിക്കഴിഞ്ഞിരുന്നു.

ബാലു ഒരുപാട് സ്നേഹിക്കുന്ന അച്ഛൻ കെ. സി. ഉണ്ണി (റിട്ട.പോസ്റ്റ് മാസ്റ്റർ), അവനെ ഒരു തരി പോലും വിഷമിപ്പിക്കാൻ ആഗ്രഹിക്കാത്തതുകൊണ്ടു മാത്രം, അവനിലെ കലാകാരനെ ഒരു വാക്കു കൊണ്ടുപോലും തളർത്തരുത് എന്നാഗ്രഹിച്ചതുകൊണ്ടുമാത്രം എല്ലാത്തിനും അവന്റെ കൂടെ നിന്ന അച്ഛൻ, 2002 മുതൽ പറഞ്ഞതാണ് – ‘നിനക്കൊരു കുഞ്ഞുണ്ടായാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും’!

“ഈ കുഞ്ഞു ആദ്യം വളർന്നു വരട്ടെ, ഇനി ഇതുപോലെ മറ്റൊരു മാനസിക രോഗിയെക്കൂടി താങ്ങാൻ എനിക്ക് കഴിയില്ല” എന്നൊക്കെ ആ അച്ഛനോട് തന്നെ പറഞ്ഞ മരുമകൾ എത്രയോ മാനസികരോഗവിദഗ്ധന്മാരുടെ അടുത്തെത്തിച്ചു ബാലുവിനെ. അവരൊക്കെ അവൾക്കു തന്നെ “ഈ കലാകാരനെ ഒരിക്കലും വിഷമിപ്പിക്കരുത്, അവനു ലോകം വെല്ലാനുള്ളതാണ്, അവന്റേതുപോലെയുള്ള ഒരു കുടുംബത്തിലേക്ക് ചെന്ന് കയറാനായത് മോളുടെ ഭാഗ്യമാണ് “എന്നൊക്കെ ഉപദേശം കൊടുക്കുന്ന സ്ഥിതിയായപ്പോൾ പിന്നെ ആ പതിവ് നിന്നു. ഇതെത്ര പേരറിഞ്ഞു?

പക്ഷെ, 21 വർഷം പഠിച്ച, പാരമ്പര്യമായിക്കിട്ടിയ സംഗീതം കൊണ്ട് ബാലഭാസ്കർ ഉദിച്ചു വന്നപ്പോൾ അത് കെട്ടിയവളുടെ ഐശ്വര്യമായി, സാമർത്ഥ്യമായി ലോകം പറഞ്ഞു പരത്തി…

വീണ്ടും സുഹൃത്തുക്കളിലേക്ക് ..

കുടുംബത്തിൽ നിന്ന് ബാലുവിനെ അടിച്ചുമാറ്റിയ പല സുഹൃത്തുക്കളും ബാലുവിന്റെ കൂടെ നടന്നു ബാലുവിന്റെ സംഗീതസൃഷ്ടികളിൽപലതും അടിച്ചു മാറ്റി വേറെ പോയി സ്വന്തം കലാജീവിതം കെട്ടിപ്പൊക്കിയവർ ആണ്. പിണങ്ങിപ്പോയ അവരിൽപലരും പിന്നീട് അതിലും ശക്തരായ സുഹൃത്തുക്കളായി ബാലുവിന്റെ ജീവിതത്തിലേയ്ക്ക് മടങ്ങിയത് , സൗഹൃദത്തിന് ബാലു നൽകിയ വിലയും അവരിലെ കലാകാരന്മാരോടുള്ള ബഹുമാനവും കാരണം ആയിരുന്നു.

അതിനൊക്കെ ഉപരിയായി തന്റെ സംഗീതത്തെക്കുറിച്ചും കഴിവിനെക്കുറിച്ചും അദ്ദേഹത്തിനുണ്ടായിരുന്ന ആത്മവിശ്വാസവും… കലയിൽ കള്ളം ചേർക്കാൻ ബാലുവിന് ഒരിക്കലും കഴിഞ്ഞിരുന്നില്ല, അത് തന്നെയാണ് തന്റെ പാതയിൽ മാത്രമേ തുടരൂ എന്ന തീരുമാനത്തിലേക്ക് എത്തിച്ചതും..

ലക്ഷ്മിയുടെ ആരോഗ്യവിവരങ്ങളും മറ്റും ‘അപ്ഡേറ്റ ചെയ്യാനും മറ്റുമായി ഫേസ്ബുക്കിലും മറ്റും പോസ്റ്റുകൾ തുരുതുരെ ഇടുമ്പോഴും ഇവരും മനഃപൂർവം ലോകത്തെ അറിയിക്കാനാഗ്രഹിക്കാത്ത സത്യമാണ് ബാലുവിന് അവന്റെ അച്ഛനോടും അമ്മയോടും അമ്മാവനോടും ഞങ്ങൾ സഹോദരങ്ങളോടുമൊക്കെയുള്ള ബന്ധവും അടുപ്പവും!

എല്ലാ സെലിബ്രിറ്റി കൾക്കും നല്ല മാനേജർമാർ കാണും, സ്വകാര്യജീവിതത്തെ സമൂഹത്തിൽ നല്ല രീതിയിൽ മാത്രം അവതരിപ്പിക്കാൻ അവർ നന്നായി ‘ഗ്റൂം’ ചെയ്യും. ബാലുവിന്റെ പ്രണയകഥകൾ, 2001 മുതൽ കേട്ടുതഴമ്പിച്ചിട്ടും അത് തന്നെയല്ലാതെ മറ്റൊന്നും 2017 വരെയും കേട്ടില്ല..

ബാലുവിന് വയലിൻ പോലും പൊക്കാൻ കഴിയാത്ത വിധം തോൾ/ കൈ വേദന ആയിരുന്നു കുറേക്കാലം, പല ഡോക്ടർമാരെക്കാണിച്ചു, ന്യൂറോളജിസ്റ്റുകളെ പ്രത്യേകിച്ചും.. പലപ്പോഴും മാനസികപിരിമുറുക്കത്തിന് കാരണം ‘ഡിമാൻഡിങ്’ ആയ ഭാര്യ ആണെന്നും അവൻ അവരോടു പറഞ്ഞിട്ടുണ്ട്…

ഇടയ്ക്കു ഒരു സുഹൃത്തിന്റെ ചതിയിൽ മനം നൊന്തു സംഗീതം ഉപേക്ഷിക്കുന്നു എന്ന് ബാലു പറഞ്ഞത് വീണ്ടും ചർച്ചയാകുമ്പോഴും ആ സുഹൃത്തിനെ ബാലുവിൽ നിന്നുമകറ്റിയ കൂട്ടാളികൾ അന്നാഗ്രഹിച്ചത് തന്നെയാണോ ഇന്ന് അവന്റെ ഇല്ലായ്മയിലൂടെ നിറവേറിയത് എന്ന ഒരു ചോദ്യം ആണ് കൂടുതൽ പ്രസക്തം! അതാരും ചോദിച്ചു കണ്ടില്ല.

അന്ന് 2013 ലോ മറ്റോ ബാലു അച്ഛനുമമ്മയോടും വന്നു കരഞ്ഞു പറഞ്ഞു, “ഞാൻ വിവാഹബന്ധം വേർപെടുത്താൻ പോകുന്നു. ഇനി ഈ ജീവിതം ഇങ്ങനെ മുന്നോട്ടു കൊണ്ട് പോകാൻ വയ്യ..” അന്ന്, അച്ഛനെയും അമ്മയെയും കൂട്ടി ബാലു ക്ഷേത്രത്തിൽ പോയി.. ശിവന്റെ നടയിലെ നന്ദിയുടെ ചെവിയിൽ പ്രാർത്ഥനയായി പറഞ്ഞതും ഇക്കാര്യം തന്നെയായിരുന്നു. പക്ഷെ ബാലുവിന് സ്വയം തീരുമാനമെടുക്കാൻ കഴിയുന്നതിനു മുന്നേ അവൻ വീണ്ടും ആ വലയത്തിൽത്തന്നെ തളയ്ക്കപ്പെട്ടിരുന്നു..

ബാലുവിന് അത് തീരാവേദനയായി, സംഗീതം പോലും നഷ്ടപ്പെട്ടതു പോലെയായി, അടുത്ത തീരുമാനവും പെട്ടെന്നായിരുന്നു – “സംഗീതം ഉപേക്ഷിക്കുന്നു”!! അന്നും പക്ഷെ, തന്റെ തെറ്റ് സമ്മതിച്ച് അച്ഛനമ്മമാരുടെ അടുത്തേയ്ക്കു ഓടിയെത്താൻ അവനെ അനുവദിക്കാതെ ചില സുഹൃത്തക്കളും മാനേജർമാരും ഒക്കെക്കൂടി എല്ലാം പഴയപടിയാക്കി.. എല്ലാം ശുഭം. നിശ്ശബ്ദരായിനിൽക്കേണ്ടി വന്നതും വീണ്ടും വിഡ്ഢികളാക്കപ്പെട്ടതും ബാലുവിന്റെ മാതാപിതാക്കളും അമ്മാവനും ബാക്കി കുടുംബവും!

ഈയൊരു പ്രശ്നത്തോടുകൂടിയാണ് എല്ലാത്തിനും ഒരു അവകാശിയായി ഒരു കുഞ്ഞു വേണമെന്ന തീരുമാനത്തിലേക്ക് അവർ എത്തുന്നത്.. ബാലുവിന്റെ ഇഷ്ടങ്ങൾക്കോ സന്തോഷങ്ങൾക്കോ ആവശ്യങ്ങൾക്കോ മുഖവില കൊടുക്കാതെ, സുഹൃത്തെന്ന വ്യാജേന, അവനെ തിരുത്താൻ പോലും ഒരിക്കലും തയാറാവാതെ, അവനെ ഉപയോഗിച്ച് നേട്ടങ്ങൾ മാത്രം ലക്ഷ്യം വച്ചു കൂടെ നിന്ന കുറെ സുഹൃത്തുക്കൾ അതോടുകൂടി വീട്ടുകാരായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തീരുമാനങ്ങൾ അവരുടേതായി, യാത്രകൾ അവർ തീരുമാനിക്കുന്നതായി..

തുടർന്ന് തികച്ചും വ്യത്യസ്തമായ തിരക്കഥയുടെ ആവിഷ്കാരമായിരുന്നു നടന്നത്. പാലക്കാട് നിന്നുള്ള കുടുംബത്തിലെ ഒരു സ്ത്രീ ബാലുവിന്റെ കുടുമ്പത്തിന്റെ എല്ലാമെല്ലാമായി . ഭാര്യക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കാനും കൊണ്ട് നടക്കാനും ഒക്കെ ‘ആയ’പോലെ അവർ ഇപ്പോഴും കൂടെത്തന്നെ. ബാലുവിന് സഹിക്കാൻ വയ്യാതിരുന്ന ‘ഡിമാൻഡിങ്’ ആയ ഭാര്യയെക്കൊണ്ടുള്ള പ്രശ്നം തീർത്തും പരിഹരിക്കപ്പെട്ടു.

ഭാര്യ ഗർഭിണി കൂടി ആയതോടെ ആഘോഷമായി. ഭാര്യക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കാൻ ഇവർ മതി. കുഞ്ഞു ജനിച്ചിട്ടും ഇത് തന്നെ. ഇതിനിടയിൽ ബാലുവിന്റെ അച്ഛന് സ്ട്രോക്ക് വന്നു. ആശുപത്രിയിലെത്തിച്ചത് ബാലു തന്നെയായിരുന്നു. അന്ന് ബാലു അച്ഛനും അമ്മയ്ക്കും ചേച്ചിയ്ക്കുമായി ഒരു വീടെടുക്കുന്നു, തൽക്കാലം ഒരു ഫ്ലാറ്റ്, കൂടെ ഒരു സഹായത്തിനാളും എന്നൊക്കെ വലിയ ബഹളം കൂട്ടിയെങ്കിലും ഒന്നും ഒരു തീരുമാനത്തിലെത്തിയില്ല..

കോടികൾ സമ്പാദിച്ചുകൂട്ടുന്നതിനിടയിൽ അച്ഛനുമമ്മയ്ക്കുമായി ഒരു പൈസ മാറ്റിവയ്ക്കാൻ പോലും ബാലുവിന് അധികാരമില്ലായിരുന്നു. ഇടയ്ക്കു വരുമ്പോൾ ബാലു തന്നെ പറഞ്ഞിട്ടുണ്ട് അമ്മയോട് – പാലക്കാട് ഉം മറ്റുമായി ലക്ഷങ്ങൾ ആരുടെയൊക്കെയോ ബിസിനസ്സിൽ ഇട്ടിട്ടുണ്ട്.. പാലക്കാട്ടെ കുടുംബത്തിലെ മകന്റെ പഠനാവശ്യങ്ങൾക്കായി വേറെയും ലക്ഷങ്ങൾ.. കൂടെയുള്ള മറ്റൊരു കക്ഷിക്ക് “അപ്പം മെഷീൻ” ബിസിനസിന് വേറെ 15 ലക്ഷം ( ഈ കക്ഷിയാണ് ഇപ്പോൾ കേസിലുള്ള വിഷ്ണു.

ബാലുവിന്റെ തന്നെ ഭാര്യയുമായി പാർട്ണർഷിപ്പിലായിരുന്നു ഈ ബിസിനസ് പ്ലാൻ!!).. ‘ഇതൊക്കെ നിനക്ക് വിശ്വസിക്കാമോ’ എന്ന ചോദ്യത്തിന് ബാലുവിന്റെ മറുപടി ഇതായിരുന്നു – “എന്തിനു പേടിക്കാൻ.. അവരെ ഞാൻ വിശ്വസിക്കാതിരിക്കാൻ എനിക്ക് കാരണം ഒന്നുമില്ല.. എന്നെപ്പറ്റിക്കാനാണെങ്കിൽ ചായയിൽ ഒരുതരി വിഷം ചേർത്തു തന്നാൽപ്പോരേ”!! അവരോടുള്ള വിശ്വാസം എടുത്തുകാണിക്കാൻ പറഞ്ഞതെങ്കിലും അവന്റെ തന്നെ മനസ്സിന്റെ ആഴങ്ങളിൽ ഉണ്ടായിരുന്ന ഭയമല്ലേ അവനെക്കൊണ്ട് അത് പറയിച്ചതു എന്ന് ഇന്ന് അമ്മ സംശയിക്കുന്നു..

ബാലു 3 തവണ അമ്മയെക്കാണിക്കാൻ കൊണ്ട് വന്നു മകളെ. തേജസ്വനിയായ പെൺകുട്ടി എന്നർത്ഥം വരുന്ന രീതിയിൽ സംസ്കൃതത്തിൽ ആണ് പേരിട്ടത് “തേജസ്വിനി ബാല” എന്ന്.

കുഞ്ഞുമോള്ക്കു കയ്യിൽ ഉമ്മകൊടുക്കുമ്പോഴും ആ അമ്മൂമ്മയ്ക്ക് മനസ്സിൽ നൂറായിരം ആശങ്കകളായിരുന്നു. മറ്റൊന്നുമല്ല, ആ കുഞ്ഞിന് ഇനി എന്തെങ്കിലും അസുഖം വന്നാൽ തന്റെയടുത്തു കൊണ്ട് വന്നിട്ട്, താൻ ഉമ്മ കൊടുത്തിട്ടു എന്ന പഴി കൂടി ബാലുവിലൂടെ കേൾക്കേണ്ടി വന്നാലോ എന്നോർത്തിട്ട് !!

ബാലുവിനെ കുഞ്ഞുനാൾ മുതൽ നോക്കി വളർത്തിയ അവന്റെ അമ്മയുടെ അമ്മ – അമ്മൂമ്മ ആയിടെ ആണ് അന്തരിച്ചത്. പലപ്പോഴും ബാലുവിന്റെ ഭാര്യക്ക് അമ്മയ്ക്കും കൂടി വേണ്ടി സ്നേഹം പകർന്നു നൽകിയതും വീട്ടിൽ സ്ഥാനം നൽകിയതും ആ അമ്മൂമ്മയായിരുന്നു.. ചടങ്ങുകൾക്ക് പേരിനു വന്നു നിന്ന ബാലു, പാലക്കാട് പോകാൻ ഒരുങ്ങി നിൽക്കുന്ന ഭാര്യയേയും കുഞ്ഞിനേയും അവസാനമായി ഒന്ന് തൊഴീക്കണം എന്ന് പോലും ചിന്തിച്ചില്ല..

ഒരുപക്ഷെ, അവർ സമ്മതിച്ചില്ല.. ഒടുവിൽ എല്ലാ ബന്ധുക്കളോടുമായി “എന്റെ മകൾ അവിടെ, പാലക്കാട് പൂന്തോട്ടത്തിൽ രാജകുമാരിയായി ഇരിക്കും” എന്ന് പറഞ്ഞു പോയപ്പോൾ, അഹങ്കാരം അൽപ്പം കൂടിപ്പോയില്ലേ എന്ന ചിന്തയായിരുന്നു വീട്ടുകാർക്ക്… ഇതിനൊന്നും അവനെ ശിക്ഷിക്കല്ലേ എന്ന നിശ്ശ്ബ്ദപ്രാർത്ഥന ബാലുവിന്റെ അമ്മയ്ക്കും..

അപകടം പറ്റുന്നതിനു ഏകദേശം 4-5 ആഴ്ച്ച മുൻപ് DVT (ഡീപ് വെയിൻ ത്രോംബോസിസ്) എന്ന അവസ്ഥയ്ക്ക് ചികിത്സക്കായി ഒരു സ്വകാര്യ ആശുപത്രിയിലായിരുന്ന ചേച്ചിയെക്കാണാൻ ബാലു വന്നു. നീണ്ട 18 വർഷങ്ങൾക്കിപ്പുറം അവർ അന്നൊരുപാട് സംസാരിച്ചു. അച്ഛനെയും അമ്മയെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ബാലു അന്ന് പറഞ്ഞു, ഇനി മീര ചേച്ചിയുടെ കാര്യം ഞാൻ നോക്കും. ചേച്ചിക്കായി ഒരു പുത്തൻ ഫോണും വാങ്ങി വന്ന ബാലു തന്നെ, കയ്യോടെ ചേച്ചിയെയും അമ്മയെയും ഒരു ആയുർവേദ ക്ലിനിക്കിലാക്കി, ചികിത്സക്കായി.

എന്നും വന്നു സംസാരിക്കുന്നതിനിടയിൽ ചേച്ചിയോട് ബാലു പറഞ്ഞതാണ് “ജോ ഡിസ്പെൻസ”യുടെ “മൈൻഡ് പവർ” വിഡിയോകൾ കാണണം ചേച്ചി, വായിക്കണം ഒരുപാട്, പണ്ടത്തെപ്പോലെ.. നടു തളർന്നു കിടന്നവരെയും മൈൻഡ് പവർ കൊണ്ട് തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരാൻ കഴിയും.

എന്നൊക്കെ.. ചേച്ചിക്കായി ഒരു ഫ്ലാറ്റും കാറും ഒക്കെ വാങ്ങണം എന്നും പറഞ്ഞിറങ്ങിയ ബാലുവിനെ പിന്നീട് ആ ചേച്ചിക്ക് കാണാൻ കഴിഞ്ഞില്ല..(ഈ യാത്രകളിലൊക്കെ ബാലുവിനോടൊപ്പം ഉണ്ടായിരുന്നതും ബാലുവിന്റെ ഇന്നോവ കാർ ഓടിച്ചിരുന്നതും ഒക്കെ ഇപ്പോൾ കേസിലുള്ള മറ്റൊരു താരം പ്രകാശ് തമ്പിയാണ്, ബാലുവിന്റെ തമ്പിക്കുട്ടൻസ്!.

ബാലുവിന് അച്ഛനോടും കുടുംബത്തോടുമുള്ള അടുപ്പം ഇത്രയും അറിഞ്ഞിരുന്ന തമ്പി തന്നെയാണ് പിന്നീട് ബാലുവിന് ഭാര്യയും സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ, “സെല്ഫ്-മേഡ്” ആണ് എന്ന് വരുത്തിത്തീർക്കാൻ ഏറ്റവുമധികം ശ്രമിച്ചുകൊണ്ടിരുന്നതും!) അപകടം പറ്റിയ വിവരം അറിഞ്ഞപ്പോൾ, ബാലുവിനെ കൈകാലുകൾക്കുണ്ടായ തളർച്ചയെപ്പറ്റി അറിഞ്ഞപ്പോൾ ആ ചേച്ചി ആദ്യം പറഞ്ഞു കരഞ്ഞത്, നിനക്ക് തന്നെ പറഞ്ഞുതരാൻ വേണ്ടിയായിരുന്നോടാ നീ എനിക്ക് മൈൻഡ് പവറിന്റെ കാര്യമൊക്കെ പറഞ്ഞു തന്നത് എന്നായിരുന്നു..

ആശുപത്രിയിൽ കിടന്ന അന്ന് മുതൽ ബാലുവിന്റെ അച്ഛൻ, ഗുരുവായ വല്യമ്മാവൻ, കൊച്ചമ്മാവൻ, ചിറ്റപ്പന്മാർ, ചിറ്റമാർ, ഞങ്ങൾ അനിയത്തിമാർ അങ്ങനെ എല്ലാവരും ഉണ്ടായിരുന്നു..പലതവണ ഡോക്ടർമാരുടെ നിർദേശപ്രകാരം ICU ഇൽ ബാലുവിനെ ഞങ്ങൾ കണ്ടതും സംസാരിച്ചതുമാണ്. പലതരം നാടകങ്ങളുമരങ്ങേറുന്നതും കണ്ട കുടുംബം അവിടെവച്ച് എടുത്തിരുന്ന ഒരു തീരുമാനം ഉണ്ടായിരുന്നു..

ബാലുവിനെ തിരിച്ചു കിട്ടിയാൽ ഇനി ഒരിക്കലും കള്ളന്മാർക്ക് വിട്ടുകൊടുക്കില്ല, അവന്റെ സംഗീതം അവന്റെ അമ്മയുടെയും അമ്മാവന്റെയും മാത്രം സ്വത്താണ്, അവരുടെ ജീവിതമാണ്, പ്രാർത്ഥനയും കഠിനാദ്ധ്വാനവുമാണ്. 20 വയസ്സ് വരെ അവൻ ചെയ്ത സാധകത്തിന്റെയും സാധനയുടെയും ഫലമാണ് അവൻ 40 വയസ്സ് വരെ നേടിയ പേരും പ്രശസ്തിയും പണവും. അത് അഭിമാനത്തോടെ കൂടെ നിന്ന് അനുഭവിക്കാനോ ആസ്വദിക്കാനോ അവൻ ഒരിക്കലും അവസരം കൊടുത്തിട്ടില്ല സ്വന്തം കുടുംബത്തിന്. പലപ്പോഴും അവനെ കുറ്റം പറയാൻ മടിച്ച്, അവനേതോ മായിക ലോകത്താണ് എന്ന് വിശ്വസിക്കാൻ ശ്രമിച്ചിരുന്നു അവന്റെ മാതാപിതാക്കളും ഗുരുവായ വല്യമ്മാവനും..

പക്ഷെ, ഇനി അത്തരം ഒരു മായാവലയത്തിലേക്ക് അവനെ വീണ്ടും തള്ളിവിടില്ല എന്ന വാശി എല്ലാവരുടെയും മനസ്സിലുണ്ടായിരുന്നു… ചേച്ചിയെ തിരിച്ചു പുറം ലോകത്തേക്ക് കൊണ്ട് വന്നതിന്റെ നന്മയ്ക്ക് പകരമായി അവനോടു എല്ലാം മറന്നു ക്ഷമിക്കാനും അവന്റെ ആരോഗ്യത്തെയും ആഗ്രഹങ്ങളെയും തിരികെപ്പിടിക്കാനും പ്രാർത്ഥനയോടെ ആഗ്രഹിച്ചിരുന്നു കുടുംബത്തിലോരോരുത്തരും…..

ഞങ്ങൾക്കുമുണ്ട് ചില ഉത്തവാദിത്വങ്ങളും അവകാശങ്ങളും..

ബാലുവിന്റെ അച്ഛന് സ്ട്രോക്ക് വന്നപ്പോൾ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ബാലു വിളിച്ചത് ഞങ്ങളിൽ ഒരാളുടെ ഭർത്താവായ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടുകൂടിയായ എമർജൻസി ഡോക്ടറിനെയായിരുന്നു. അത് ബാലുവിന്റെ മാനേജർമാർക്കും സുഹൃത്തുക്കൾക്കും അറിയുന്ന കാര്യമാണ്.

ബാലുവിന് അപകടം പറ്റിയപ്പോൾ പക്ഷെ, മെഡിക്കൽ കോളേജിൽ നിന്നും മറ്റൊരു ആശുപത്രി മതി എന്ന് ഇതേ കൂട്ടാളികൾ തീരുമാനിച്ചപ്പോൾ ആ ഡോക്ടറുടെ അഭിപ്രായം പോലും ആരായാൻ ശ്രമിച്ചില്ല. ബാലുവിന്റെ അച്ഛന് കിട്ടിയ വിവരം വച്ച് ആ ഡോക്ടറും ഞങ്ങളും ആശുപത്രിയിലെത്തുമ്പോഴേക്കും മറ്റൊരു തീരുമാനമെടുക്കാവുന്ന അവസ്ഥയിൽ ആയിരുന്നില്ല കാര്യങ്ങൾ.

ഈ ആശുപത്രിയിലെ ഡോക്ടർ മാരെ പൂർണമായും വിശ്വസിച്ചു മുന്നോട്ടു പോകാൻ തന്നെ ആയിരുന്നു പിന്നീട് കുടുംബം തീരുമാനിച്ചത്. പക്ഷെ ഇതിനിടയിൽ ഇവിടുത്തെ പല ഡോക്ടർമാരുടെയും സ്റ്റാഫിന്റേയും സ്വാധീനം ഉപയോഗിച്ചും അല്ലാതെയും MRI റിപ്പോർട്ട് അടക്കം ചോർത്തി പലവിധ നാടകങ്ങൾ അരങ്ങേറുന്നതും കാണേണ്ടി വന്നു ഞങ്ങൾക്ക്. സന്ദർശകർക്ക് നിയന്ത്രണം വേണ്ട ICU ഇൽ സ്വാധീനമുപയോഗിച്ച് പലരും കയറി ഇറങ്ങുന്നതും കണ്ടു.

AIIMS എന്ന പുക

ബാലുവിന് അപകടം ഉണ്ടായി ആദ്യത്തെ ദിവസം മുതൽ സുരേഷ് ഗോപിച്ചേട്ടൻ കുടുംബത്തോടൊപ്പമുണ്ടായിരുന്നു.. 25 വര്ഷം മുൻപ് ഇതേപോലൊരു ഘട്ടത്തിലൂടെ പോയ ആ ദമ്പതികൾ പ്രാർത്ഥനയോടെ കൂടെ നിന്നു..പാട്ടുകാരി കൂടിയായ ഭാര്യ രാധികയുടെ സംസ്കൃതം റ്യുഷൻ ടീച്ചർ കൂടിയായിരുന്നു ബാലുവിന്റെ അമ്മ. കുഞ്ഞുന്നാളിലെമുതലെ അവർക്കു അടുപ്പമുള്ള കുടുംബം.

ബാലുവിന്റെ മകളുടെ പോസ്റ്റ് മോർട്ടം സംബന്ധിച്ചുള്ള കാര്യങ്ങളിലും മറ്റും മറ്റാരെയും ബുദ്ധിമുട്ട് അറിയിക്കാതെ നേരിട്ട് നിന്ന് കാര്യങ്ങൾ നടത്തിത്തന്നു സുരേഷ് ഗോപിചേട്ടൻ. പക്ഷെ അദ്ദേഹത്തിൻറെ രാഷ്ട്രീയനിറം ആണ് പലരെയും ചൊടിപ്പിച്ചത്. ഉടനെ വന്നു സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള പ്രശ്നങ്ങൾ.

ആർക്കു കൂടുതൽ നേട്ടം എന്നതിൽ മാത്രമായി എല്ലാവരുടെയും ശ്രദ്ധ. ഇതിനിടെ ഡൽഹിയിലെത്തിയ അദ്ദേഹം അവിടെ എയിംസ് ലെ ഡോക്ടർമാരുമായി ചർച്ച നടത്തി, ഞാനങ്ങളെ അറിയിച്ചു, ഞങ്ങൾ അതിലൊരാളുടെ ഇമെയിൽ ഐഡിയിലേക്കു MRI റിപ്പോർട്ടുകളുൾപ്പടെ അയച്ചുകൊടുത്ത ഘട്ടം വരെയെത്തിയപ്പോഴേക്കും ദാ വന്നു, “പരിക്കേറ്റ തിരുവനന്തപുരം വയലിനിസ്റ്റിനു “(injured thiruvananthapuram violinist -ട്വിറ്ററിൽ കുറിച്ചത്!)

വേണ്ടി തിരുവനന്തപുരം എംപി വക ഗോൾ!! രാത്രി 12 മണിക്ക് വന്നു അച്ഛനെ കണ്ടേതീരൂ എന്ന് വാശി കാണിച്ച അദ്ദേഹത്തിൻറെ അനാവശ്യ ഇടപെടൽ മൂലം മറുവശത്തു എയിംസ് ഡോക്ടർക്ക് നേരിട്ട് അയച്ച ഇമെയിലിന് പ്രസക്തിയുമില്ലാതായി, AIIMS എന്ന മഹാനാടകത്തിനു തിരശീലയുമായി!! ഇടയ്ക്കു ബാലുവിന്റെ ഏറ്റവും അടുത്ത സുഹൃത്തെന്നും എന്റെ പാതി പോയി എന്ന് പറഞ്ഞു കരച്ചിൽ ഇന്നും അവസാനിപ്പിക്കാത്ത ഒരു പ്രശസ്ത വ്യക്തി സ്വന്തം സ്വാധീനമുപയോഗിച്ചു ചോർത്തിയെടുത്ത MRI റിപ്പോർട്ടും കയ്യിൽ വച്ച് സംസ്ഥാന ആരോഗ്യമന്ത്രിയുമായി നേരിട്ട് ചർച്ച നടത്തിയ കഥ വേറെ!

ചോദ്യങ്ങൾ ബാക്കി

# 1. എല്ലാ ഡോക്ടർമാരോടും അപേക്ഷിച്ചിട്ടു ഒടുവിൽ പൂർണ നിയന്ത്രണം വരുത്തിയ അന്ന് മറ്റേതോ വഴിയിലൂടെ ബാലുവിനെ ഒടുവിൽ കണ്ടത് ആര്? ആ വ്യക്തി എന്തെങ്കിലും അരുതാത്തത് പറഞ്ഞിട്ടാണോ അതുവരെ നോർമൽ ആയിരുന്ന ബാലുച്ചേട്ടന് പെട്ടെന്ന് ഹൃദയാഘാതമുണ്ടായത്?

# 2. ബാലുവിന്റെ മരണം സംഭവിക്കുന്നതിന്റെ അന്ന് പകൽ അവിടെയുണ്ടായിരുന്ന ആ സ്ത്രീ (പാലക്കാട് പൂന്തോട്ടം – ലത)രാത്രിയോടെ സ്ഥലം വിട്ടത് എന്തിനു?

# 3. ബാലുവിന്റെ മാനേജർമാരെ ഉൾപ്പടെ തന്റെ നിയന്ത്രണത്തിലാക്കിയ ആ സ്ത്രീയുടെ ഉദ്ദേശങ്ങൾ എന്തായിരുന്നു ?

# 4. പോസ്റ്റ് മോർട്ടത്തിന് വേണ്ടി ബാലുവിന്റെ ആധാർ കാർഡ് ചോദിച്ചപ്പോൾ വിഷ്ണുവും തമ്പിയും കുടുംബത്തിന് അത് നൽകാത്തതെന്തുകൊണ്ട്?

# 5. പോലീസ് രേഖകൾ അച്ഛന് കൈമാറണം എന്ന് പറഞ്ഞിട്ടും അതും പോസ്റ്റ് മോർട്ടം റിപ്പോർട്ടും ഒന്നും കൈമാറാത്തതെന്തുകൊണ്ട്?

# 6. ബാലുവിന്റെയും ഭാര്യയുടെയും മകളുടെയും ഈ അവസ്ഥയ്ക്ക് കാരണമായ അപകടം ആദ്യമറിഞ്ഞതും കുടുംബത്തെ അറിയിച്ചതും ആര് ?
# 7. മേൽപ്പറഞ്ഞ സ്ത്രീയുടെ അടുത്ത ബന്ധുവാണ് (സോഹദരന്റെ മകൻ) ആണ് കാറോടിച്ച അർജുൻ എന്നത് ചർച്ചയാവാത്തതു എന്തുകൊണ്ട്?
# 8. ആ യാത്ര മകൾക്കു വേണ്ടിയുള്ള വഴിപാടിനെന്ന പേരിൽ ആക്കി തീർത്തതും, ലക്ഷ്മിക്ക് മാസമുറ ആയിരുന്നതിനാൽ ക്ഷേത്രത്തിൽ പോകാൻ പോലും കഴിഞ്ഞിരുന്നില്ല എന്നത് പറയാത്തതും, ഹോട്ടലിൽ എടുത്ത റൂം ഒഴിഞ്ഞു രാത്രി തന്നെ തിരിക്കണം എന്ന് തീരുമാനിച്ചതും ആര്?
# 9 . ലക്ഷ്മിയുടെ ബാഗിൽ അന്ന് ഉണ്ടായിരുന്ന കുറെയധികം പണവും സ്വർണാഭരണങ്ങളും ആരുടേത്, എവിടെ നിന്ന്? സ്വന്തമെങ്കിൽ ഒരു ദിവസത്തെ യാത്രക്ക് ഇത്രയധികം എന്തിനു കൊണ്ട് പോയി? ഈ സ്വർണത്തിനു ഇപ്പോഴത്തെ ഈ കള്ളക്കടത്തു കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ? ബാലു പരിപാടികൾക്ക് വിദേശങ്ങളിൽ പോകുമ്പോൾ പ്രത്യേകിച്ചും, ലക്ഷ്മി പലതവണ വിഷ്ണുവിനോടൊപ്പവും ലതയോടൊപ്പവും, തിരുവനന്തപുരത്തു നിന്ന് യാത്രകൾ നടത്തിയിരുന്നതുമായി ഇതിനു എന്തെങ്കിലും ബന്ധമുണ്ടോ?
# 10 പരുക്കുകളുടെയും പൊട്ടലുകളുടെയും സ്വഭാവം വച്ച് ഡോക്ടർ തന്നെ കൃത്യമായി സാധ്യതകൾ ചൂണ്ടിക്കാണിക്കുമ്പോഴും ബാലു ആണ് വണ്ടിയോടിച്ചതു എന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതാര്?
# 11 അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽപ്പോലും ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്താതെ പോയത് ആരുടെ ശ്രമഫലമായാണ്?
# 12 ഓർമയും ബോധവും തിരിച്ചു കിട്ടിയ ലക്ഷ്മിയെ കണ്ട ബാലുവിന്റെ ബന്ധുക്കളോട് കാണാൻ താൽപ്പര്യമില്ല എന്ന മട്ടിൽ ലക്ഷ്മി ഉണർന്നു നോക്കിയിട്ടും വീണ്ടും ഉറക്കം നടിച്ചതെന്തുകൊണ്ട്?
# 13 . ബാലുവിന് വേണ്ടി സന്ദർശക നിയന്ത്രണം കൊണ്ടുവരാൻ കഷ്ടപ്പെടേണ്ടി വന്ന കുടുംബത്തിന് ഇന്ന് ലക്ഷ്മിയെ കാണാൻ അനുവാദമില്ല എന്ന അവസ്ഥ കൊണ്ട് വന്നതാര്?
# 14 ബാലുവിന്റെ മരണശേഷം ബലിക്രിയകൾക്കു പോലും ബാലുവിന്റെ രക്തബന്ധുക്കളെ വീട്ടിൽ കയറ്റാത്തതു എന്ത് കൊണ്ട്?
# 15 ബാലുവിന്റെ ലക്ഷങ്ങൾ വിലയുള്ള വയലിനുകൾ ബാലുവിന്റെ അമ്മയോടോ ഗുരുവിനോടോ പോലും ചോദിക്കാതെ വിൽക്കാൻ തീരുമാനിച്ചതാര്?
# 16 വിഷ്ണുവിനെയും തമ്പിയെയും ചുരുക്കം ചില പ്രോഗ്രാമുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പരിചയം മാത്രം, അടുപ്പമില്ല എന്ന മട്ടിൽ ലക്ഷ്മി ഫേസ്ബുക് പോസ്റ്റ് ഇട്ടെങ്കിലും, ബാലുവിന്റെ ബെൻസ് കാർ, ഫോൺ, എടിഎം കാർഡുകൾ ഇവയെലാം ആക്സിഡന്റ് നടന്നപ്പോൾ മുതൽ കൈവശം വച്ചിരുന്നത് ലക്ഷ്മിയുടെ അനുമതിയോടെ തമ്പിയല്ലേ? ആശുപത്രി റിവ്യൂസിനു ലക്ഷ്മിയെ കൊണ്ടുപോയിരുന്നതും എല്ലാം വാങ്ങിക്കൊടുത്തിരുന്നതും വിഷ്ണുവല്ലേ?

ഈ പോസ്റ്റിന് വ്യക്തിഹത്യ എന്ന ഉദ്ദേശം തീരെയില്ല എന്ന് ബോധ്യപ്പെടുത്തട്ടെ. ബാലുച്ചേട്ടന്റെ ജീവനും മുകളിലായി ഞങ്ങൾക്ക് ഇനി ഒരു നഷ്ടവും വരാനില്ല. പക്ഷെ, ബാലഭാസ്കർ എന്ന കലാകാരനു അപകടം നടന്നപ്പോൾ മുതൽ ഞങ്ങൾ സാക്ഷിയാകേണ്ടി വന്ന അനേകം നാടകങ്ങൾക്ക് ഇപ്പോൾ വന്ന ഈ സ്വര്ണക്കള്ളക്കടത്തു കേസുമായി ബന്ധമുണ്ടോ എന്ന് ഞങ്ങളിന്നു സംശയിക്കുന്നു. ആദ്യദിവസം മുതൽ ഞങ്ങൾ സംശയിച്ചിരുന്ന ആളുകൾ തന്നെ ഈ കേസിൽ അപ്രതീക്ഷിതമായി പ്രതിസ്ഥാനത്തു വരുമ്പോൾ ഇതെല്ലാം തമ്മിൽ ബന്ധമില്ല എന്ന് വിശ്വസിക്കാൻ ഞങ്ങൾക്കാവുന്നില്ല. ബാലുവിന് സാമ്പത്തികകാര്യങ്ങൾ വല്ലാത്ത ‘ടെന്ഷനും ആയിരുന്നു എന്നു മാത്രം ങ്ങൾക്കറിയാം. അതിനാലാണ് അതെല്ലാം നോക്കിനടത്താൻ “ഇത്രയും വിശ്വസ്തരെ” കൂടെക്കൂട്ടിയതും. ലക്ഷ്മിയെ സംരക്ഷിച്ചിരുന്നതും ലക്ഷ്മി സംരക്ഷിച്ചിരുന്നതും ഇതേ ആൾക്കാരാണ് എന്നുകൂടി ചേർത്തു വായിക്കുമ്പോഴാണ് ഇത്രയും കാലമായി ഞങ്ങൾ കരുതിയിരുന്നതിനും അപ്പുറമാണ് യാഥാർഥ്യം എന്ന് ഞങ്ങൾക്ക് തോന്നുന്നത്. സത്യം എന്തായാലും അത് പുറത്തു വരട്ടെ.. ഒന്ന് ഞങ്ങൾക്കറിയാം. ബാലഭാസ്കർ എന്ന സംഗീതഞ്ജനോട് അൽപ്പമെങ്കിലും സ്നേഹമോ ആദരവോ ഈ കൂട്ടാളികൾക്കുണ്ടായിരുന്നെങ്കിൽ അരുതാത്തതൊന്നും സംഭവിക്കില്ലായിരുന്നു, ബാലുവിന്റെ ജീവിതത്തിലും മരണശേഷവും…

മറ്റുള്ളവർക്ക് സംഭവിക്കുന്ന അവസ്ഥകളെ ആഘോഷമാക്കി ആസ്വദിക്കുന്ന, ആ ക്രൂരതയിൽ രസം കണ്ടെത്തുന്ന സാമൂഹ്യദ്രോഹികൾ കുറച്ചധികം ഉണ്ട് നമ്മുടെ സമൂഹത്തിൽ. ബാലുവിനെ നഷ്ടപ്പെട്ടതിൽ അധികം ഇനിയൊന്നും നഷ്ടപ്പെടാനില്ല എന്ന അവസ്ഥയിലുള്ള ഞങ്ങൾ കുടുംബക്കാർക്ക് ഇപ്പോൾ പരിഭവം ബാലുവിനോട് മാത്രമേയുള്ളൂ.. ഈ അവസ്ഥയിൽ ഞങ്ങളെ എത്തിച്ചിട്ടു കടന്നു കളഞ്ഞതിന്.. പിടിച്ചു നിന്ന് കൂടെ നിന്ന് ഇനിയെങ്കിലും ഞങ്ങൾക്ക് വേണ്ടി പറയാൻ ആളില്ലാതാക്കിയതിന്…വിഷപ്പാമ്പുകളെ തീറ്റിപ്പോറ്റി ആ വിഷം തൊണ്ടയിൽ പിടിച്ചു നിർത്തി ഇറക്കാനും തുപ്പാനും വയ്യാതെ വിഷമിച്ചപ്പോഴും വീട്ടുകാരോട് താഴാൻ ദുരഭിമാനം കാണിച്ചതിന്.. സംഗീതം മാത്രം മനസ്സിൽ സൂക്ഷിക്കുന്ന സാത്വികരായ അച്ഛനമ്മമാരെയും ചേച്ചിയെയും ഗുരുവിനെയും മറ്റു ബന്ധുക്കളെയും പണത്തിനുവേണ്ടി കുരയ്ക്കുന്ന പട്ടികളുടെയും മരണമോർമ്മിപ്പിച്ചു ഓരിയിടുന്ന കുറുക്കന്മാരുടെയും ഇടയിലേക്ക് വലിച്ചിട്ടതിന്…..


ബാലുവിന്റെ സഹോദരങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News