നിപ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയം; രോഗം സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി; മറ്റ് ആറ് പേരുടെ പരിശോധനാഫലം റിപ്പോര്‍ട്ട് നാളെ ലഭിക്കും

നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. നിപ സംശയത്തെ തുടര്‍ന്ന് കളമശേരി ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ആറ് പേരുടെ പരിശോധനാഫലം റിപ്പോര്‍ട്ട് നാളെ ലഭിക്കും.

നിപ രോഗം സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ അവലോകനയോഗം ചേരും.

നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കളമശേരി ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ആറ് പേരുടെ പരിശോധനാഫലം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും നാളെ ലഭിക്കും. പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

പനിയെത്തുടര്‍ന്ന് കോതമംഗലം പല്ലാരിമംഗലം സ്വദേശിനിയെ കൂടി ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിതോടെ കളമശേരി മെഡിക്കല്‍ കോളേജില്‍ കഴിയുന്നവരുടെ എണ്ണം ഏഴായി. നിപ രോഗിയുമായി അടുത്തിടപെട്ട മൂന്ന് പേരെ കൂടി ഉള്‍പ്പെടുത്തിയതോടെ 314 പേര്‍ നിരീക്ഷണത്തിലാണ്.

നിപയുടെ സാഹചര്യത്തില്‍ ജില്ലയില്‍ പൊതുപരിപാടികള്‍ മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് കളക്ടറും അറിയിച്ചു. സ്‌കൂളുകള്‍ തുറക്കുന്നതിലും മാറ്റമില്ല. ആശങ്കയകറ്റാന്‍ സ്‌കൂളുകളില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

നിപ രോഗം സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. യുവാവ് ഭക്ഷണം കഴിക്കുന്നുണ്ടെന്നും പനി കുറവുണ്ടെന്നും മെഡിക്കല്‍ ബുളളറ്റിനില്‍ വ്യക്തമാക്കുന്നു.

ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ ആരോഗ്യനില- ആറു രോഗികളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി ആലപ്പുഴ, പൂനെ ലാബുകളിലേക്ക് അയച്ചു. കോള്‍സെന്ററില്‍ ഒരു നമ്പരില്‍ കൂടി വിളിക്കാം. നിലവിലുള്ള 1077 നു പുറമെ 04842425200 എന്ന നമ്പരിലും വിളിക്കാം

നിപരോഗിയുമായ സമ്പര്‍ക്കത്തിലായി കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലുള്ളവരുടെ പട്ടികയില്‍ മൂന്നുപേരെക്കൂടി ചേര്‍ത്തതോടെ എണ്ണം മൊത്തം 314 ആയി. റിബാവറിന്‍ ആവശ്യത്തിന് ജില്ലയില്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്.

സാമ്പിള്‍ അയക്കുന്നതിനുള്ള വൈറല്‍ ട്രാന്‍സ്‌പോര്‍ട്ട് മീഡിയം രോഗികളെയും രോഗബാധ സംശയിക്കുന്നവരെയും പരിചരിക്കുമ്പോള്‍ ആവശ്യമായ എന്‍95, 3 ലെയര്‍ മാസ്‌ക്കുകള്‍ എന്നിവയും ആവശ്യത്തിന് സ്റ്റോക്കുണ്ട്. നിപയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്താന്‍ നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എറണാകുളം കളക്ടറേറ്റില്‍ യോഗം ചേരും.


മറ്റ് വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനം

1. മൃഗസംരക്ഷണ വകുപ്പ്

ജില്ലയില്‍ ഇതുവരെ മൃഗങ്ങളില്‍ നിപയ്ക്ക് സമാനമായ രോഗലക്ഷണങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജില്ലയിലെ എല്ലാ വെറ്റിനറി സ്ഥാപനങ്ങളിലും മൃഗ രോഗങ്ങള്‍ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കുന്നതിനും നിപാ സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഇത് സംബന്ധിച്ച് പരിഭ്രാന്തി ഉണ്ടാകേണ്ട സാഹചര്യം ഇല്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടറേറ്റില്‍ നിന്നെത്തിയ ഉന്നതസംഘം അറിയി്ച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട ജാഗ്രത ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുന്നതിനും ക്ലിനിക്കല്‍ സര്‍വൈലന്‍സ് തുടരുന്നതിനും ഉന്നതസംഘം നിര്‍ദ്ദേശം നല്‍കി. വന്യജീവികളിലെ രോഗസാധ്യത സംബന്ധിച്ച് നിരീക്ഷണ നടപടികള്‍ തുടര്‍ന്നുവരികയാണ്.

തൃശൂര്‍, ഇടുക്കി ജില്ലകളില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇവിടെ ജാഗ്രത നടപടികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തി നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ഭോപ്പാല്‍, സതേണ്‍ റീജിയണല്‍ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറി ബംഗളൂരു എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ വ്യാഴാഴ്ച ജില്ല സന്ദര്‍ശിക്കും.

2. തൊഴില്‍ വകുപ്പ്

അതിഥി തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്തി വൃത്തിഹീനമായവയ്ക്ക് നോട്ടീസ് നല്‍കി. പരിശോധന തുടരുന്നു.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here