നിപയെ അതിജീവിച്ച കഥ പറഞ്ഞ് വൈറസ് തിയറ്ററുകളില്‍; കൈയ്യടിയോടെ സ്വീകരിച്ച് പ്രേക്ഷകര്‍

നിപ പ്രമേയമാക്കി ആഷിക് അബു നിര്‍മ്മിച്ച സിനിമ വൈറസ് തിയേറ്ററുകളിലെത്തി. നിപയെന്ന പകര്‍ച്ചവ്യാധിയെ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ജനങ്ങളുടെയും ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിലൂടെ കേരളം അതിജീവിച്ച ചരിത്രം കഥ പറയുന്ന സിനിമ കയ്യടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. രണ്ടാമതെത്തിയ നിപയെ പ്രതിരോധിക്കുന്നതിനിടെയാണ് സിനിമ ഇറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.

നിപയെന്ന മഹാവ്യാധിക്ക് മുന്നില്‍ പകച്ചുനില്‍ക്കാതെ ഒറ്റക്കെട്ടായി പോരാടിയ കേരളത്തിന്റെ അതിജീവനത്തിന്റെ ചരിത്രം കഥ പറയുകയാണ് വൈറസ്. രോഗത്തിന്റെ ആവിര്‍ഭാവവും മരണവും പ്രതിരോധവും ഉറവിടം തേടിയുളള യാത്രയാണ് ചിത്രത്തിലെ പ്രമേയം.

രണ്ടാമതെത്തിയ നിപയെ സര്‍ക്കാരും ജനങ്ങളും ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നതിനിടെയാണ് വൈറസ് തിയേറ്ററുകളിലെത്തുന്നതും ശ്രദ്ധേയമാണ്. കൊച്ചിയില്‍ ആദ്യ ഷോ കാണാന്‍ സംവിധായകന്‍ ആഷിക് അബു, റീമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, ടോവിനോ, ഇന്ദ്രന്‍സ് ഉള്‍പ്പെടെ സിനിമാക്രൂവും എത്തിയിരുന്നു. വലിയ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എല്ലാവരും സന്തോഷം പങ്കുവെച്ചു.

സിനിമയും ജീവിതവും ഏതെന്ന് തിരിച്ചറിയാനാകാത്ത വിധം ഇഴചേര്‍ന്ന് കിടക്കുകയാണ് വൈറസ്. ഒടുവില്‍ കാണികളിലേക്കും പടരുന്ന വൈറസിനെ ആരോഗ്യമന്ത്രിയായെത്തുന്ന രേവതിയുടെ കഥാപാത്രം നിയന്ത്രണവിധേയമാക്കിയെന്ന് പ്രഖ്യാപിക്കുമ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞ കയ്യടി.

സിനിമ കണ്ടിറങ്ങുമ്പോള്‍ ഭയമല്ല, അഭിമാനമാണ് തോന്നുന്നതെന്ന് പ്രേക്ഷകര്‍. റിയലിസ്റ്റിക്കായി സിനിമ പറയുമ്പോഴും മനുഷ്യസ്‌നേഹത്തിന്റെ സന്ദേശമാണ് വൈറസ് നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here