സൈനികന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി ബിജെപി കൊല്ലം ജനറല്‍ സെക്രട്ടറി; പരാതി മുക്കാന്‍ ശ്രമിച്ച് നേതാക്കള്‍; വിവരം മാധ്യമങ്ങളെ അറിയിക്കുമെന്ന് പറഞ്ഞതോടെ നെടുമ്പന ഓമനക്കുട്ടന്റെ രാജി

കൊല്ലം: സൈനികന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ആരോപണവിധേയനായ ബിജെപി കൊല്ലം ജനറല്‍ സെക്രട്ടറി നെടുമ്പന ഓമനകുട്ടന്‍ രാജി വെച്ചു.

സൈനികന്റെ സ്ഥലം മാറ്റത്തിനായി സമീപിച്ചപ്പോഴാണ് ബിജെപി ജനറല്‍സെക്രട്ടറി നെടുമ്പന ഓമനകുട്ടന്‍ തന്നോട് അപമര്യാദയായി പെരുമാറിയതെന്ന് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു.

2017 ഫെബ്രുവരിയിലാണ് സംഭവം നടന്നതെങ്കിലും ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് സൈനികനും വീട്ടമ്മയും ബിജെപി നേതൃത്വത്തിന് പരാതി നല്‍കിയത് തെരഞ്ഞെടുപ്പ് സമയമായതിനാല്‍ ബിജെപി നേതൃത്വം സംഭവം രഹസ്യമാക്കി വെച്ചു.

ചില ബിജെപി നേതാക്കള്‍ പരാതി മുക്കാനും ശ്രമിച്ചു. പരാതി നല്‍കീട്ടും നടപടി സ്വീകരിക്കാതായപ്പോള്‍ സൈനികന്‍ ബിജെപി നേതൃത്വവുമായി ബന്ധപ്പെട്ടു തന്റെ പരാതി ആവര്‍ത്തിച്ചു. നടപടി സ്വീകരിച്ചില്ലെങ്കില്‍ മാധ്യമങ്ങളെ അറിയിക്കുമെന്ന് ഭീഷണി മുഴക്കി. തുടര്‍ന്ന് ആരോപണവിധേയനായ നെടുമ്പന ഓമനകുട്ടനെ 10 ദിവസം മുമ്പ് തിരുവനന്തപുരത്ത് ബിജെപി ഓഫീസില്‍ വിളിച്ചു വരുത്തി രാജി എഴുതി വാങ്ങുകയായിരുന്നു.

ഇന്നലെ തിരുവനന്തപുരത്ത് ബിജെപി ദക്ഷിണ മേഖലാ സെക്രട്ടറി എല്‍ പത്മകുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്നയോഗം ആരോപണ വിധേയനായ ബിജെപി നേതാവ് നെടുമ്പന ഓമനകുട്ടന്റെ രാജി അംഗീകരിക്കുകയായിരുന്നു.

അതേസമയം, വ്യക്തിപരമായ കാരണങളാണ് രാജിക്കു പിന്നിലെന്ന് ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് ഗോപിനാഥന്‍ കൈരളി ന്യൂസിനോടു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here