ബാലഭാസ്‌ക്കറുടെ മരണത്തിനിടയാക്കിയ കാര്‍ ഓടിച്ചിരുന്നത് അര്‍ജുന്‍ തന്നെ; മൊഴി മാറ്റിയതില്‍ സംശയം തോന്നിയാണ് സിസിടിവി പരിശോധിച്ചതെന്നും പ്രകാശ് തമ്പി

ബാലഭാസ്‌ക്കറുടെ മരണത്തിനിടയാക്കിയ അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയെന്ന് പ്രകാശ് തമ്പിയുടെ മൊഴി.

കൊല്ലത്തെ ജ്യൂസ് കടയില്‍ നിന്ന് മാത്രമല്ല, ഹൈവേയിലെ നിരവധിയിടങ്ങളില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നതായും പ്രകാശ് തമ്പി മൊഴി നല്‍കി.

ബാലഭാസ്‌ക്കറുടെ മരണത്തിനിടയാക്കിയ സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവറായ അര്‍ജുന്‍ തന്നെയാണെന്ന് പ്രകാശ് തമ്പി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മൊഴി നല്‍കി. അപകടത്തിന് ശേഷം ചികിത്സയിലിരിക്കെ അര്‍ജുന്‍ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പൊലീസിന് മുന്നില്‍ അര്‍ജുന്‍ മൊഴി മാറ്റി.

ഇതില്‍ സംശയം തോന്നിയാണ് കൊല്ലം പളളിമുക്കിലെ സിസിടിവി ദൃശ്യങ്ങള്‍ താന്‍ പരിശോധിച്ചതെന്നാണ് പ്രകാശ് തമ്പിയുടെ മൊഴി. ജ്യൂസ് കടയിലെ മാത്രമല്ല, ഹൈവേയിലെ മറ്റ് സിസിടിവി ദൃശ്യങ്ങള്‍ കൂടി താന്‍ പരിശോധിച്ചതായും പ്രകാശ് തമ്പി അന്വേഷണസംഘത്തെ അറിയിച്ചു. അര്‍ജുന്‍ തന്നെയാണോ മൊഴി നല്‍കിയതെന്ന് ഉറപ്പിക്കാനായിരുന്നു ഇത്. എന്നാല്‍ സിസിടിവിയില്‍ നിന്ന് ഒന്നും ലഭിച്ചിരുന്നില്ല. പിന്നീട് അര്‍ജുനെ വിളിച്ചപ്പോള്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും പ്രകാശ് പറഞ്ഞു.

ദുബായില്‍ നടന്ന പരിപാടികളില്‍ ബാലഭാസ്‌ക്കര്‍ക്കൊപ്പം പോയിരുന്നു. പരിപാടി കഴിയുമ്പോള്‍ പണം തന്നെ ഏല്‍പ്പിക്കും. മറ്റ് സാമ്പത്തിക ഇടപാടുകള്‍ ബാലഭാസ്‌ക്കറുമായി ഉണ്ടായിരുന്നില്ല. ബാലഭാസ്‌ക്കറും വിഷ്ണുവും തമ്മില്‍ നല്ല സൗഹൃദം ഉണ്ടായിരുന്നുവെന്നും പ്രകാശ് തമ്പി പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ റിമാന്‍ഡിലായ പ്രകാശ് തന്പിയെ കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കോടതിയുടെ അനുമതിയോടെയാണ് ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേത്ൃത്വത്തിലുളള മൂന്നംഗസംഘം കാക്കനാട്ട് ജയിലിലെത്തി അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തത്. മൊഴി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഡിവൈഎസ്പി പറഞ്ഞു.

ഡ്രൈവര്‍ അര്‍ജുനും വിഷ്ണുവും കേരളത്തില്‍ ഇല്ലെന്നാണ് വിവരം. ദുരൂഹതയകറ്റാന്‍ ഇവരെക്കൂടി വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യേണ്ടി വരും. പ്രകാശ് തമ്പി, വിഷ്ണു, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവര്‍ സ്വര്‍ണ്ണക്കടത്ത് കേസിലും പ്രതിചേര്‍ക്കപ്പെട്ടതോടെയാണ് ബാലഭാസ്‌ക്കറുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന് അന്വേഷിക്കുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News