അന്ന് പാര്‍വതിയോട് തട്ടിക്കയറി; ‘എന്താണ് എന്റെ ഫോണ്‍ എടുക്കാത്തതെന്ന് ചോദിച്ചു’: ആസിഫ് പറയുന്നു

ഉയരെ സിനിമയുടെ ചിത്രീകരണത്തെക്കുറിച്ച് നടന്‍ ആസിഫ് അലി പറയുന്നു


ആസിഫിന്റെ വാക്കുകള്‍:

ഒന്നിച്ചിരുന്ന് ഉയരെയുടെ കഥകേട്ട് കുറച്ചുകഴിഞ്ഞ് പാര്‍വതിയെ ഫോണില്‍ വിളിച്ചു. ഭാഗ്യത്തിന് കോള്‍ വെയ്റ്റിങ്ങിലായിരുന്നു. ഒറ്റയടിക്ക് എട്ടുതവണ പാര്‍വതിയെത്തന്നെ വിളിച്ചുകൊണ്ടിരുന്നു. അവസാനം അപ്പുറത്തെ കോള്‍ കട്ടാക്കി പാര്‍വതി ഫോണ്‍ എടുത്തു.

അപ്പോള്‍ത്തന്നെ ഞാന്‍ തട്ടിക്കയറി. ”നീ എന്താണ് എട്ട് പ്രാവശ്യം വിളിച്ചിട്ട് എന്റെ ഫോണ്‍ എടുക്കാത്തത്” എന്ന് ചോദിച്ചു. പെട്ടെന്ന് പാര്‍വതി സൈലന്റായി. ഞാന്‍ എന്താ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായില്ല. വീണ്ടും അങ്ങനെ ചോദിച്ചിട്ടാണ് ആ കഥാപാത്രത്തിലേക്ക് കടന്നത്.

അതിന് പാര്‍വതി സപ്പോര്‍ട്ട് തന്നതാണ് ഗോവിന്ദ് അത്രയും നന്നാകാന്‍ കാരണം. പല്ലവിക്കായി പാര്‍വതി എടുത്ത പ്രയത്നവും പറയണം. മൂന്നു മണിക്കൂറോളം മേക്കപ്പാണ് ഓരോ തവണയും വേണ്ടിവന്നത്. ഒരു സിനിമ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ കഴിവുള്ള നടിയാണ് പാര്‍വതി.

ഉയരെ കഴിഞ്ഞശേഷം പല അഭിമുഖങ്ങളും ഒഴിവാക്കിയിട്ടുണ്ട്. അതിന്റെ കാരണം, എന്റെ ഭാഗത്തുനിന്ന് ഒരു രീതിയിലും ഗോവിന്ദിനെ ന്യായീകരിക്കാന്‍ പറ്റില്ല. അയാള്‍ ഇമോഷണലാകുന്നതും പല്ലവിയെ സ്നേഹിക്കുന്നതും മറ്റൊരാളെ പറഞ്ഞ് മനസ്സിലാക്കാന്‍ പറ്റില്ല. പല്ലവിയെ ആസിഡ് ആക്രമണത്തിന് ഇരയാക്കിയ ആളാണ് ഗോവിന്ദ്.

അതിന്റെ കാരണങ്ങള്‍ പറഞ്ഞ് കഴിഞ്ഞാല്‍ പലയിടത്തും മോശമായി വായിക്കപ്പെടും. ചില സീനുകളില്‍ ഗോവിന്ദ് കരയുന്നുണ്ട്. അത് എന്തുകൊണ്ടാണെന്ന് പലരും ചോദിക്കുന്നുണ്ട്. ഒരിക്കലും അത് പുറത്തുപറയാന്‍ ആഗ്രഹിക്കുന്നില്ല.

ഗോവിന്ദിന് അയാളുടേതായ കാരണങ്ങള്‍ ഉണ്ട്. അത് എടുത്തുപറഞ്ഞാല്‍ പലയിടത്തും ദോഷമാകും. പലരീതിയില്‍ വ്യാഖ്യാനിക്കപ്പെടും. ഒരു പരിധിയില്‍ കൂടുതല്‍ അയാളെപ്പറ്റി പറയാന്‍ ആഗ്രഹിക്കുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here