വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ വിശാല ജനകീയ ഐക്യം കെട്ടിപ്പടുക്കണം : സീതാറാം യെച്ചൂരി

രാജ്യത്ത് ശക്തിപ്രാപിച്ച നവ ലിബറല്‍ ഹിന്ദുത്വ വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ വിശാല ജനകീയ ഐക്യം കെട്ടിപ്പടുക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ജനങ്ങളുമായുള്ള ഹൃദയൈക്യം വളരെ പ്രധാനപ്പെട്ടതാണ്ര. അതുവഴി കൂടുതല്‍ പിന്തുണ ആര്‍ജിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ ഇ എം എസ് സ്മൃ തിയില്‍ ഉദ്ഘാെടനശേഷം ചോദ്യങ്ങള്‍ക്ക്. മറുപടി നല്‍കുകയായിരുന്നു യെച്ചൂരി.

തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ, മതേതര പ്രസ്ഥാനങ്ങള്‍ക്കുണ്ടായ തിരിച്ചടി താല്‍ക്കാലികമാണ് അത് അതീജീവിച്ച് ഇടതുപക്ഷം പൂര്‍വാധികം ശക്തിപ്പെടും. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സിപിഐ എമ്മും ഇടതുപക്ഷവും ഊന്നല്‍ നല്‍കുക.ഇതിനേക്കാള്‍ എത്രയോ വലിയ വെല്ലുവിളികളെ അതിജീവിച്ച ചരിത്രമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളത്.

സ്വാതന്ത്ര്യസമര കാലത്ത് വിവിധ ഗൂഢാലോചനക്കേസുകള്‍ ചുമത്തി പാര്‍ടിക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചു. നിരവധി പേരെ ജയിലിലടച്ചു. ഒളിവിലാണ്ര പ്രവര്‍ത്തിച്ചത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും കമ്യൂണിസ്റ്റ് പാര്‍ടി വേട്ടയാടപ്പെട്ടു. എന്നാല്‍, നിരന്തര പ്രവര്‍ത്തനങ്ങളിലൂടെ ജനവിശ്വാസം ആര്‍ജിച്ചു.

തെരഞ്ഞെടുപ്പില്‍ നാം ഉദ്ദേശിച്ച രീതിയില്‍ ജനാധിപത്യ, മതേതര ശക്തികള്‍ക്ക് വിജയിക്കാനായില്ല. വര്‍ഗീയ ശക്തികള്‍ ഭരണം നിലനിര്‍ത്തി. കേരളത്തിലും ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷത്തിന്വ തിരിച്ചടി നേരിട്ടു. അതിന്റെയെല്ലാം പ്രാഥമിക വിലയിരുത്തലുകള്‍ പാര്‍ടി കേന്ദ്ര കമ്മിറ്റി ഉള്‍പ്പെടെ നടത്തി. ഇനി സമഗ്രമായ വിലയിരുത്തല്‍ നടത്തും. തുടര്‍ന്ന് അതിവിപുലമായ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിക്കും.

കേരളത്തില്‍ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടി കൃത്യമായി പരിശോധിച്ച് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. നിര്‍ണായക ഘട്ടങ്ങളില്‍ നാടിനോടും ജനങ്ങളോടുമുള്ള പ്രതിബദ്ധത കാട്ടുന്നവരാണ് കേരളീയര്‍. പ്രളയകാലത്തും നിപാ പ്രതിരോധസമയത്തുമെല്ലാം ഈ ജനകീയ ഐക്യം നാം കണ്ടതാണ്. ജാതിമത വര്‍ഗീയ ശക്തികള്‍ക്ക് കേരളീയ മനസ്സിനെ ഒരിക്കലും കീഴ്‌പ്പെടുത്താനാവില്ലെന്നും യെച്ചൂരി പറഞ്ഞു.

ആശയസംവാദവും വര്‍ഗസമരവും ശക്തിപ്പെടുത്തി മാത്രമേ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ മറികടക്കാനാവൂയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇ എം എസ് സ്മൃതി ദേശീയ രാഷ്ട്രീയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ, മതനിരപേക്ഷ ശക്തികള്‍ക്കുണ്ടായ തിരിച്ചടി താല്‍ക്കാലികം മാത്രമാണ്.

ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെന്നും അവരുടെ പ്രശ്‌നങ്ങള്‍ പഠിച്ചും പാഠങ്ങള്‍ ഉള്‍ക്കൊണ്ടും നഷ്ടപ്പെട്ട ജനസ്വാധീനം വീണ്ടെടുക്കും. ഏത്ത പ്രതിസന്ധിയെയും മറികടക്കാന്‍ ഇ എം എസ് തന്നെയാണ് ഏറ്റവും വലിയ പ്രചോദനം.

സ്വാതന്ത്ര്യസമരമൂല്യങ്ങളെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷവും നടത്തിയത്. ഇപ്പോഴതിനു തുടര്‍ച്ചയുമുണ്ടായി. സ്വാതന്ത്ര്യം, മതേതരത്വം, സമത്വം, സാഹോദര്യം, ലിംഗനീതി തുടങ്ങിയ ആശയങ്ങളെ വലതുപക്ഷ, വര്‍ഗീയശക്തികള്‍ ഇല്ലാതാക്കുന്നു.

സ്വാതന്ത്ര്യസമരകാലത്ത് ഹിന്ദു ഇന്ത്യ, മുസ്ലിം ഇന്ത്യ തുടങ്ങിയ പിന്തിരിപ്പന്‍ ആശയങ്ങള്‍ ഉയര്‍ന്നിരുന്നു. വിഭജനത്തോടെ പാകിസ്ഥാന്‍ മുസ്ലിം രാജ്യമായപ്പോള്‍ ഇന്ത്യ മതേതര രാജ്യമായത് ഇന്ത്യയുടെ ജൈവപരമായ സവിശേഷതകൊണ്ടായിരുന്നു. ഇത്രയേറെ വൈവിധ്യങ്ങളുള്ള ഒരു രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്തുന്നത് മതേതരത്വമാണ്. വര്‍ഗീയ ഭരണം സാമൂഹ്യനീതി നിഷേധം ശക്തമായി തുടരുന്നു. ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം നിലനിര്‍ത്താനാണ് വര്‍ഗീയവാദികള്‍ ശ്രമിക്കുന്നത്.ജാതിവ്യവസ്ഥ തിരിച്ചുകൊണ്ടുവരാനും ശ്രമിക്കുന്നു.

ഇന്ത്യന്‍ ദേശീയതയെ ഹൈന്ദവ ദേശീയതയായും ഭാരതീയ ദര്‍ശനത്തെ ഹിന്ദുത്വ ദര്‍ശനമായും ശാസ്ത്രബോധത്തെ അന്ധവിശ്വാസമായും വ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇതിനെ മറികടക്കാന്‍ ആശയസംവാദം ശക്തിപ്പെടുത്തുകയാണ്ി പരിഹാരം. അതിന് ശാസ്ത്രബോധവും സാമൂഹ്യബോധവുമുള്ള ജനതയെ വാര്‍ത്തെടുക്കണം യെച്ചൂരി പറഞ്ഞു.

സമ്മേളനത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്ത അധ്യക്ഷനായി. പ്രൊഫ. പ്രഭാത് പട്‌നായിക്ത മുഖ്യ പ്രഭാഷണം നടത്തി. ‘ജനാധിപത്യം സമത്വം, ജാതി’ എന്ന സെഷനില്‍ ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവ് അധ്യക്ഷനായി. ഡോ. സുനില്‍ പി ഇളയിടം, ഡോ. മീര വേലായുധന്‍ എന്നിവര്‍ വിഷയാവതരണം നടത്തി.

‘ജനാധിപത്യവും ലിംഗപദവി മാനങ്ങളും’ എന്ന സെഷനില്‍ വെള്ളിയാഴ്ച രാവിലെ 9.30ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി വിഷയം അവതരിപ്പിക്കും. ‘ജനാധിപത്യവും ന്യൂനപക്ഷങ്ങളും എന്ന സെഷനില്‍ പകല്‍ രണ്ടിന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി വിഷയം അവതരിപ്പിക്കും. മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here