ലണ്ടന്‍ : വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയെ അമേരിക്കയ്ക്ക് വിട്ടുനല്‍കാനുള്ള നടപടി യുകെ കോടതി
ഇന്ന് പരിഗണിക്കും. അസാന്‍ജെയെ അമേരിക്കയ്ക്ക് കൈമാറുന്നതിനുള്ള ഉത്തരവില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സജിദ് ജാവിദ് ഒപ്പിട്ടു. അന്തിമ തീരുമാനം ബ്രിട്ടീഷ് കോടതിയാണെടുക്കുകയെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു.
യുഎസ് സൈന്യത്തിന്റെ ആഭ്യന്തരരേഖകള്‍ പുറത്തുവിട്ടതിനെത്തുടര്‍ന്ന് അമേരിക്കയുടെ അറസ്റ്റ് ഒഴിവാക്കാന്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്നതിനിടെയാണ് അസാന്‍ജെയെ അറസ്റ്റ് ചെയ്തത്. അമേരിക്കയുടെ ആവശ്യം ന്യായമായതിനാലാണ് ഉത്തരവില്‍ ഒപ്പുവച്ചതെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞു.
ആരോഗ്യനില മോശമായതിനാല്‍ കഴിഞ്ഞ മാസത്തെ വാദത്തിന് അസാന്‍ജെയ്ക്ക് ഹാജരാകാനായിട്ടില്ല. അദ്ദേഹത്തെ തടവിലിട്ടിരിക്കുന്ന ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലില്‍ കനത്ത സുരക്ഷാ മുന്നൊരുക്കങ്ങളോടെയാണ് വെള്ളിയാഴ്ചത്തെ വാദം. വിജയ് മല്യയുടെയും നീരവ് മോഡിയുടെയും കേസ് പരിഗണിക്കുന്ന മുഖ്യ മജിസ്‌ട്രേട്ട് എമ്മ
അര്‍ബത്‌നോട്ടുതന്നെയാണ് അസാന്‍ജെയുടെ കേസും പരിഗണിക്കുന്നത്. ഇന്ത്യ- യുകെ വിടുതല്‍ കരാറിനേക്കാള്‍ ലളിതമായ നിയമ നടപടികളാണ് യുഎസ് – യുകെ കരാറിന്റേത്. ഇരുരാജ്യങ്ങളുടെയും നടപടി മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണെന്ന് അസാന്‍ജെയെ പിന്തുണയ്ക്കുന്നവര്‍ വിമര്‍ശമുന്നയിച്ചു.
സമാനതകളില്ലാത്ത രീതിയിലാണ് വേട്ടയാടുന്നതെന്നും അസാന്‍ജെ കടുത്ത മാനസിക പീഡനത്തിന് വിധേയനായതായും യുഎന്‍ വിദഗ്ധരുടെ പഠനം വെളിപ്പെടുത്തി. ആദ്യഘട്ടത്തില്‍ അസാന്‍ജെയ്‌ക്കെതിരെ കംപ്യൂട്ടര്‍ ഹാക്കിങ് ഗൂഢാലോചന കേസ് മാത്രമാണ് അമേരിക്ക ചുമത്തിയിരുന്നത്. എന്നാല്‍, വിടുതല്‍ നടപടി ഊര്‍ജിതമാക്കാനായി കഴിഞ്ഞ മാസം 17 പുതിയ കുറ്റംകൂടി ചുമത്തി. അസാന്‍ജെയെ വിട്ടുനല്‍കാന്‍ സ്വീഡന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി തള്ളി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here