തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം; സംസ്ഥാനത്തിന്റെ അതൃപ്തി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനത്തില്‍ സംസ്ഥാനത്തിന്റെ അതൃപ്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

ഇന്ന് ദില്ലിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അതൃപ്തി അറിയിച്ചത്.

തിരുവനന്തപുരം വിമാനത്താവളം സംസ്ഥാനത്തിന് അവകാശപ്പെട്ടതാണെന്നും സ്വകാര്യവല്‍ക്കരണ തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നും നേരത്തെ തന്നെ കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു.

നീതി ആയോഗില്‍ പങ്കെടുക്കാന്‍ ഇന്ന് ദില്ലിയില്‍ എത്തിയപ്പോഴാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

മോഡി രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് പിണറായി മോഡിയെ കാണുന്നത്.

മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. കേരളത്തിന്റെ വിവിധ വികസന വിഷയങ്ങളില്‍ കേന്ദ്രത്തിന്റെ സഹായം കേരളം അഭ്യര്‍ത്ഥിക്കും.

പ്രളയ പുനരധിവാസത്തിന് കൂടുതല്‍ സഹായം, മഴക്കെടുതിയില്‍ ഉള്ള സഹായം എന്നിവ പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.

കേരളത്തിലെ ദേശീയ പാതാ വികസനത്തിലെ അനിശ്ചിതത്വം നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തും.

സംസ്ഥാനത്തെ ദേശീയപാതാ വികസനം ഒന്നാം മുന്‍ഗണനാ പട്ടികയില്‍ നിന്നൊഴിവാക്കിയത് മൂലമുള്ള അനിശ്ചിതത്വം ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെടുക.

തീരുമാനം പിന്‍വലിച്ചെന്ന് കേന്ദ്രമന്ത്രി അറിയിച്ചങ്കിലും ഇതുവരെ ഉത്തരവ് പുതുക്കിയിറക്കിയിട്ടില്ല.

സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള നടപടികള്‍ സ്തംഭിച്ചസാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്ര.

മന്ത്രി ജി സുധാകരന്‍, ചീഫ് സെക്രട്ടറി എന്നിവരും സംഘത്തിലുണ്ടാകും. കേന്ദ്രമന്ത്രി വി മുരളീധരനും ചര്‍ച്ചയില്‍ പങ്കെടുക്കാനിടയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here