പതിനേഴാംലോക‌്സഭയുടെ ആദ്യസമ്മേളനം തിങ്കളാഴ‌്ച തുടങ്ങും. ബജറ്റ‌് സമ്മേളനത്തിന്റെ ആദ്യ രണ്ടുദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. മധ്യപ്രദേശിൽനിന്നുള്ള വീരേന്ദ്രകുമാറാണ‌് പ്രോട്ടെം സ‌്പീക്കർ. കൊടിക്കുന്നിൽ സുരേഷ‌്, ഭർതൃഹരി മഹാതബ് എന്നിവരടങ്ങിയ പാനൽ സഹായം നൽകും.
സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന‌് തമിഴ‌്നാട‌് വെല്ലൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ‌് മാറ്റിവച്ചിരുന്നു. രണ്ട‌് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ സർക്കാർ നാമനിർദേശം ചെയ്യാനുമുണ്ട‌്. അതിനാൽ 542 അംഗങ്ങളാണ‌് സത്യപ്രതിജ്ഞ ചെയ്യുക.
19ന‌് സ‌്പീക്കർ തെരഞ്ഞെടുപ്പും 20ന‌് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതിയുടെ അഭിസംബോധനയും നടക്കും. 16–-ാം ലോക‌്സഭയിൽ സ‌്പീക്കറായിരുന്ന സുമിത്ര മഹാജൻ ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ല.
ജൂലൈ അഞ്ചിന‌് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ‌് അവതരിപ്പിക്കും. തെരഞ്ഞെടുപ്പിനുമുമ്പ‌് അവതരിപ്പിച്ചത‌് വോട്ട‌് ഓൺ അക്കൗണ്ടായതിനാൽ പൂർണ ബജറ്റാണ‌് അവതരിപ്പിക്കുന്നത‌്. ജൂലൈ 26വരെയാണ‌് സമ്മേളനം.
സമ്മേളനം തിങ്കളാഴ‌്ച തുടങ്ങാനിരിക്കെ ലോക‌്സഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാനാവാതെ കുഴങ്ങുകയാണ‌് കോൺഗ്രസ‌്. രാഹുൽഗാന്ധി അധ്യക്ഷസ്ഥാനത്തുനിന്ന‌് മാറിനിൽക്കുന്നതിനാൽ തീരുമാനമെടുക്കാൻ ആളില്ലാത്ത അവസ്ഥയിലാണ‌് കോൺഗ്രസ‌്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here