വായന പ്രോത്സാഹിപ്പിക്കാന്‍ ആധുനിക സാങ്കേതികവിദ്യയ്ക്ക് കഴിയും: മുഖ്യമന്ത്രി പിണറായി വിജയന്‍

വായനയെ നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കാന്‍ ആധുനിക സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വായനപക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എസ്.എം.വി എച്ച്.എസ്.എസില്‍ നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതികവിദ്യയുടെ മുന്നേറ്റം പുസ്തകങ്ങളുടെ സംരക്ഷണത്തിന് ഉതകണം. നഷ്ടപ്പെട്ടുപോയി എന്നു കരുതുന്ന പുസ്തകങ്ങള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്നത് ഇതിന്റെ ഗുണവശമാണ്. വായന കുറയുന്നു എന്നു പരാതിയുയരുമ്പോഴും നല്ലതോതില്‍ പുസ്തകങ്ങള്‍ കേരളത്തില്‍ ഇറങ്ങുന്നുണ്ട്.

വായനയില്‍ ശ്രദ്ധിക്കാത്തവരുണ്ടാകാമെങ്കിലും വായനയ്ക്ക് മരണമില്ല. കേരളത്തിലുടനീളം ഒട്ടേറെ ഗ്രന്ഥശാലകള്‍ കാണാനാകും. തദ്ദേശസ്ഥാപനങ്ങളുള്‍പ്പെടെ മികച്ച പ്രോത്സാഹനമാണ് നല്‍കിവരുന്നത്. നമ്മുടെ നാട്ടില്‍ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിത്തന്നെ വായനശാലകള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമുണ്ടായിരുന്നു. ഇന്നത്തെപ്പോലെ എല്ലാവര്‍ക്കും വിദ്യാഭ്യാസമുള്ള കാലായിരുന്നില്ല അത്.

വിദ്യാഭ്യാസമില്ലാത്തവരെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ അക്ഷരമഭ്യസിപ്പിക്കാനും അറിവുപകരാനും ശ്രമമുണ്ടായി. കേരളത്തിലാകെ ഗ്രന്ഥശാലകള്‍ വളര്‍ത്തിയെടുക്കാന്‍ ഓടിനടന്നയാളാണ് പി.എന്‍. പണിക്കരെന്നും ഗ്രന്ഥശാല പ്രസ്ഥാനത്തിന് മറക്കാനാവാത്ത വ്യക്തിയാണ് ഐ.വി ദാസെന്നും അദ്ദേഹം പറഞ്ഞു.

ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി ജലീല്‍ അധ്യക്ഷത വഹിച്ചു. സങ്കുചിതമായ വീക്ഷണം മാറ്റാന്‍ വായനയിലൂടെ കഴിയുമെന്നും പാഠ്യവിഷയബന്ധിതമായ വായനമാത്രമായി പരിമിതപ്പെട്ടാല്‍ ഇതിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്റെ എഴുത്തുപെട്ടി എന്ന പേരില്‍ കുട്ടികളുടെ സൃഷ്ടികളും, വായിച്ച കൃതികളെ പറ്റിയുള്ള അഭിപ്രായവും എഴുതിയിടാന്‍ പെട്ടികള്‍ വിദ്യാലയങ്ങളില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍ പി.എന്‍. പണിക്കര്‍ അനുസ്മരണപ്രഭാഷണം നടത്തി.

സ്‌കൂള്‍ ലൈബ്രറിക്കുള്ള പുസ്തകങ്ങള്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ചവറ കെ.എസ്.പിള്ള കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. രാജ്മോഹന്‍, കൗണ്‍സിലര്‍ എം.വി. ജയലക്ഷ്മി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വസന്തകുമാരി, ഹെഡ്മാസ്റ്റര്‍ സലില്‍കുമാര്‍, പി.ടി.എ പ്രസിഡന്റ് സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍ സ്വാഗതവും ജോയന്റ് സെക്രട്ടറി എന്‍.എസ്. വിനോദ് നന്ദിയും പറഞ്ഞു. പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ ഐ.വി. ദാസിന്റെ ജന്‍മദിനമായ ജൂലൈ ഏഴുവരെയാണ് വായനപക്ഷമായി ആചരിക്കുന്നത്. സംസ്ഥാന സര്‍ക്കാരും ലൈബ്രറി കൗണ്‍സിലും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News