കാലവര്‍ഷം കുറഞ്ഞു ഡാമുകള്‍ വറ്റിവരളുന്നു

കാലവര്‍ഷം കുറഞ്ഞതിനാല്‍ ഡാമുകള്‍ വറ്റിവരളുന്നു. കുടിവെള്ളത്തിനും ജലസേചനത്തിനുമായി ഉപയോഗിക്കുന്ന പാലക്കാട് ജില്ലയിലെ ഡാമുകളില്‍ ജലനിരപ്പ് പതിവിലും താഴ്ന്ന നിലയിലാണ്. മലന്പുഴയില്‍ സംഭരണശേഷിയുടെ പത്ത് ശതമാനം മാത്രമാണ് വെള്ളമുള്ളത്.


മലമ്പുഴ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 226 ദശലക്ഷം ഘനമീറ്ററാണ്. ഇപ്പോഴുള്ളത് 24.08 ഘനമീറ്റര്‍ വെള്ളം മാത്രം. കഴിഞ്ഞവര്‍ഷം ഇതേ സമയത്തുണ്ടായിരുന്നത്. 84.45 ദശലക്ഷം ഘനമീറ്റര്‍ വെള്ളം. പാലക്കാട് നഗരസഭയും തൊട്ടടുത്തുള്ള അഞ്ചു പഞ്ചായത്തും കുടിവെള്ളത്തിനും കൃഷിക്കുമായി ആശ്രയിക്കുന്നത് മലന്പുഴ അണക്കെട്ടിനെയാണ്. 50000 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നത് മലന്പുഴ വെള്ളത്തെ ആശ്രയിച്ചാണ്.

രണ്ടാം വിള നെല്‍കൃഷി പൂര്‍ണ്ണമായും മലന്പുഴ വെള്ളത്തെ ആശ്രയിച്ചാണ്. കാലവര്‍ഷം കനിഞ്ഞില്ലെങ്കില്‍ കുടിവെള്ളം മുട്ടുന്നതോടൊപ്പം കര്‍ഷകരും പ്രതിസന്ധിയിലാവും. മഴയില്‍ ആദ്യം നിറയുന്ന മംഗലം ഡാമില്‍ സംഭരണ ശേഷിയുടെ 6ശതമാനവും പോത്തുണ്ടിയില്‍ മൂന്നര ശതമാനവും ചുള്ളിയാറില്‍ 6 ശതമാനവും മാത്രമാണ് വെള്ളമുള്ളത്. വാളയാര്‍ ഡാമില്‍ സംഭരണശേഷിയുടെ 29 ശതമാനവും നവീകരണ പ്രവൃത്തി നടക്കുന്ന കാഞ്ഞിരപ്പുഴ ഡാമില്‍ പതിനൊന്നര ശതമാനം വെള്ളവുമാണുള്ളത്.

ജില്ലയില്‍ ഇത്തവണ 41 ശതമാനം മഴക്കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത്. ജൂണ്‍ 1 മുതല്‍ 19 വരെ 267 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 157 മില്ലീമീറ്റര്‍ മഴ മാത്രമാണ്. കാലവര്‍ഷം കാര്യമായി ലഭിച്ചില്ലെങ്കില്‍ അണക്കെട്ട് വെള്ളത്തെ ജനങ്ങള്‍ വലിയതോതില്‍ ആശ്രയിക്കുന്ന പാലക്കാട് ജില്ല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും.

കേരളത്തില്‍ 41 ശതമാനം മഴ കുറഞ്ഞതായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രളയം, കേരള തീരം വഴി പോയ എല്‍നിനോ പ്രതിഭാസം, വായു ചുഴലിക്കാറ്റ് തുടങ്ങിയവ മഴ ലഭ്യതയെ പ്രതികൂലമാക്കി. പ്രളയാനന്തരം മണ്ണിലും അന്തരീക്ഷത്തിലും ഈര്‍പ്പം കുറഞ്ഞു. ഇത് മഴമേഘങ്ങളെ ദുര്‍ബലമാക്കി. എല്‍നിനോയുടെ ഭാഗമായി കടലിന് ചൂടേറി. 29 മുതല്‍ 30 ഡിഗ്രിവരെ. ഇത് കാലവര്‍ഷ കാറ്റിന്റെ ഗതി മാറ്റത്തിനും ശക്തി കുറയാനും കാരണമായി. ഇതോടെ കടലിലെ ന്യുനമര്‍ദ്ദം മഴയാവുന്നതിന് പകരം ചുഴലിക്കാറ്റായി.

ജൂണില്‍ 398.5 മില്ലിമീറ്റര്‍ ലഭിക്കേണ്ടിടത്ത് ബുധനാഴ്ചവരെ പെയ്തത് 236.3 മില്ലിമീറ്റര്‍. കഴിഞ്ഞ വര്‍ഷം ഇത് 579.8 മില്ലിമീറ്ററായിരുന്നു. തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും മഴ കുറഞ്ഞു. ഏറ്റവും കുറവ് കാസര്‍കോട്ട്, 57ശതമാനം. ജൂണ്‍ പത്തിന് ആരംഭിച്ച കാലവര്‍ഷം രണ്ട് ദിവസം കഴിഞ്ഞ് ‘വായു’വിനൊപ്പം ദുര്‍ബലമായി. കേരളമടങ്ങുന്ന ദക്ഷിണ മേഖലയില്‍ 97ശതമാനം മഴയാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം പ്രതീക്ഷിച്ചത്. ഇത് വീണ്ടുംകുറയാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News