സാജന്റെ ആത്മഹത്യ; പ്രത്യേക അന്വേഷണ സംഘം കുടുംബാഗങ്ങളുടെ മൊഴി രേഖപ്പെടുത്തി

 

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കുടുംബാഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. സാജന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

സാജന്റെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാന്‍ രൂപികരിച്ച പ്രത്യേക അന്വേഷണ സംഘം രാവിലെ യോഗം ചേര്‍ന്നിരുന്നു. സാജന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് വളപട്ടണം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മൊഴി അടക്കമുള്ള മുഴുവന്‍ രേഖകളും അന്വേഷണസംഘം പരിശോധിച്ചു.

തുടര്‍ന്നാണ് ഭാര്യ ബീന അടക്കമുള്ളവരുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ തീരുമാനിച്ചത്. ഡിവൈഎസ്പി വി എ കൃഷ്ണദാസ്, സി. ഐ എം കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. തുടര്‍ന്ന് സാജനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ മുറിയില്‍ അടക്കം പോലിസ് പരിശോധന നടത്തി.

ഇതിനിടെ ആന്തൂര്‍ നഗരസഭ ഓഫീസിലെത്തി സാജന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട ഫയലുകളും പോലീസ് പരിശോധിച്ചു. ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫിസില്‍ നിന്നുള്ള രേഖകളും പരിശോധിക്കും. തുടര്‍ന്ന് നഗരസഭ സെക്രട്ടറി അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here