”വിദ്യാര്‍ത്ഥികളും യുവാക്കളും നാളെയെ സ്‌നേഹിക്കുന്നവരും കൂട്ടത്തോടെ കാണേണ്ടതാണീ സിനിമ; കാണാതിരിക്കുന്നത് സാംസ്‌ക്കാരികമായ ഒരു അലംഭാവമാണ്, ഗുരുതരമായ അരാഷ്ട്രീയതയും”

തിരുവനന്തപുരം: മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ട് കൊലപ്പെടുത്തിയ അഭിമന്യുവിന്റെ ജീവിതവും സന്ദേശവും പ്രമേയമായി ഒരുക്കിയ ചിത്രം ‘നാന്‍ പെറ്റ മകന്‍’ വിദ്യാര്‍ത്ഥികളും യുവാക്കളും നാളെയെ സ്‌നേഹിക്കുന്നവരും തീര്‍ച്ചയായും കാണണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി.

ചിത്രത്തെക്കുറിച്ച് എംഎ ബേബി പറയുന്നു:


‘അഭിമന്യു:സഖാവെ, ഞാനൊരു ചോദ്യം ചോദിച്ചോട്ടെ?
സഖാവിന് ഇത്രയൊക്കെ അനുഭവിക്കേണ്ടി വന്നിട്ടും പാര്‍ട്ടിയോട് ഒരു വിദ്വേഷവും തോന്നാറില്ലേ?

ക്രിസ്റ്റോ: എന്തിന്?തരാവുന്നതെല്ലാം തന്നും ചെയ്യാവുന്നതെല്ലാം ചെയ്തും കൈവെള്ളയിലെന്ന പോലെ ഇങ്ങനെ കൊണ്ടു നടക്കാന്‍ ഈ പാര്‍ടിക്കല്ലാതെ മറ്റാര്‍ക്കാടാ കഴിയുക?
അഭി: ഒരു ചോദ്യം കൂടി..
സഖാവിനേപ്പോലെ നല്ലൊരു കമ്യൂണിസ്റ്റാവാന്‍ ഞാനെന്താണ് ചെയ്യേണ്ടത്?

ക്രിസ്റ്റോ: ഒരിയ്ക്കല്‍ ഭക്ഷണം കഴിക്കാന്‍ ലീന നിന്നെ നിര്‍ബന്ധിച്ചപ്പോള്‍ വിശന്നിരിക്കുന്ന കൂട്ടുകാരുടെ മുഖമല്ലേ നീ ഓര്‍ത്തത്.അവര്‍ക്ക് കൂടിയുള്ള ഭക്ഷണം കിട്ടിയപ്പോഴല്ലേ നിന്റെ മനസ്സ് നിറഞ്ഞത്. ആ മനസ്സാടാ കമ്യൂണിസം. നീയൊരു ഉത്തമ കമ്യുണിസ്റ്റ് തന്നെയാണെടാ…. ‘

‘നാന്‍ പെറ്റ മകന്‍’ എന്ന സിനിമയിലെ ഒരു രംഗത്തിലെ സംഭാഷണമാണിത്. കമലഹാസന്റെ’ അന്‍പേശിവം’ എന്ന സിനിമയില്‍ സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനുശേഷം കമ്മ്യൂണിസത്തിനെന്തു പ്രസക്തിയെന്ന ചോദ്യത്തിന് നല്‍കുന്ന ഉത്തരം ‘താജ് മഹല്‍ എന്നെങ്കിലും തകര്‍ന്നു പോയാല്‍ പ്രേമത്തിന് അതോടെ അര്‍ത്ഥമില്ലാതാവുമോ ?’ എന്നാണെന്നാണ് ഓര്‍മ.

ആ രംഗം പോലെ എന്റെ മനസ്സില്‍പതിഞ്ഞുകിടക്കുന്നു , രക്തസാക്ഷിത്വങ്ങള്‍ക്കും തിരിച്ചടികള്‍ക്കുമിടയിലും അപരന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കുന്ന ഒരുകാലത്തെ നാളെയല്ലെങ്കില്‍ മറ്റന്നാള്‍ ഏകലവ്യന്റെയും പ്രൊമിത്യുസിന്റെയും മാര്‍ക്‌സിന്റെയും ലെനിന്റെയും റോസാലക്‌സംബര്‍ഗിന്റെയും ഗ്രാംഷിയുടെയും ചെയുടേയും ഹോചിമിന്റെയും മാവോയുടെയും ക്രിസ് ഹാനിയുടേയും അംബദ്ക്കറുടേയും പി സി ജോഷിയുടേയും പി സുന്ദരയ്യയുടേയും കൃഷ്ണപിള്ളയുടെയും ഈ എം എസ്സിന്റെയും ഏ കെ ജി യുടേയും ജ്യോതി ബാസുവിന്റെയും പിന്‍മുറക്കാര്‍ വിളിച്ചുണര്‍ത്തുക തന്നെചെയ്യുമെന്ന ശുഭാപ്തിവിശ്വാസം പകരുന്ന മുഹൂര്‍ത്തമാണത്.

അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ ജീവിതവും സ ന്ദേശവുമാണീ സിനിമയുടെകേന്ദ്രപ്രമേയം. ഒപ്പം സൈമണ്‍ബ്രിട്ടോയുടെ ജീവിതവും മിഴിവോടെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. തിരക്കഥയെഴുതി സാക്ഷാത്ക്കാരം നിര്‍വഹിച്ച സജി പാലമേല്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

ഒപ്പംസഹകരിച്ചസര്‍വ്വരും. ജോയ് മാത്യു ബ്രിട്ടോയായും മിനോണ്‍ അഭിമന്യുവായും കുറ്റമറ്റ അഭിനയം കാഴ്ചവച്ചു. അഭിമന്യുവിന്റെ അച്ഛനായി ശ്രീനിവാസനും അമ്മയായി സരയുവും ആണ് ജീവിക്കുന്നത്.

മകന്റെ വളര്‍ച്ചയില്‍ അഭിമാനിക്കുന്ന , ദാരുണമായ നഷ്ടത്തില്‍ഹൃദയം തകരുന്ന സന്ദര്‍ഭങ്ങള്‍ ജീവിതാവസ്ഥകള്‍ മാതൃകാപരമായ ഒതുക്കത്തില്‍ ആവിഷ്‌ക്കരിച്ചു. അഭിമന്യുവിന്റ അദ്ധ്യാപികയായി മുത്തുമണി സോമസുന്ദരനും വിദ്യാര്‍ത്ഥി ഫെഡറേഷന്‍ നേതാവായി അനന്ദുവും മികച്ച അഭിനയം കാഴ്ചവച്ചു. ക്യാമറ ഗ്രാമത്തിന്റെ വന്യഭംഗിയും മലനിരകളുടെ ആകാശക്കാഴ്ചകളും നഗരജീവിത സംഘര്‍ഷങ്ങളും സൂക്ഷ്മമായി പകര്‍ത്തി.

വിദ്യാര്‍ത്ഥികളും യുവാക്കളും നാളെയെ സ്‌നേഹിക്കുന്നവരും കൂട്ടത്തോടെ കാണേണ്ടതാണീ സിനിമ. ഇത് കാണാന്‍ പോകാതിരിക്കുന്നത് സാംസ്‌ക്കാരികമായ ഒരു അലംഭാവമാണ്. ഗുരുതരമായ അരാഷ്ട്രീയതയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News