കോൺഗ്രസ് മുഖപത്രമായ വീക്ഷണം കൊച്ചി ഓഫീസിൽ ജുഡീഷ്യൽ കമീഷന്‍റെ തെളിവെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകന് ക്രൂരമര്‍ദ്ദനം. വീക്ഷണം പത്രത്തിലെ മുന്‍ ജീവനക്കാരന്‍ കൂടിയായിരുന്ന മാര്‍ട്ടിന്‍ മേനാച്ചേരിയെയാണ് ഓഫീസ് ജീവനക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. പി ടി തോമസ് എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പരാതി.
കൊച്ചിയിലെ വീക്ഷണം ഓഫീസിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് നിലനില്‍ക്കെ, അവിടെ നിന്നും തേക്ക് മരങ്ങള്‍ മുറിച്ചുമാറ്റിയത് വിവാദമാകുകയും കോടതിയലക്ഷ്യ ഹര്‍ജിക്കും കാരണമായിരുന്നു. ഇതിന്‍റെ തെളിവെടുപ്പിനായി എത്തിയ ജുഡീഷ്യല്‍ കമ്മീഷന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകനായ മാര്‍ട്ടിന്‍ മേനാച്ചേരിക്ക് മര്‍ദ്ദനമേറ്റത്. വാര്‍ത്ത എടുക്കുന്നതിനിടെ വീക്ഷണം ഓഫീസിലെ ജീവനക്കാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ച് വിലപിടിപ്പുളള വസ്തുക്കള്‍ മോഷ്ടിച്ചുവെന്നുമാണ് പരാതി.
വീക്ഷണം ഓഫീസിലെ മുന്‍ജീവനക്കാരനായ തന്നോട് എംഡി പി ടി തോമസ് എംഎല്‍എയുടെ വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും മാര്‍ട്ടിന്‍ പറയുന്നു.
ക്രൂമര്‍ദ്ദനത്തിനിരയായ മാര്‍ട്ടിനെ പോലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. സാരമായി പരുക്കേറ്റ മാർട്ടിൻ എറണാകുളം ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. തന്നെ ആക്രമിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് മാര്‍ട്ടിന്‍റെ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here