രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും

രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. കുറ്റക്കാരെന്ന് കണ്ടെത്തി ക്രൈം ബ്രാഞ്ച്  പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ട് പൊലീസുകാരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ പ്രതികളായ നാല് പേരില്‍ രണ്ട് പേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ എസ്‌ഐ കെ എ സാബുവും സിപിഒ  സജീവ് ആന്റണിയും. ഒന്നും നാലും പ്രതികളായ ഇവര്‍ക്കൊപ്പം രണ്ടും മൂന്നും  പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റാണ് ഇന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ പേര്‍  ചേര്‍ന്നാണ് രാജ്കുമാറിനെ മര്‍ദ്ദിച്ചതെന്ന് സാബു മൊഴി നല്‍കുകയും ചെയ്തിരുന്നു. അറസ്റ്റിലായവരും അറസ്റ്റിലാകാനുള്ള രണ്ട് പേരും നേരത്തെ നടപടി നേരിട്ട് സസ്പന്‍ഡ് ചെയ്യപ്പെട്ടവരാണ്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തെളിവ് ശേഖരിക്കുന്നതിനായി പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി ചെയര്‍മാനും സമിതി അംഗങ്ങളും കഴിഞ്ഞ ദിവസം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനും പീരുമേട് സബ് ജയിലും സന്ദര്‍ശിച്ചിരുന്നു.

കൊലപാതകത്തിനൊപ്പം സാമ്പത്തിക തട്ടിപ്പും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.    ഹരിത ഫിനാന്‍സിലെ  ജീവനക്കാരുടെ മൊഴി അന്വേഷണ സംഘം  രേഖപ്പെടുത്തി. ആസ്തി, സാമ്പത്തിക ഇടപാടുകള്‍, സാമ്പത്തിക ഇടപാടുകാര്‍ തുടങ്ങിയ കാര്യങ്ങളാണ് സംഘം ചോദിച്ചറിഞ്ഞത്.

രാജ്കുമാര്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി പറയപ്പെടുന്ന നാസര്‍, രാജു എന്നിവരിലേക്ക് വൈകാതെ അന്വേഷണം എത്തും.  കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 12 ന് ജോലിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് രണ്ട് തവണ അന്വേഷണ സംഘം മൊഴിയെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel