വൈക്കം മുഹമ്മദ് ബഷീർ സുകുമാർ അഴീക്കോടിനയച്ച കത്ത് വൈറലാകുന്നു!

വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് കാൽ നൂറ്റാണ്ട് തികയുമ്പോൾ ആ ഓർമ്മകൾക്കൊപ്പം ബഷീർ കാൽ നൂറ്റാണ്ട് മുമ്പെഴുതിയ ഒരു കത്തും സോഷ്യൽ മീഡിയ ആദരപൂർവ്വം കുത്തിപ്പൊക്കുകയാണ്. കത്ത് മറ്റാർക്കുമല്ല, ഉറ്റമിത്രം സുകുമാർ അഴീക്കോടിനാണ് അയച്ചത്. കത്തിലെ വരികൾ ചുവടെ..

ബഹുമാനപ്പെട്ട തത്ത്വമസീ,

താങ്കള്‍ അയച്ച കുറിപ്പ് വായിച്ചു മനസ്സിലാക്കാന്‍ ഞങ്ങള്‍ക്കും,… അയല്‍ക്കാര്‍ക്കും കഴിഞ്ഞില്ല. ആയതിനാല്‍ പതിവുപോലെ മരുന്നുകടയില്‍ കൊടുത്തു. അവരതു വായിച്ചുനോക്കി 12 ഗുളികകള്‍ തന്നു. രണ്ടെണ്ണം വലുതു വായിലിടാന്‍ ഭാവിച്ചപ്പോള്‍ അശരീരി ഉണ്ടായി. ആ ഗുളികകള്‍ രണ്ടും വയര്‍ ഇളക്കാനുളളതാണ്. 10 എണ്ണം ശ്വാസംമുട്ടിനും. നന്ദി. എന്റെ ദിവ്യദൃഷ്ടി വിയ്യൂര്‍ക്കു തിരിച്ചു. താങ്കളുടെ ഹൃദയം ശരിക്കും കണ്ടു.
ഹൃദയത്തില്‍നിന്നു മനസ്സിലായി താങ്കള്‍ 29-ന് എന്റെ വീട്ടില്‍ ഉണ്ണാന്‍ വരും. നല്ല ഊണ് സംഘടിപ്പിക്കാം. അന്നേ ദിവസം എംടിയെയും എന്‍പിയെയും താങ്കള്‍ കൂട്ടണം. മലയാളം എഴുതാനും വായിക്കാനും അറിവുളളവര്‍ ആ ഭാഗത്തുണ്ടെങ്കില്‍ എംടിക്കും എന്‍പിക്കും കാര്‍ഡ് ഇടണം.

താങ്കളെ മലയാളം പഠിപ്പിക്കാന്‍ ഒരു പെണ്ണിനെ താങ്കളുടെ സവിധത്തിലേയ്ക്കയക്കാം. പരമസുന്ദരി. താങ്കള്‍ അവളെ കെട്ടുകയാണെങ്കില്‍ മാസന്തോറും എനിക്ക് 250/-വീതം അയയ്ക്കണം. താങ്കള്‍ക്ക് അവളില്‍ ഉണ്ടാകുന്ന ആണ്‍കുട്ടികളെ എനിക്കു തരണം. ഒരു ചാവേര്‍പട ഉണ്ടാക്കാനാണ്.

ഈ കത്ത് ആരെയെങ്കിലുംകൊണ്ട് വായിപ്പിച്ചു ജ്ഞാനിയാവുക.
മംഗളം

കോഴിക്കോട്
14-1-1991
മുഹമ്മദ് ബഷീര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News