വിമതരെ അനുനയിപ്പിക്കാന്‍ അവസാനവട്ട നീക്കവുമായി കോണ്‍ഗ്രസ്; മുംബൈയിലെ ഹോട്ടലിലെത്തിയ ഡി.കെ ശിവകുമാറിനെ പൊലീസ് തടഞ്ഞു; എംഎല്‍എമാരെ ബിജെപി പൂട്ടിയിട്ടിരിക്കുകയാണെന്ന് ശിവകുമാര്‍

മുംബൈ: കര്‍ണാടകയിലെ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ അവസാനവട്ട നീക്കവുമായി കോണ്‍ഗ്രസും ജെഡിഎസും.

എംഎല്‍എമാരെ കാണാനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും ജെഡിഎസ് എംഎല്‍എ ശിവലിംഗ ഗൗഡയും മുംബൈയിലെത്തി. എന്നാല്‍ നേതാക്കളെ ഹോട്ടലിലേക്ക് കടത്തിവിടാന്‍ മുംബൈ പൊലീസ് തയാറായില്ല.

തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്നും ശിവകുമാറിനെ ഹോട്ടലിലേക്ക് അനുവദിക്കരുതെന്നും വിമത എംഎല്‍എമാര്‍ മുംബൈ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്നാണ് വിമതര്‍ താമസിക്കുന്ന ഹോട്ടലിലേക്ക് ശിവകുമാറിനെയും ഗൗഡയെയും പ്രവേശിപ്പിക്കാത്തതെന്ന് പൊലീസ് അറിയിച്ചു. ഹോട്ടലിന് മുന്നില്‍ മഹാരാഷ്ട്ര സ്റ്റേറ്റ് റിസര്‍വ് പൊലീസിനെയും കലാപ നിയന്ത്രണ സേനയേയും വിന്യസിച്ചിരിക്കുകയാണ്.

അതേസമയം, എംഎല്‍എമാരെ ബിജെപി പൂട്ടിയിട്ടിരിക്കുകയാണെന്ന് ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ ആര്‍ക്കും തടയാനാകില്ലെന്നും എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ താനും മുറിയെടുത്തിട്ടുണ്ടെന്നും സുഹൃത്തുക്കളെ കാണാനാണ് ഹോട്ടലില്‍ എത്തിയതെന്നും ശിവകുമാര്‍ പറഞ്ഞു. വിമതരെ കാണാതെ തിരിച്ചുപോകില്ലെന്ന നിലപാടിലാണ് ശിവകുമാര്‍ ഇപ്പോള്‍.

കഴിഞ്ഞ ചൊവ്വാഴ്ച ഗോവയിലേക്ക് എന്നു പറഞ്ഞു മുംബൈ സോഫിടെല്‍ ഹോട്ടലില്‍ നിന്നു പുറപ്പെട്ട വിമതര്‍ യാത്ര റദ്ദാക്കി മുംബൈയിലെ തന്നെ റിനൈസന്‍സ് ഹോട്ടലിലേക്ക് താമസം മാറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here