കൂലി വേലക്കാരുടെ സഹകരണ സംഘം ഊരാളുങ്കലിന്റെ ചരിത്രം പറയുന്ന ‘ജനകീയ ബദലുകളുടെ നിർമ്മിതി, ഊരാളുങ്കൽ സൊസൈറ്റി അനുഭവം’ പ്രകാശനം ചെയ്തു

തൊഴിലാളികളുടെ സഹകരണ സംഘമായ ഊരാളുങ്കലിന്റെ ചരിത്രം പുസ്തക രൂപത്തിൽ പുറത്തിറങ്ങി. ‘ജനകീയ ബദലുകളുടെ നിർമ്മിതി,ഊരാളുങ്കൽ സൊസൈറ്റി അനുഭവം ‘ എന്ന പുസ്തകം കോഴിക്കോട് നടന്ന ചടങ്ങിൽ എം ടി വാസുദേവൻ നായർ പ്രകാശനം ചെയ്തു.ഡോ. ടി എം തോമസ് ഐസക്കും മിഷേൽ വില്യംസും ചേർന്ന് എഴുതിയ ഗ്രന്ഥത്തിന്റെ മലയാള വിവർത്തനം തയ്യാറാക്കിയത് പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണനാണ്.

കൂലി വേലക്കാരുടെ സഹകരണ സംഘം എങ്ങനെ ജനകീയ ബദലായി മാറി എന്നാണ് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കും, ഭക്ഷിണാഫ്രിക്കയിൽ നിന്നുള്ള പ്രൊഫ. മിഷേൽ വില്യംസും ചേർന്ന് തയ്യാറാക്കിയ ഇംഗ്ലീഷ് പുസ്തകം പറയുന്നത്. സംഘത്തിന്റെ ചരിത്രം, മൂല്യ ബോധങ്ങൾ, മനുഷ്യ ബന്ധങ്ങൾ എല്ലാം പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. കേരള സാഹിത്യ അക്കാദമി പ്രസദ്ധികരിച്ച ഗ്രന്ഥം ടി.പി കുഞ്ഞിക്കണ്ണനാണ് ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് സ്വതന്ത്ര വിവർത്തനം നിർവ്വഹിച്ചത്. കോഴിക്കോട് നടന്ന ചടങ്ങിൽ എം ടി വാസുദേവൻ നായർ പുസ്തകം പ്രകാശനം ചെയ്തു. നവോത്ഥാനത്തിന്റെ ഭാഗമായ ഊരാളുങ്കൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി തൊഴിലാളികളുടെ ആത്മസമർപ്പണത്തിന്റെ മഹാസൗധമാണെന്ന് എം ടി പറഞ്ഞു.

പുസ്തകം എഴുതാനിടയായ സാഹചര്യവും സഹകരണ മേഖലയുടെ പ്രാധാന്യവും തോമസ് ഐസക് വിശദീകരിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ കേരള സാഹിത്യ അക്കാദമി ചെയർമാൻ വൈശാഖൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. യു എൽ സി സി എസ് ചെയർമാൻ രമേശൻ പാലേരി, ജനപ്രതിനിധികൾ, വിവിധ രാഷ്ടീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here