പൂജാരിയെ കഴുത്തറുത്ത് കൊന്നു, ക്ഷേത്രത്തില്‍ രക്തം തളിച്ചു; വീണ്ടും ഞെട്ടിക്കുന്ന നരബലി

ക്ഷേത്രത്തില്‍ സ്ത്രീയുള്‍പ്പെടെ മൂന്ന്പേരുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ കോര്‍ത്തിക്കോട്ട ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് സംഭവം. നരബലിയുടെ ഭാഗമാണ് കൊലപാതകങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

പൂജാരി ശിവരാമണി റെഡ്ഡി(70), ഇദ്ദേഹത്തിന്റെ സഹോദരി കമലമ്മ(75), സത്യലക്ഷ്മിയമ്മ(70) എന്നിവരുടെ മൃതദേഹങ്ങളാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തിന് ഉള്‍ഭാഗം രക്തം തളിച്ച നിലയിലാണ്. തിങ്കളാഴ്ച്ച രാവിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

നിധിവേട്ടക്കാരാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനമെന്ന് പോലീസ് പറയുന്നു. 15ാം നൂറ്റാണ്ടിലുള്ള ക്ഷേത്രം അടുത്തിടെയാണ് പുതുക്കിപ്പണിതത്.

ശിവരാമണിയും കൊല്ലപ്പെട്ട മറ്റു രണ്ട് സ്ത്രീകളും ക്ഷേത്രത്തില്‍ തന്നെയാണ് കിടന്നുറങ്ങാറ്. മൂവരെയും കൊലപ്പെടുത്തിയ ശേഷം നിധിവേട്ടക്കാര്‍ രക്തം തളിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here