കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നീട്ടാന്‍ കോണ്‍ഗ്രസ് ജെഡിഎസ് നീക്കം

കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നീട്ടാന്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ നീക്കം . ഇന്ന് വിശ്വാസവോട്ട് തേടാനിരിക്കെയാണ് പുതിയ തീരുമാനം. ചര്‍ച്ച നീണ്ടുപോയാല്‍ വിശ്വാസവോട്ടെടുപ്പ് ഇനി തിങ്കളാഴ്ച്ച നടക്കും. അതേസമയം ഇന്ന് ചര്‍ച്ച പൂര്‍ത്തിയാക്കണമെന്ന് ബിജെപി അറിയിച്ചു. 16 വിമത എം എല്‍ എമാര്‍ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എം എല്‍ എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെ ഉണ്ടായ പ്രതിസന്ധിയാണ് വിശ്വാസവോട്ടിലേക്ക് എത്തിയത്.രാജിവച്ച 12 എംഎല്‍എമാരും നിലവില്‍ മുംബൈയില്‍ തുടരുകയാണ്. സഭയില്‍ എത്തില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ സുധാകര്‍, ആനന്ദ് സിംഗ്, റോഷന്‍ ബെയ്ഗ് എന്നിവരും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്തേക്കില്ല. കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുമെന്ന് രാമലിംഗ റെഡ്ഢി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യ സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായക വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പായി റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന ഒരു എംഎല്‍എ ചാടിപ്പോയതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് ബാലസാഹേബ് പാട്ടീലിനെയാണ് റിസോര്‍ട്ടില്‍ നിന്ന് കാണാതായത്. ബുധനാഴ്ച രാത്രി എട്ടു മണി മുതല്‍ ഇയാളെ റിസോര്‍ട്ടില്‍ കാണുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുറഞ്ഞത് 12 എം എല്‍ എമാര്‍ എങ്കിലും വിട്ടുനിന്നാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും. സ്വതന്ത്രരടക്കം 107 പേരുടെ പിന്തുണ ബിജെപി പ്രതീക്ഷിക്കുന്നു. സ്പീക്കറും നാമനിര്‍ദ്ദേശം ചെയ്ത അംഗവും രാമലിംഗ റെഡ്ഢിയും ഉള്‍പ്പെടെ 103 അംഗങ്ങളാണ്, വിമതര്‍ എത്തിയില്ലെങ്കില്‍, കോണ്‍ഗ്രസ് ജെ ഡി എസ് സഖ്യത്തിന് ഉണ്ടാവുക.

സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടാവില്ലെന്ന് ഉറപ്പായാല്‍ 12 എം എല്‍ എമാരെ അയോഗ്യരാക്കുന്ന നടപടി സ്പീക്കര്‍ എടുത്തേക്കും. എതിര്‍പക്ഷം സ്വാധീനിക്കുമെന്ന ഭയത്തില്‍ കോണ്‍ഗ്രസ്, ജെഡിഎസ് ,ബിജെപി എംഎല്‍എമാരെല്ലാം റിസോര്‍ട്ടുകളില്‍ തുടരുകയാണ്. ഒരു കോണ്‍ഗ്രസ് എംഎല്‍എയെ കാണാതായെന്ന അഭ്യൂഹമുണ്ട്. അതേ സമയം സര്‍ക്കാര്‍ ഇന്ന് വീഴുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here