കൊല്ലം ജില്ല ജയിലിൻറ ഫ്രീഡം കോമ്പോ പാക്ക് വിഭവങ്ങൾ വിപണിയിൽ ഇറങ്ങി. ജില്ല ജയിലിൽ നടന്ന കോമ്പോ വിഭവങ്ങളുടെ ഉദ്ഘാടനം ദക്ഷിണ മേഖല ജയിൽ ഡി.ഐ.ജി എസ്. സന്തോഷ് നിർവഹിച്ചു.
സ്വാദിഷ്ടമായ ചിക്കൻ ബിരിയാണിക്കൊപ്പം ചപ്പാത്തിയും ചിക്കൻകറിയും അലുവയും സംസ്ഥാന സർക്കാറിന്‍റെ ഹില്ലി അക്വയുടെ ഒരു കുപ്പി വെള്ളവും അടങ്ങുന്നതാണ് കോമ്പോയിലെ വിഭവങ്ങൾ.
ആവശ്യക്കാർ ഓൺലൈൻ മുഖാന്തരം ഓർഡർ ചെയ്താൽ ബിരിയാണി പാക്ക് നിമിഷനേരത്തിനുള്ളിൽ നിങ്ങളുടെ മുന്നിലെത്തുന്ന തരത്തിലാണ് പദ്ധതി. രണ്ട് പേർക്ക് കഴിക്കാവുന്ന ഇത്രയും വിഭവങ്ങൾക്ക് കൂടി 125 രൂപ നൽകിയാൽ മതി എന്നതാണ് പ്രത്യേകത.
ഓൺലൈൻ ഭക്ഷ്യവിതരണ കമ്പനി വഴിയാണ് ജയിൽ വിഭവങ്ങൾ ഉപഭോക്താക്കളിലെത്തുക. 500 ഗ്രാം ചിക്കൻ ബിരിയാണി, മൂന്ന് ചപ്പാത്തി, 150 ഗ്രാം ചിക്കൻ കറി, ഒരു കാരറ്റ് അലുവ അല്ലെങ്കിൽ കിണ്ണത്തപ്പം, ഒരു ലിറ്റർ വെള്ളം എന്നിവയാണ് 125 രൂപക്ക് നൽകുക.
കോമ്പോ പാക്ക് ബിരിയാണിയുടെ ആദ്യ ഓൺലൈൻ വിൽപന ജയിൽ ഡി.ഐ.ജി എസ്. സന്തോഷ് ജില്ല ജയിൽ സൂപ്രണ്ട് ജി. ചന്ദ്രബാബുവിന് നൽകി നിർവ്വഹിച്ചു.
ജയിലിെൻറ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജയിൽ വിഭവങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതെന്ന് എസ്. സന്തോഷ് പറഞ്ഞു. ആറ് വർഷമായി വിലകൂടാത്തത് ജയിൽ വിഭവങ്ങൾക്ക് മാത്രമാണ്. നല്ല ഭക്ഷണം ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here