അമ്പൂരി കൊലപാതകം: രാഖി നെയ്യാറ്റിന്‍കരയില്‍ എത്തിയിരുന്നു; നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: അമ്പൂരി കൊലപാതക കേസില്‍ നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

കൊല്ലപ്പെട്ട രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റ് പരിസരത്തുകൂടെ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ജൂണ്‍ 21ന് രാഖി നെയ്യാറ്റിന്‍ക്കരയില്‍ എത്തി എന്നതിന്റെ സ്ഥിരീകരണം കൂടിയായ് ദൃശ്യങ്ങള്‍.

എറണാകുളത്തേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ രാഖി സുഹൃത്തായ അഖിലിനെ കാണാന്‍ പോകുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ജൂണ്‍ 21ന് രാഖി നെയ്യാറ്റിന്‍ക്കരയില്‍ എത്തിയതിന്റെ സ്ഥിരീകരണമാണ് ബസ് സ്റ്റാന്റ് പരിസരത്തുകൂടെ നടന്ന് പോകുന്ന രാഖിയുടെ സിസിടിവി ദൃശ്യങ്ങള്‍.

ദൃശ്യങ്ങളില്‍ കാണുന്നത് മകള്‍ രാഖി തന്നെയാണെന്നും 21 ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ധരിച്ചിരുന്ന വേഷം തന്നെയാണ് ദൃശ്യങ്ങളുള്ളതെന്നും അച്ഛന്‍ സ്ഥിരീകരിച്ചു. എറണാകുളത്തേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ രാഖിയെ കാണാനില്ലെന്ന് കാണിച്ചായിരുന്നു ബന്ധുക്കളുടെ പരാതി. സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ പൊലീസിന് നിര്‍ണായക തെളിവായി.

അതെസമയം, ഒളിവിലുള്ള കേസിലെ മുഖ്യപ്രതിയായ അഖിലിനെയും സഹോദരന്‍ രാഹുലിനെയും കണ്ടെത്താനായി അന്വേഷണം അയല്‍ സംസ്ഥാനത്തെയ്ക്ക് കൂടി പൊലീസ് വ്യാപിപ്പിച്ചു. ഒരു സംഘം തിരുനെല്‍വെലി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തെ വിപുലീകരിച്ചിരുന്നു. ആറു വര്‍ഷം പ്രണയിച്ച രാഖിയെ ഒഴിവാക്കി മറ്റൊരു പെണ്‍കുട്ടിയെ അഖില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതും അതിലുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് രാഖിയുടെ കൊലപാതകത്തിലെക്ക് എത്തിയതെന്നാണ് പൊലീസ് നിഗമനം.

പൊലീസ് അറസ്റ്റ് ചെയ്ത് നിലവില്‍ റിമാന്റിലുള്ള കൂട്ടുപ്രതിയായ ആദര്‍ശിന്റെ മൊഴി പ്രകാരം അഖില്‍ തന്നെയാണ് രാഖിയെ കൊലപ്പെടുത്തിയത്.

അഖിലിന്റെ സഹോഹരന്‍ രാഹുലിനും കൃത്യത്തില്‍ പങ്കുണ്ട്. കൊലയ്ക്ക് ശേഷം അവധി കഴിഞ്ഞു എന്നു പറഞ്ഞാണ് സൈനികനായ മുഖ്യപ്രതി അഖില്‍ വീട്ടില്‍ നിന്നും പോയത്. പക്ഷെ ദില്ലിയില്‍ അഖില്‍ എത്തിയിട്ടില്ലെന്ന് സൈനിക കേന്ദ്രം സംസ്ഥാന പൊലീസിനെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News