സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധവുമായി മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ രംഗത്ത്

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ പരസ്യപ്രതിഷേധവുമായി ഫ്‌ലാറ്റ് ഉടമകള്‍ രംഗത്ത്. നാളെ മരട് നഗരസഭയ്ക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്ന് മരട് ഭവന സംരക്ഷണ സമിതി അറിയിച്ചു. കേരള നിയമസഭ തങ്ങള്‍ക്കനുകൂലമായി പ്രമേയം പാസാക്കി കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു.

നീതിന്യായ പോരാട്ടങ്ങളെല്ലാം പ്രതികൂലമായ സാഹചര്യത്തിലാണ് ഫ്‌ലാറ്റ് ഉടമകള്‍ മരട് ഭവനസംരക്ഷണ സമിതി എന്ന പേരില്‍ സംഘടന രൂപീകരിച്ച് പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. മൗലിക അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടു. നാനൂറോളം കുടുംബങ്ങള്‍ തെരുവിലിറങ്ങേണ്ട സാഹചര്യമാണ്.

തങ്ങളുടെ പ്രയാസങ്ങള്‍ ബഹുജനങ്ങളെയും ബന്ധപ്പെട്ട അധികൃതരെയും അറിയിക്കുന്നതിനായാണ് മരട് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുന്നതെന്ന് മരട് ഭവന സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ.ഷംസുദീന്‍ പറഞ്ഞു. കേരളനിയമസഭയില്‍ തങ്ങള്‍ക്കനുകൂലമായി പ്രമേയം പാസാക്കി കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

2019 ഫെബ്രുവരിയിലെ കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് പ്ലാനില്‍ സിആര്‍ഇസഡ് 2വിലാണ് ഈ ഫ്‌ലാറ്റുകള്‍ ഉള്‍പ്പെടുത്തിയതെങ്കിലും സുപ്രീംകോടതി നിയോഗിച്ച മൂന്നംഗസമിതി ഇക്കാര്യം മറച്ചുവെച്ചുവെന്നാണ് ഇവരുടെ പരാതി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ക്യുറേറ്റീവ് പെറ്റീഷന്‍ നല്‍കാനൊരുങ്ങുകയാണ് ഫ്‌ലാറ്റുടമകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here