വയനാട് അമ്പലവയലിലെ സദാചാര ഗുണ്ടായിസം; പ്രതിയായ കോണ്‍ഗ്രസുകാരനെതിരെ ബലാല്‍സംഗശ്രമമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി

വയനാട് അമ്പലവയലില്‍ യുവതിയും യുവാവും നടുറോഡില്‍ ക്രൂരമര്‍ദനത്തിനിരയായ സംഭവത്തില്‍ പ്രതിയായ സജീവാനന്ദനെതിരെ പൊലീസ് ബലാല്‍സംഗശ്രമമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി. യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. സജീവാനന്ദനെ കൂടാതെ പ്രദേശവാസികളായ രണ്ടുപേരെക്കൂടി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെത്തി യുവതിയുടെയും യുവാവിന്റെയും മൊഴിയെടുത്ത അന്വേഷണസംഘം ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതി സജീവാനന്ദനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയത്.

ബലാല്‍സംഗശ്രമമടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. അമ്പലവയലില്‍ ഇരുവരും താമസിച്ച ലോഡ്ജില്‍ സജീവാനന്ദനൊപ്പമെത്തി ശല്യം ചെയ്ത പ്രദേശവാസികളായ രണ്ടുപേരെയാണ് പുതുതായി കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ഇവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങുകയാണ്. അതേസമയം യുവതിയുടെയും യുവാവിന്റെയും വിശദമായ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുവാദം തേടിക്കൊണ്ട് അന്വേഷണസംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

രഹസ്യമൊഴി രേഖപ്പെടുത്തുന്നതോടെ കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അതേസമയം പ്രതി സജീവാനന്ദന്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. ഇയാള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കല്‍പറ്റ ജില്ലാ സെഷന്‍സ് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel