മുത്തലാഖ് ചൊല്ലിയാല്‍ ഇനി അഴിക്കുള്ളിലാകും; ബില്ലിന് രാജ്യസഭയിലും അംഗീകാരം

മുത്തലാക്ക് നിരോധന നിയമം രാജ്യസഭയില്‍ പാസായി. എണ്‍പത്തി നാല് പേര്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ 99 പേര്‍ ബില്ലിനെ അനുകൂലിച്ചു. മുത്തലാക്കിനെ എതിര്‍ത്ത ജെഡിയു,ബിഎസ്പിയടക്കം അഞ്ച് പാര്‍ടികള്‍ ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് നടത്തിയ വോട്ടെടുപ്പിലാണ് ബില്‍ പാസാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞത്.പ്രതിപക്ഷ ഐക്യമില്ലായ്മയും കേന്ദ്ര സര്‍ക്കാരിന് സഹായകരമായി.മുത്തലാക്ക് നിരോധന നിയമത്തിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഹിഡണ്‍ അജണ്ടയെന്ന് സിപിഐഎം വിമര്‍ശിച്ചു.

ദിവസങ്ങള്‍ നീണ്ട രാഷ്ട്രിയ നീക്കത്തിനൊടുവില്‍ മുത്തലാക്ക് ബില്‍ രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കി.245 അംഗ സഭയില്‍ മുത്തലാക്ക് ബില്ലിനെ എതിര്‍ത്ത് എന്‍ഡിഎ ഘടകക്ഷിയായ ജെഡിയുവും,എന്‍ഡിഎ പുറത്ത് നിന്ന് പിന്തുണയ്ക്കുന്ന എ.ഐ.എ.ഡി.എം.കെയും നിലപാട് എടുത്തതോടെ ഭരണപക്ഷ അംഗ സഖ്യ 105 ആയി കുറഞ്ഞെങ്കിലും കേന്ദ്ര സര്‍ക്കാരിന് പ്രതിപക്ഷത്തെ ഐക്യമില്ലായ്മ ഗുണകരമായി. അവസാന നിമിഷം വരെ ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷത്തിനൊപ്പം നിന്ന ടി.ആര്‍എസ്, ടിഡിപി, മായാവതിയുടെ ബിഎസ്പി എന്നീ പാര്‍ടികള്‍ വോട്ടെടുപ്പിന് തൊട്ട് മുമ്പ് സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഇതോടെ വോട്ടെടുപ്പിലൂടെ ബില്‍ പാസാക്കിയെടുക്കാനുള്ള സാധ്യത കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ തെളിഞ്ഞു.

ബില്‍ സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന് ഇളമരം കരീമിന്റെ ആവിശ്യം ആദ്യം വോട്ടിനിട്ടു. പ്രതീക്ഷിച്ചത് പോലെ ഭരണപക്ഷത്തിന് നൂറ് വോട്ട് നേടാന്‍ കഴിഞ്ഞപ്പോള്‍ പ്രതിപക്ഷത്തിന് 84 വോട്ട് സമാഹരിക്കാനെ കഴിഞ്ഞുള്ളു. ഇറങ്ങിപ്പോയ അഞ്ച് രാഷ്ട്രിയ പാര്‍ടികള്‍ കൂടി വോട്ട് ചെയ്തിരുന്നുവെങ്കില്‍ ബില്‍ പരാജയപ്പെടുമായിരുന്നു. ബില്‍ പാസാക്കാനുള്ള കേന്ദ്ര നിയമമന്ത്രി രവിശങ്കറിന്റെ പ്രമേയം വോട്ടിനിട്ടപ്പോള്‍ ഭരണപക്ഷത്ത് ഒരു വോട്ട് കുറഞ്ഞ് 99യായി. പക്ഷെ പ്രതിപക്ഷത്തിന് ലഭിച്ചതാകട്ടെ 84 വോട്ട് മാത്രം. പതിനഞ്ച് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുത്തലാക്ക് നിരോധനനിയമം പാസാക്കി. മൂന്ന് തവണ തലാക്ക് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതിന് ഇനി മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ ഹിഡന്‍ അജണ്ട ബില്ലിന് പിന്നിലെന്ന് സിപിഐ എം എം.പി ഇളമരം കരീം വിമര്‍ശിച്ചു.മുത്തലാക്ക് നിരോധിച്ച സുപ്രീംകോടതി ഇതിനെതിരെ നിയമം ഉണ്ടാക്കാന്‍ ആവിശ്യപ്പെട്ടെന്ന് കേന്ദ്രത്തിന്റെ പ്രസ്ഥാവന തെറ്റ്ദ്ധരിപ്പിക്കുന്നതാണന്ന് കെ.കെ.രാഗേഷ് എം.പി വിമര്‍ശിച്ചു. ഒരു മത വിഭാഗത്തിലെ പുരുഷന്‍മാരെ ജയിലിലടക്കാന്‍ വേണ്ടി മാത്രം രൂപപ്പെടുത്തിയതാണ് ബില്ലെന്ന് കോണ്‍ഗ്രസും വിമര്‍ശിച്ചു.ആറ് മണിക്കൂര്‍ ചര്‍ച്ചയിലുട നീളം രാജ്യസഭയിലിരുന്ന അമിത്ഷാ ബില്‍ പാസാകുന്നത് വരെ ഭരണപക്ഷ ബഞ്ചുകളെ നിയന്ത്രിക്കുന്നതും കാണാമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here