കൂളര്‍ നിറയെ പുരുഷ ലൈംഗികാവയവങ്ങള്‍, ഒരു ബക്കറ്റ് നിറയെ തലകള്‍, കൈകാലുകള്‍; ശരീര ഭാഗങ്ങള്‍ വില്‍പനയ്ക്ക്

യുഎസിലെ അരിസോണയിലുള്ള ബയോളജിക്കല്‍ റിസോഴ്‌സ് സെന്ററില്‍ (ബിആര്‍സി) പരിശോധനയ്‌ക്കെത്തിയ എഫ്ബിഐ ഏജന്റുമാര്‍ കണ്ടത് നടുക്കുന്ന കാഴ്ച. മനുഷ്യ മാംസങ്ങള്‍ വില്‍പനയ്ക്ക്.

കച്ചവടത്തെക്കുറിച്ച് അന്വേഷിക്കുന്ന എഫ്ബിഐ പുറത്തുവിടുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്. ഒരു ബക്കറ്റ് നിറയെ തലകള്‍, കൈകാലുകള്‍, കൂളറില്‍ നിറച്ചു വച്ചിരിക്കുന്ന പുരുഷ ലൈംഗികാവയവങ്ങള്‍. ഒരു മുറിയില്‍ കണ്ടത് പുരുഷ ശരീരത്തോട് ചേര്‍ത്തു വച്ചിരിക്കുന്ന സ്ത്രീയുടെ തല. ഒരു അന്താരാഷ്ട്ര പ്രസിദ്ധീകരണത്തിന് നല്‍കിയിരിക്കുന്ന വിവരങ്ങളാണ് ഇത്.

ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന ഉറപ്പോടെ പല കുടുംബങ്ങളും കൈമാറിയ മൃതദേഹങ്ങളാണ് നുറുക്കി കഷ്ണങ്ങളാക്കി വിലയിട്ടിരിക്കുന്നത്. ഓരോ അവയവങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം വിലയിട്ടാണ് വില്‍പന. 2013ല്‍ ബിആര്‍സിയില്‍ എഫ്ബിഐയുടെ റെയ്ഡ് നടന്ന് തൊട്ടടുത്ത വര്‍ഷം തന്നെ സെന്റര്‍ അടച്ചുപൂട്ടി.

അനധികൃതമായി കമ്പനി നടത്തിയതിന്, ഇതിന്റെ നടത്തിപ്പുകാരനായ സ്റ്റീഫന്‍ ഗോറിന് തടവുശിക്ഷയും ഏകദേശം 82 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. എന്നാല്‍ ബിആര്‍സിക്കു മൃതദേഹം കൈമാറിയ 33 പേര്‍ ചേര്‍ന്നു നല്‍കിയ കേസില്‍ ഒക്ടോബര്‍ 21ന് വാദം നടക്കാനിരിക്കുകയാണ്.

പല ബക്കറ്റുകളിലും ശരീരഭാഗങ്ങള്‍ കഷ്ണങ്ങളാക്കി നിറച്ച അവസ്ഥയിലായിരുന്നു. തലകളില്‍ പലതും പുഴുവരിച്ച നിലയിലും. മൃതദേഹങ്ങള്‍ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടന്നിരുന്നതായും സംശയിക്കുന്നു. വലിയൊരു പുരുഷന്റെ മൃതദേഹത്തില്‍ യുവതിയുടെ ചെറിയ തല തുന്നിച്ചേര്‍ത്ത നിലയിലും കണ്ടെത്തി.

പ്രശസ്ത നോവലായ ‘ഫ്രാങ്കന്‍സ്റ്റീനിലെ’ മൃതദേഹ പരീക്ഷണങ്ങളെ ഓര്‍മിപ്പിക്കുന്നതായിരുന്നു അതെന്ന് റെയ്ഡില്‍ പങ്കെടുത്ത മുന്‍ എഫ്ബിഐ എജന്റ് മാര്‍ക് സ്വെയ്‌നര്‍ പറയുന്നു. ചുമലുകളും തലയും ഇല്ലാത്ത ഒരു മൃതദേഹത്തിന് ഏകദേശം 2 ലക്ഷം രൂപയ്ക്കടുത്താണ് വിലയിട്ടിരുന്നത്.

മൊത്തം മൃതദേഹത്തിന് 3.4 ലക്ഷം രൂപ വരെയും. നട്ടെല്ല് മാത്രമായി വിറ്റതാകട്ടെ ഏകദേശം 65,000 രൂപയ്ക്കും. തല മാത്രമായി 20,000 രൂപയ്ക്കും ലഭിച്ചിരുന്നു. ഒരു കാലിന് വില 74,000 രൂപ. ഇടുപ്പും കാല്‍മുട്ടും കാല്‍പ്പാദവുമെല്ലാം 68,000 രൂപയ്ക്കു താഴെ വിലയ്ക്കു ലഭിക്കുമായിരുന്നെന്നും എഫ്ബിഐ റിപ്പോര്‍ട്ടിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here