കൂടുതല്‍ വ്യവസായ സൗഹൃദമാകാന്‍ കേരളം; നിയമങ്ങളില്‍ ഭേദഗതി വരുത്തും

സംസ്ഥാനത്ത് മൂന്നു വര്‍ഷത്തേക്ക് അനുമതിയില്ലാതെ വ്യവസായം തുടങ്ങുന്നതിന് നിമയഭേദഗതി വരുത്തും.
നിയമപരമായ അനുമതികള്‍ വൈകുന്നതുകാരണം സംരംഭകര്‍ക്കുള്ള പ്രയാസം തീര്‍ത്തും ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം.

മൂന്നുവര്‍ഷം പൂർത്തിയാകുമ്പോൾ നിയമാനുസൃതമായ എല്ലാ അനുമതികളും വ്യവസായികള്‍ നേടിയിരിക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന്‍റേതാണ് തീരുമാനം.

ലൈസന്‍സോ പെര്‍മിറ്റോ ഇല്ലാതെ സംസ്ഥാനത്ത് പത്തുകോടി രൂപ വരെ മുതല്‍മുടക്കുള്ളതും വലിയ മലിനീകരണം വരാത്തതുമായ വ്യവസായങ്ങള്‍ തുടങ്ങാന്‍ കഴിയുംവിധം ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്തുന്ന കാര്യം പരിശോധിക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചത്.

മൂന്നുവര്‍ഷത്തിനകം നിയമാനുസൃതമായ എല്ലാ അനുമതികളും വ്യവസായികള്‍ നേടിയിരിക്കണം. നിയമപരമായ അനുമതികള്‍ വൈകുന്നതുകാരണം സംരംഭകര്‍ക്കുള്ള പ്രയാസം ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

കേരളത്തിന്‍റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് റാങ്ക് ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു.

പത്തുകോടി രൂപയിലധികം മുതല്‍മുടക്ക് വരുന്ന എല്ലാ വ്യവസായങ്ങളുടെയും അനുമതി വേഗത്തിലാക്കുന്നതിന് വ്യവസായ വകുപ്പില്‍ പ്രത്യേക സെല്‍ ആരംഭിക്കുന്നതിനും ധാരണയായി.

പ്രവാസി നിക്ഷേപകര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഈ സെല്‍ വഴി ലഭ്യമാക്കും. ഷോപ്സ് ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടിന്‍റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ വര്‍ഷാവര്‍ഷം ലൈസന്‍സ് പുതുക്കേണ്ടതുണ്ട്.

അതൊഴിവാക്കി, ഒരിക്കല്‍ ലൈസന്‍സ് ലഭിച്ചവര്‍ അതു വീണ്ടും പുതുക്കേണ്ടതില്ലെന്ന നിയമഭേദഗതി കൊണ്ടുവരുന്നതും പരിശോധിക്കും.

വ്യവസായനിക്ഷേപം ആകര്‍ഷിക്കുന്നതിനും വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാലതാമസമില്ലാതെ പരിഹരിക്കുന്നതിനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല നിക്ഷേപ ഉപദേശക കൗണ്‍സില്‍ രൂപീകരിക്കും.

നിക്ഷേപകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് സൗജന്യകോള്‍ സെന്‍റര്‍ സ്ഥാപിക്കാനും തീരുമാനിച്ചു.

വ്യവസായ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും നിയമപരമായ അനുമതികള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ വിശദീകരിക്കാനും വ്യവസായികളുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കുന്നതിനും സംസ്ഥാനത്തെ പ്രധാന വ്യവസായ സംഘടനകളുടെ പ്രതിനിധികളുമായി വ്യവസായമന്ത്രി ചര്‍ച്ച നടത്താനും യോഗത്തിൽ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here