മഴ തുടരുന്നു; സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം; ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം; ദുരന്തനിവാരണ സേനയുടെ സഹായം തേടി; മലബാറില്‍ ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും

തിരുവനന്തപുരം: മലബാര്‍ മേഖലയില്‍ കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.

മഴ തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) പത്തു ടീമിനെ കൂടി സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ തന്നെ നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും ഓരോ ടീമിനെ അയച്ചു കഴിഞ്ഞു. ആവശ്യപ്പെട്ട പത്തില്‍ ഏഴു ടീമിനെ കൂടി ഇന്ന് വൈകിട്ട് ലഭിക്കും.

തിരുവനന്തപുരത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ പ്രവര്‍ത്തനസജ്ജമാണ്. അടിയന്തര സാഹചര്യം നേരിടാന്‍ അവിടേക്ക് പോലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ, എന്‍.ഡി.ആര്‍.എഫ് എന്നീ വിഭാഗങ്ങളിലെ പ്രതിനിധികളെ കൂടി ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.

വയനാട്, മലപ്പുറം ജില്ലകളിലേക്ക് കൂടുതല്‍ ഫയര്‍ ആന്റ് റസ്‌ക്യൂ സേനയെ അയച്ചിട്ടുണ്ട്. ഇന്നത്തെ കണക്കനുസരിച്ച് 1385 പേര്‍ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. വയനാട്ടിലാണ് ഏറ്റവും അധികം ക്യാമ്പുകള്‍ തുറന്നത് – 16 എണ്ണം. ഇടുക്കി അണക്കെട്ടില്‍ വെള്ളം തീരെ കുറവായതിനാല്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ജില്ലാ ഭരണ സംവിധാനത്തിന്റെ അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് മാറി താമസിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. മഴ തുടരുന്നുണ്ടെങ്കിലും ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് യോഗം വിലയിരുത്തി.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് നാളെ കൂടി മഴയുണ്ടാവും. പല ജില്ലകളിലും കാറ്റില്‍ മരം വീണ് തടസ്സം ഉണ്ടായിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് അത് നീക്കി കൊണ്ടിരിക്കുകയാണ്. വൈദ്യുതി തടസ്സം ശരിയാക്കാന്‍ കെ.എസ്.ഇ.ബിയും ശ്രമിക്കുന്നുണ്ട്.

യോഗത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, ഫയര്‍ഫോഴ്‌സ് മേധാവി എ. ഹേമചന്ദ്രന്‍, എ.ഡി.ജി.പി മനോജ് എബ്രഹാം, ലാന്റ് റവന്യൂ കമ്മീഷണര്‍ സി.എസ്. ലത, ജലവിഭവ-ഊര്‍ജ്ജ സെക്രട്ടറി ഡോ. ബി. അശോക്, പി.ആര്‍.ഡി. ഡയറക്ടര്‍ യു.വി. ജോസ്, കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്. പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

അടിയന്തിരസാഹചര്യം നേരിടാന്‍ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം

സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിന് സജ്ജരായിരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

വെളളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട് പോയവരെയും സഹായം വേണ്ടവരെയും സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിനും അടിയന്തിര സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും പോലീസ് രംഗത്തുണ്ടായിരിക്കും. ഒടിഞ്ഞ് വീഴുന്ന മരങ്ങളും മറ്റ് റോഡ് തടസ്സങ്ങളും നീക്കം ചെയ്ത് വാഹനഗതാഗതവും വാര്‍ത്താവിനിമയ സംവിധാനങ്ങളും പുന:സ്ഥാപിക്കുന്നതിന് പോലീസ് എല്ലാ സഹായവും നല്‍കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ഭരണകൂടങ്ങള്‍ എന്നിവയോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വരെ കോഴിക്കോട് ജില്ലയിലെ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

ഭുതത്താന്‍ കെട്ട് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

കനത്ത മഴയെ തുടര്‍ന്ന് ജല നിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഭുതത്താന്‍ കെട്ട് ഡാമിന്റെ 13 ഷട്ടറുകള്‍ ഉയര്‍ത്തി. ആകെ 15 ഷട്ടറുകളാണുള്ളത്. ഇപ്പോഴത്തെ ജല നിരപ്പ് 30. 60 മീറ്റര്‍ ആണ്. രാവിലെ 11 ഷട്ടറുകളാണ് തുറന്നിരുന്നത്. എന്നാല്‍ ജല നിരപ്പ് ഉയര്‍ന്നതോടെ വീണ്ടും രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തുകയായിരുന്നു. 34.95 ആണ് ഡാമിന്റെ സംഭരണ ശേഷി.

പൊന്മുടിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

പൊന്മുടിയില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും മരങ്ങള്‍ ഒടിഞ്ഞ് വീഴുകയും ചെയ്യുന്നതിതാല്‍ പൊന്മുടി ഇക്കോ ടൂറിസം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുന്നതായി അറിയിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട്, കാസര്‍കോട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.

കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

നിലമ്പൂര്‍ ഒറ്റപ്പെട്ടു; ഗതാഗതം പൂര്‍ണ്ണമായി നിലച്ചു; യാത്ര മാറ്റി വയ്ക്കാന്‍ നിര്‍ദേശം

കനത്ത മഴയെത്തുടര്‍ന്ന് വെള്ളത്തിലായ നിലമ്പൂരിലേക്കുള്ള യാത്ര എല്ലാവരും മാറ്റി വയ്ക്കണമെന്ന് പൊലീസ് അറിയിച്ചു. ടൗണിലും പരിസരങ്ങളിലും ജലനിരപ്പ് ഉയരുകയാണ്. കരുളായിയില്‍ ഉരുള്‍പൊട്ടിയതും വെള്ളം ഉയരാന്‍ കാരണമായി. റോഡുകള്‍ പലതും ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം കാണാനും ആളുകള്‍ തടിച്ചുകൂടരുതെന്ന് പൊലീസ് അറിയിച്ചു.

ചാലിയാറും, കരിമ്പുഴയും, പുന്നപുഴയും കെഎന്‍ജി റോഡിലേക്ക് കയറി ഒഴുകുകയാണ്. ഗൂഡല്ലൂര്‍ നിലമ്പൂര്‍ റോഡില്‍ ഗതാഗതം പൂര്‍ണ്ണമായി നിലച്ചു.

ആളുകളോടെ ടൗണുകളിലേക്ക് എത്തരുന്നതെന്ന് പൊലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെട്ടിടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ, മലപ്പുറം പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുടെ ഡിങ്കികളില്‍ ഫയര്‍ ഫോഴ്സും, ഇആര്‍എഫും ചേര്‍ന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ചുങ്കത്തറ പൂച്ചക്കുത്ത് 18 വീടുകളില്‍ വെള്ളം കയറി.

ചുങ്കത്തറ ഗവ: എല്‍ പി സ്‌ക്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ചുങ്കത്തറ കാലിക്കടവില്‍ ഒമ്പത് വീടുകള്‍ വെള്ളത്തില്‍ മുങ്ങി. ഇവിടെ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. വഴിക്കടവ് വനാന്തര്‍ഭാഗത്തെ പുഞ്ചകൊല്ലി, അളക്കല്‍ ആദിവാസി കോളനിയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് തടസ്സമായി കോരന്‍ പുഴ കരകവിഞ്ഞ് ഒഴുകുകയാണ്.

വന പാതയില്‍ വന്‍ ഗര്‍ത്തം രൂപം കൊണ്ടു. നാടുകാണി ചുരം അന്തര്‍ സംസ്ഥാന പാതയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഇരു സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളും അടച്ചു.

കല്ലാര്‍ കൂട്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

കനത്ത മഴയെത്തുടര്‍ന്ന് കല്ലാര്‍ കൂട്ടി അണക്കെട്ടിന്റെ 3 ഷട്ടറുകളും തുറന്നു

കനത്തമഴ: ആരോഗ്യമന്ത്രി ജാഗ്രതാ നിര്‍ദേശം നല്‍കി

വിവിധ ജില്ലകളില്‍ ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

ആശുപത്രികളില്‍ മതിയായ സൗകര്യമൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.

ഏത് അടിയന്തിര സാഹചര്യം നേരിടാനും ആശുപത്രികള്‍ സജ്ജമാക്കേണ്ടതാണ്. ദുരിതബാധിത പ്രദേശങ്ങളില്‍ തുടങ്ങുന്ന ക്യാമ്പുകളില്‍ അയയ്ക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ സജ്ജമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here