പ്രളയത്തേക്കാള്‍ വലിയ ദുരന്തമായി സംഘികളുടെ നുണപ്രളയം: ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങളും വസ്തുതകളും അറിയാം

പ്രളയദുരിതത്തില്‍ ഒരുമിച്ച് നിന്നുവെങ്കില്‍ മാത്രമേ നമുക്ക് കേരളത്തെ പുനര്‍നിര്‍മ്മിക്കാനാകൂ. ദുരിതത്തേക്കാള്‍ വലിയ ദുരന്തമായി നുണപ്രളയം നമുക്ക് ചുറ്റും പരക്കെ വ്യാപിച്ചിരിക്കുന്നു. അത്യധികം തെറ്റിദ്ധാരണാജനകമായതും അവാസ്തവികമായതുമായ നുണപ്രചാരണങ്ങളാണ് നമ്മള്‍ നേരിടേണ്ടത്.

ഗവണ്മെന്റിന്റെ ദുരിതാശ്വാസ നിധിയിലെ പണം ധൂര്‍ത്തടിച്ചു/വിദേശയാത്രകള്‍ നടത്തി/ ദുരുപയോഗിച്ചു / രാഷ്ട്രീയക്കാര്‍ക്ക് നല്‍കി/ ചിലവാക്കിയില്ല എന്നിങ്ങനെ മികച്ച നുണകളാണു കേരളത്തില്‍ അങ്ങോളമിങ്ങോളം നന്നായി പടര്‍ന്നത്.

1. ഫണ്ട് വകമാറ്റി ചിലവഴിച്ചു എന്ന ആരോപണം

തെറ്റാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നത് പല അടരുകളുള്ള ഒരു ഫണ്ട് ആണ്. ഏത് ദുരന്തത്തിനും ദുരിതത്തിനും ജനസഹായം നല്‍കുവാനുള്ളതാണു അത്. എന്ത് തരം ദുരിത/ദുരന്തങ്ങള്‍ക്കും അപേക്ഷയുടെ യോഗ്യതയനുസരിച്ച്/ എലിജിബിളാണെന്നുറപ്പ് വരുത്തി സഹായധനം നല്‍കും. ഏത് കേരളീയനും അതില്‍ അപേക്ഷ വെയ്ക്കാം. കഴിഞ്ഞ വര്‍ഷം പ്രളയത്തോട് അനുബന്ധിച്ച് ആരംഭിച്ചതല്ല അത്.

പ്രളയദുരിതങ്ങള്‍ക്കായ് നമ്മള്‍ സമാഹരിച്ച ഫണ്ട് പ്രത്യേകമായി കണക്കാക്കി വയ്ക്കുന്നു.
അതിനര്‍ത്ഥം മറ്റ് ദുരിതങ്ങള്‍ക്കുള്ള ഫണ്ടുകള്‍ ഇല്ലാതായി എന്നല്ല. ഓര്‍ക്കണം കേരളത്തില്‍ പ്രളയത്തിനു മുമ്പും നിരവധി ദുരിതങ്ങള്‍ നമുക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവയ്ക്ക് അതിനായ് വകയിരുത്തിയ അടരില്‍ നിന്നും പണം നല്‍കിയിട്ടുണ്ട്

പ്രളയത്തിനായ് വരവ് വന്ന തുക മറ്റൊന്നിനും വകമാറ്റി ചലവഴിച്ചിട്ടില്ല.

2. ദുരിതാശ്വാസ ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാണ്.

തെറ്റായ അരോപണം. അതീവ സുതാര്യമാണു ഇതിലെ ഓരോ രൂപയുടെയും വിനിമയം.

https://donation.cmdrf.kerala.gov.in/
വെബ്‌സൈറ്റ് പരിശൊധിക്കുക: ദുരിതാശ്വാസനിധിയിലെ എല്ലാ ചിലവുകളുടെയും വിനിയോഗത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഉണ്ട്. ആര്‍ക്കും പരിശോധിക്കാം സുതാര്യമാണത്.

നിയമസഭാ രേഖകള്‍ പരിശോധിക്കുക : പണത്തിന്റെ വരവ് ചിലവ് രേഖകള്‍ നിയമസഭയില്‍ പലകുറി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പരിശോധിക്കാം.

വിവരാവകാശ നിയമം ഉപയോഗിക്കുക: 10 രൂപയ്ക്ക വിവരങ്ങള്‍ ലഭ്യമാകും.

3. ദുരിതാശ്വാസനിധി തോന്നിയ പോലെ ചിലവഴിക്കാം

തെറ്റ്. മറ്റെല്ലാ ഗവര്‍ണ്മെന്റ് ഫണ്ടുകള്‍ പോലെ തന്നെ ഈ റിലീഫ് ഫണ്ടുകള്‍ CAG ഓഡിറ്റിന് വിധേയമാണ്. ചെറിയ വിജിലന്‍സ്സ് പരിപാടിയല്ല CAG ഓഡിറ്റ് റിപ്പോര്‍ട്ട്. അതിനു സര്‍ക്കാര്‍ നിയമസഭയില്‍ തന്നെ മറുപടി നല്‍കേണ്ടതുണ്ട്. ഈ പണം കൃത്യമായ ഓഡിറ്റിങ്ങിനു വിധേയമാണ്.

4. മുഖ്യമന്ത്രിയ്ക്ക് ഒപ്പിട്ട് പ്രളയഫണ്ട് എടുത്ത് ചിലവഴിക്കാം

ശരിയല്ല.

ഇതില്‍ വന്ന ഓരോ തുകയും ട്രേഷറി മുഖാന്തിരമാണു. വന്നിരിക്കുന്നത് മുഖ്യമന്ത്രിയുടെ വ്യക്തിപരമായ അക്കൗണ്ടിലല്ല. മറിച്ച് ഫിനാന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അക്കൗണ്ടിലാണ്. എന്നാല്‍ ചിലവാക്കുന്നത് റെവന്യൂ വകുപ്പാണ്. സുതാര്യമായ പ്രക്രിയയിലൂടെ മാത്രമേ ഓരോ രൂപയും ചിലവഴിക്കാനാകൂ.

5. Rebuild Kerala Initiative RKI ഓഫീസ് പ്രവര്‍ത്തിക്കാനായി ആഡംബര കെട്ടിടം ദുരിതാശ്വാസനിധിയിലെ പണം കൊണ്ട് വാടകയ്ക്ക് എടുത്തു.

അവാസ്തവും തെറ്റിദ്ധാരണാജനകവുമായ കാര്യങ്ങളാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF) യില്‍ നിന്നും ഒരു രൂപ പോലും ഓഫീസ് സജ്ജീകരിക്കുന്നതിന് ചിലവഴിക്കുന്നില്ല. ഇതിനായുള്ള തുക പ്രത്യേക head of account ഇല്‍ നിന്നും ചെലവഴിക്കുന്നു. സര്‍ക്കാര്‍ ഉത്തരവ് കൃത്യമായി പരിശോധിക്കാവുന്നതാണ്.

ഇതൊരു ആഡംബര കെട്ടിടമല്ല. സെക്രെട്ടറിയേറ്റിന്റെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നഗരമധ്യത്തിലെ സാധാരണ കെട്ടിടമാണിത്. Calsar Heather കെട്ടിടത്തിലെ നിലവിലെ വിപണി വാടകയില്‍ നിന്നും അരപ്പൈസ അധികം നല്‍കിയിട്ടില്ല

6.ഇത് ലക്ഷ്മീ നായര്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വിവാദ കെട്ടിടമാണു

തെറ്റ്.

വാടകയ്ക്ക് സര്‍ക്കാര്‍ എടുത്ത ഒന്നാം നിലയുടെ ഉടമസ്ഥന്‍ ഒരു ലക്ഷ്മീ നായരും അല്ല. മുട്ടട സ്വദേശിയായ ശ്രീ കെ.വി.മാത്യുവാണു ഉടമസ്ഥന്‍. ഉടമസ്ഥാവകാശം, വാടകനിരക്ക്, അനുബന്ധ ചാര്‍ജ്ജുകള്‍ എന്നിവയിന്മേല്‍ ധാരണയില്‍ എത്തി agreement വച്ചിട്ടുണ്ട്. ഇതിന്റെ സുതാര്യതയും വിവരാവകാശത്തിലൂടെ പരിശോധിക്കാം

ചെയ്തു പ്രസ്തുത സ്ഥലത്തിന്റെ ഉടമസ്ഥാവകാശം, കൈവശാവകാശം തുടങ്ങിയവ സംബന്ധിച്ച രേഖകള്‍ പരിശോധിച്ച് എല്ലാം ഉറപ്പ് വരുത്തിയതാണു. ഈ സ്ഥലം സ്വകാര്യ ഭൂമിയാണ്. സര്‍ക്കാരിന്റെ പാട്ടഭൂമിയാണ് പ്രസ്തുതവസ്തു എന്നതും നുണപ്രചാരണമാണു.

7. RKI ഓഫീസിനായി 88 ലക്ഷം രൂപ ചിലവഴിക്കുന്നു. ഫയലു നോക്കാന്‍ ഇത്രവലിയ ആര്‍ഭാടമോ?

തെറ്റായ ആരോപണം.ഒട്ടും ആര്‍ഭാടമില്ലാതെയാണു നമ്മള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. വിശപ്പിന്റെയും വികസനത്തിന്റെയും മീതെയല്ല ആര്‍ഭാടങ്ങള്‍ വെക്കേണ്ടത് എന്ന ഉത്തമബോധ്യം റീ ബില്‍ഡ് കേരളയ്ക്കുണ്ട്.

RKI പ്രവര്‍ത്തനം ആരംഭിച്ചിട്ട് 8 മാസങ്ങളായി. ഇതിനിടയില്‍ RKI കമ്മിറ്റിയുടെ നാല്‍പ്പതിലേറേ യോഗങ്ങള്‍ നടന്നു.

ലോകബാങ്കിന്റെയും മറ്റു അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെയും അന്‍പതോളം വിദഗ്ദ്ധര്‍ കേരളം സന്ദര്‍ശിക്കുകയും സെക്രട്ടറിമാര്‍, വകുപ്പധ്യക്ഷര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി നാനൂറോളം യോഗങ്ങളും ചര്‍ച്ചകളും നടത്തുകയും ചെയ്തു.

ഇതിനെല്ലാം സ്ഥലസൗകര്യമൊരുക്കുവാന്‍ RKI പണം ചിലവഴിച്ചിട്ടേ ഇല്ല. ഒരു ചിലവും ചെയ്യാതെ പരിമിതമായ സൗകര്യത്തില്‍ ഈ ചര്‍ച്ചകളെല്ലാം വിജയകരമായി നടത്തി.

ഇതിന്റെ ഫലമായി ലോക ബാങ്ക്, ജര്‍മന്‍ അന്താരാഷ്ട്ര ധനസഹായ സ്ഥാപനം (KFW) എന്നിവയില്‍ നിന്നും 3,150 കോടി രൂപയുടെ വായ്പ ലഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. സൗജന്യമായ് ഒരു അന്താരാഷ്ട്ര ഏജന്‍സ്സിയും നമ്മുടെ കേരളത്തെ നിര്‍മ്മിക്കാന്‍ പണം കടം നല്‍കില്ല. അവര്‍ക്ക് ബോധ്യപ്പെടണം. വായ്പ ലഭ്യമാക്കുന്ന സമയം മുതല്‍ നിരവധി വിദഗ്ധരുടെയും കോണ്‍സള്‍റ്റന്റ്മാരുടെയും സേവനം RKIക്ക് അനിവാര്യമാണ്.

ഏകദേശം മുപ്പതോളം പേര്‍ക്ക്പ്രവര്‍ത്തിക്കാനുള്ള സൗകര്യവും, യോഗങ്ങളും ചര്‍ച്ചകളും വീഡിയോകോണ്‍ഫറന്‍സ് എന്നിവയും നടത്താനുള്ള സൗകര്യവും ഒരുക്കേണ്ടതുണ്ട്. പതിനായിരം കോടിയിലേറെ രൂപയുടെ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട ഒരു സ്ഥാപനത്തിന് വേണ്ട സാങ്കേതിക പാരിസ്ഥിതിക സൗകര്യങ്ങള്‍ ഉള്‍പ്പെട്ട ഒരു ഓഫീസ് ആണ് സജ്ജീകരിക്കുന്നത്. ഇതിനു തലസ്ഥാന നഗരിയില്‍ ചിലവാക്കാവുന്ന ഏറ്റവും കുറഞ്ഞ തുകയാണു ചിലവഴിച്ചത്.

കേരളത്തിന്റെ ഭാവി വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാപനമാണ് RKI.

നശിച്ചുപോയ റോഡുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആശുപത്രികള്‍,വീടുകള്‍ മറ്റെല്ലാ പൊതു ഇടങ്ങളും നാം നിര്‍മ്മിക്കുന്നത് നമുക്കും നമ്മുടെ തലമുറകള്‍ക്കും വേണ്ടിയാണു.

രാഷ്റ്റ്രീയ/ജാതീയ/ പ്രാദേശിക/ മതവാദങ്ങള്‍ക്കും വഗ്വാദങ്ങള്‍ക്കും ഉള്ള സമയമല്ല ഇത്. നാം ഒന്നിച്ച് ഒറ്റക്കെട്ടായ്യി നീങ്ങിയാല്‍ മാത്രമേ ഈ ദുരന്തത്തോട് നമുക്ക് പൊരുതി ജയിക്കുവാനാകൂ.

കടപ്പാട്: Dr Venu, IAS, head of Rebuild Kerala Initiative

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here