തന്റെ കുട്ടിക്കാലത്ത് മുതലക്കുഞ്ഞുമായി വീട്ടിലെത്തിയപ്പോളുണ്ടായ അനുഭവങ്ങള്‍ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസ്‌കവറി ചാനലിന്റെ മാന്‍ വേഴ്സസ് വൈല്‍ഡ് പരിപാടിയിലാണ് മോദി പഴയ ഓര്‍മകള്‍ പങ്കുവെച്ചത്. അവതാരകന്‍ ബെയര്‍ ഗ്രില്‍സി മുതലക്കുഞ്ഞിന്റെ കഥയെക്കുറിച്ച് ചോദിച്ചപ്പോഴാണ് മോദി കുട്ടിക്കാലത്തെ ഓര്‍ത്തെടുത്തത്.
ബാലനായിരിക്കെ തടാകത്തില്‍ കുളിക്കാനായി പോകുമായിരുന്നു. അന്ന് തടാക തീരത്ത് നിന്ന് കിട്ടിയ മുതലക്കുഞ്ഞുമായി ഞാന്‍ നേരെ വീട്ടിലെത്തി. അപ്പോള്‍ അമ്മ എന്നെ വഴക്കുപറഞ്ഞു. ഞാന്‍ ചെയ്തത് ശരിയല്ലായെന്നും മുതലയെ തിരിച്ച് എടുത്തിടത്ത് കൊണ്ടുവിടാനും പറഞ്ഞു. അന്ന് ഞാനത് അനുസരിക്കുകയും ചെയ്തുവെന്ന് മോദി പറഞ്ഞു.
മോദി പരിപാടിയില്‍ പങ്കുവെച്ച പ്രധാന അനുഭവങ്ങള്‍:
ശൈത്യകാലത്ത് മഞ്ഞുതുള്ളികള്‍ ഉപ്പിന്റെ പാളിയാവുകയും അത് ശേഖരിച്ച് വീട്ടിലെത്തിച്ച് സോപ്പുപൊടി പോലെയാക്കും. അതുപയോഗിച്ചായിരുന്നു ഞാന്‍ തുണി അലക്കിയിരുന്നത്. അത് വെള്ളത്തില്‍ ചേര്‍ത്ത് കുളിക്കാനും ഉപയോഗിച്ചിരുന്നു.
ഞാന്‍ ലോകത്തെ മനസ്സിലാക്കാനായി വീട് വിട്ടിറങ്ങിയത് 17, 18 വയസ്സുള്ളപ്പോഴാണ് . പ്രകൃതി സ്നേഹിയായിരുന്നതിനാല്‍ ഹിമാലയത്തിലേക്ക് പോകാനാണ് തീരുമാനിച്ചത്. അതാണ് എന്നെ ഇപ്പോഴും നയിക്കുന്നത്.
ഇസ്തിരിപ്പെട്ടിയുണ്ടായിരുന്നില്ല വീട്ടില്‍. പകരം കല്‍ക്കരി ചെമ്പുപാത്രത്തില്‍ കത്തിച്ചാണ് സ്‌കൂള്‍ പഠനകാലത്ത് തുണിതേച്ചിരുന്നത്. 18 വര്‍ഷക്കാലത്തിനിടെ തന്റെ ആദ്യ അവധിക്കാലമാണ് ഇതെന്നും മോദി ബെയറോട് പറഞ്ഞു. ശുഭകാര്യങ്ങള്‍ ചിന്തിക്കുന്നു അതിനാല്‍ തന്നെ ഒരിക്കലും നിരാശ തോന്നാറില്ല.
ഭയം എന്താണെന്ന് താന്‍ അറിഞ്ഞിട്ടില്ല. അത് എന്താണെന്ന് വിശദീകരിക്കാനോ അത് നേരിടുന്നത് എങ്ങനെ എന്നുപോലും പറഞ്ഞുകൊടുക്കാനും തനിക്കറിയില്ല.
ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തില്‍ ചിത്രീകരിച്ച പരിപാടി തിങ്കളാഴ്ച രാത്രി ഡിസ്‌കവറി ചാനലില്‍ സംപ്രേക്ഷണം ചെയ്തു. ഈ പരിപാടിയില്‍ അതിഥിയായി എത്തുന്ന രണ്ടാമത്തെ നേതാവാണ് മോദി. 2015 ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് ആദ്യമായി അതിഥിയായി എത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here