സഖാവിന്റെ സ്മരണ ആവേശപൂർവം പുതുക്കാം; പി കൃഷ്ണപിള്ള ദിനത്തിൽ കോടിയേരി ബാലകൃഷ്ണന്റെ സന്ദേശം

മോഡി സർക്കാർ വീണ്ടും അധികാരത്തിലേറിയതിനെ തുടർന്ന് കേന്ദ്രഭരണം കൂടുതൽ ഏകാധിപത്യവഴികളിലേക്ക് അതിവേഗം നീങ്ങുന്ന ഘട്ടത്തിലാണ്, കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ പ്രമുഖനായ സഖാവ് പി കൃഷ്ണപിള്ളയുടെ സ്മരണ പുതുക്കുന്നത്. കേരളമാകട്ടെ കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും പ്രളയദുരന്തത്തിന്റെ നടുവിലാണ്. ജനങ്ങൾക്കൊപ്പം ജീവിച്ച് അവരുടെ സുഖദുഃഖങ്ങളിൽ പങ്കാളിയായ സഖാവിന്റെ സ്മരണ പ്രളയക്കെടുതിയിൽ അകപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനും ആശ്വാസം നൽകാനുമുള്ള പ്രവർത്തനങ്ങൾക്കായി മാറ്റിവയ്‌ക്കാം. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയാണ്‌ കഴിഞ്ഞവർഷം നേരിട്ടത്‌. ഇത്തവണത്തെ പ്രളയവും സ്വത്തിനും ജീവനും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. അനിതരസാധാരണമായ മികവോടെയും പ്രതിബദ്ധതയോടെയും പ്രളയത്തെ അതിജീവിക്കാൻ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ മാതൃകാപരമായ രക്ഷാപ്രവർത്തനവും സഹായപ്രവർത്തനങ്ങളുമാണ് നടക്കുന്നത്. ഇതിനു പിന്നിൽ ജനങ്ങളെ അണിനിരത്തുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ സഖാവിന്റെ സ്മരണ നമുക്ക് കരുത്തുപകരും.

മഹാനായ സഖാവ് പി കൃഷ്ണപിള്ളയെ കാണാൻ അവസരം ലഭിക്കാത്തവരാണ് ഇന്നത്തെ കേരളീയരിൽ ബഹുഭൂരിപക്ഷവും. പക്ഷേ, ആദരവോടെയും വിപ്ലവാവേശത്തോടെയും മലയാളികൾ, വിശേഷിച്ചും പുരോഗമനവാദികൾ സദാ ഓർക്കുന്ന പേരാണിത്. ഈ നേതാവിനെ നേരിൽ കാണാൻ ഇന്നത്തെ ജനതയ്ക്ക് പൊതുവിൽ അവസരമുണ്ടാകാതെ പോയത് അദ്ദേഹത്തിന്റെ അകാലമരണത്താലാണ്. ഇന്നേക്ക് 71 വർഷംമുമ്പ്, 1948ലെ ഇതേദിവസം ഒളിവ് ജീവിതത്തിനിടെ പാമ്പുകടിയേറ്റാണ് അന്ത്യം. വൈക്കത്ത് 1906ലാണ് ജനനം. ദാരിദ്ര്യം കാരണം പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടാനേ കഴിഞ്ഞുള്ളൂ. 16–-ാം വയസ്സിൽ ആലപ്പുഴയിൽ കയർത്തൊഴിലാളിയായി. പിന്നീട് പലയിടത്തും ജോലിചെയ്തു. 1927ൽ ബനാറസിലെത്തി. അവിടെ രണ്ടുവർഷം ഹിന്ദി പഠിച്ച് സാഹിത്യവിശാരദ് പരീക്ഷയെഴുതി. തൃപ്പൂണിത്തുറയിൽ ഹിന്ദി പ്രചാരകനായി ജോലിയിൽ പ്രവേശിച്ചു. സ്വാതന്ത്ര്യസമര പ്രവർത്തനത്തിന്റെ ഭാഗമായാണ് ഹിന്ദി പ്രചാരകനായത്. പിന്നീട് ഹിന്ദി പ്രചാരണംവിട്ട് രാഷ്ട്രീയപ്രവർത്തനത്തിൽ മുഴുകി. കോൺഗ്രസ്, കോൺഗ്രസ് സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് എന്നിങ്ങനെ രണ്ടു പതിറ്റാണ്ടോളം കേരള രാഷ്ട്രീയത്തെ നയിച്ച വ്യക്തിത്വമായി.

അസാധാരണ സംഘാടകനും വിപ്ലവകാരിയും

1930 മുതൽ 1948 വരെ കേരളത്തിലെ പൊതുപ്രസ്ഥാനത്തിന്, സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിന്, തൊഴിലാളിവർഗ മുന്നേറ്റത്തിന്, ഇടതുപക്ഷ–-കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ വളർച്ചയിൽ സഖാവിന്റെ പങ്കാളിത്തവും സംഭാവനയും വലുതാണ്. തെക്ക്, വടക്ക് എന്ന വ്യത്യാസമെന്യേ കേരളത്തിലാകെ രാഷ്ട്രീയമുന്നേറ്റം സംഘടിപ്പിച്ച അസാധാരണ സംഘാടകനും വിപ്ലവകാരിയുമായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്താൻ പ്രവർത്തകരെ കണ്ടുപിടിക്കുന്നതിലും അവരെ പരിശീലിപ്പിക്കുന്നതിലും കഴിവും കുറവും തിരിച്ചറിഞ്ഞ് ഓരോരുത്തർക്കും പ്രവൃത്തി നൽകുന്നതിലും അതീവ സാമർഥ്യമുണ്ടായിരുന്നു. 1932 ജനുവരിയിൽ കോഴിക്കോട് സബ്ജയിലിൽ വച്ചാണ് ഇ എം എസും കൃഷ്ണപിള്ളയും ആദ്യം കാണുന്നത്. അന്ന് ഇടതുപക്ഷ ദേശീയവാദിയായ ഇ എം എസിനെ കമ്യൂണിസ്റ്റായി വളർത്തിയത് സഖാവാണെന്ന് ഇ എം എസ്‌ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് സോഷ്യലിസ്റ്റ്‌ പാർടിയിൽ തന്നെ ചേർത്തത് അന്ന് കല്യാശ്ശേരി അടക്കമുള്ള മലബാറിലെ പ്രദേശങ്ങളിൽ സ്ഥിരമായി എത്താറുണ്ടായിരുന്ന സഖാവാണെന്നും അത് മാങ്ങാട് ശ്രീഹർഷൻ വായനശാലയിൽവച്ചായിരുന്നെന്നും ഇ കെ നായനാരും സ്മരിച്ചിട്ടുണ്ട്.

സംഘടന കെട്ടിപ്പടുക്കുന്നതിലും സമരങ്ങൾക്ക് നേതൃത്വം നൽകുന്നതിലും എതിരാളികളെ നേരിടുന്നതിലും സഖാവ് കാട്ടിയ വഴി നാട് ഓർക്കേണ്ടതാണ്. തൊഴിലാളികൾ, കൃഷിക്കാർ തുടങ്ങി സമൂഹത്തിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും അധഃസ്ഥിതരെയും സംഘടിപ്പിക്കുന്നതിലെ വിപ്ലവകല ഒന്നുവേറെയായിരുന്നു. കൂലി, ജീവിതസാഹചര്യം എന്നിവയിലെ പരിതാപകരമായ അവസ്ഥ മാറ്റാൻ ചൂഷണത്തിനും മർദനത്തിനുമെതിരായി മുതലാളിമാരോടും ഭൂപ്രഭുക്കളോടും ഒരുവശത്ത് സമരം നടത്തി. മറുവശത്താകട്ടെ, സ്വാതന്ത്ര്യസമരത്തിൽ അവരെ അണിനിരത്തി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും രാജഭരണത്തിനുമെതിരായ സമരത്തെ വിപുലമാക്കി. ഇങ്ങനെ സാമ്പത്തികസമരത്തെ എങ്ങനെ രാഷ്ട്രീയസമരമാക്കി വളർത്താമെന്ന് തെളിയിച്ചു.

അതുപോലെ എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താൻ കമ്യൂണിസ്റ്റുകാർ മുന്നിട്ടിറങ്ങേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയ നേതാവായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങളിൽ ഇടപെടാനും അതിന്റെ തുടർച്ചയിൽ വർഗപരമായ വീക്ഷണത്തോടെ സമൂഹത്തെ നയിക്കാനും സഖാവ് പ്രവർത്തിച്ചത്. സംസ്ഥാനത്തെ നവോത്ഥാന ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നായ ഗുരുവായൂർ സത്യഗ്രഹത്തിൽ 1931ൽ സജീവമായി അദ്ദേഹം പങ്കെടുത്തു. അന്ന് അമ്പലമണി അടിച്ചതിനെത്തുടർന്ന് ഭീകരമർദനം ഏറ്റുവാങ്ങേണ്ടിവന്നു. ആ സത്യഗ്രഹസമരത്തിൽ എ കെ ജിയായിരുന്നു വളന്റിയർ ക്യാപ്റ്റൻ. ക്ഷേത്രങ്ങളിലും ക്ഷേത്രക്കുളങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്ന പിന്നോക്ക–-ദളിത് വിഭാഗങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യം സ്ഥാപിക്കുന്നതിനുള്ള സമരപരിപാടികൾക്കും നേതൃത്വം നൽകി.

നവഉദാരവൽക്കരണത്തിനും വർഗീയ ഫാസിസത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടത്തിൽ തൊഴിലാളി കർഷകാദി വിഭാഗങ്ങളെ എങ്ങനെ ഇന്ന് അണിനിരത്താമെന്ന് ചിന്തിക്കുമ്പോൾ കൃഷ്ണപിള്ളയെപ്പോലെയുള്ള നേതാക്കൾ നയിച്ച പാത സ്മരിക്കാം. ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നടത്തിയ ചെങ്കോട്ട പ്രസംഗത്തിൽ രാജ്യത്തെ ആശങ്കപ്പെടുത്തുന്ന പല പ്രഖ്യാപനങ്ങളുമുണ്ടായി. മുഖ്യ സേനാമേധാവിയെ നിയമിക്കുമെന്നും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് നടപ്പാക്കുമെന്നുമാണ് മോഡി പറഞ്ഞത്. കര, നാവിക, വ്യോമ സേനകളെ നയിക്കാനുള്ള മുഖ്യസേനാമേധാവി (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്) എന്ന പുതിയ പദവി വരുമെന്നാണ് വ്യക്തമാക്കിയത്. 1999ൽ കാർഗിൽ യുദ്ധത്തിനുശേഷം നിയോഗിച്ച സുബ്രഹ്മണ്യം കമ്മിറ്റിയുടെ ഈ ശുപാർശ സൈനിക, രാഷ്ട്രീയ ഉദ്യോഗസ്ഥതലങ്ങളിൽ ഒരുപോലെ എതിർപ്പ് ഉണ്ടായതിനെ തുടർന്ന് മരവിപ്പിച്ചതാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതും കേന്ദ്രത്തിലെ ആർഎസ്എസ് നയിക്കുന്ന ഭരണത്തിന്റെ കേന്ദ്രീകൃത ഭരണത്തിന് തീവ്രത വരുത്താനുള്ളതാണ്. ഏകാത്മ ഇന്ത്യ എന്നത് ആർഎസ്എസ് മുദ്രാവാക്യമാണ്. വൈവിധ്യത്തിൽ ഏകത എന്നതാണ് ഇന്ത്യയുടെ നിലനിൽപ്പിന് ആവശ്യം. അതിനുവേണ്ടി ശബ്ദമുയർത്തിയ നേതാവായിരുന്നു പി കൃഷ്ണപിള്ള.

മൂന്നു വർഷമായി തുടരുന്ന എൽഡിഎഫ് ഭരണം സംഘപരിവാർ ശക്തികളുടെയും കോൺഗ്രസിന്റെയും കണ്ണിലെ കരടാണ്. ഈ സർക്കാരിനെ സംരക്ഷിക്കാനും എൽഡിഎഫിന്റെ തുടർഭരണം സാധ്യമാക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് പി കൃഷ്ണപിള്ളയുടെ പ്രവർത്തനശൈലി പ്രചോദനമേകുന്നതാണ്. 1930കളുടെ അവസാനകാലത്ത് ഉത്തരവാദ ഭരണത്തിനുവേണ്ടി ആലപ്പുഴയിലെ തൊഴിലാളികൾ നടത്തിയ പണിമുടക്കുസമരത്തെ നേരിടാൻ സർ സി പിയുടെ പൊലീസും പട്ടാളവും ആലപ്പുഴ പട്ടണത്തിൽ ഭീകരാവസ്ഥ സൃഷ്ടിച്ചു. അപ്പോൾ ഒരു നാരങ്ങാക്കച്ചവടക്കാരന്റെ വേഷത്തിൽ സഖാവ് അവിടെയെത്തി പണിമുടക്കിന് നേതൃത്വം നൽകി. 1946ൽ മലബാറിൽ നടന്ന തെരഞ്ഞെടുപ്പുകാലത്ത് കമ്യൂണിസ്റ്റ്‌ പാർടിയുടെ പൊതുയോഗം കലക്കാൻ കോൺഗ്രസുകാരന്റെ ഗുണ്ടായിസമുണ്ടായി. കല്ലേറിൽ ഒരു പൊതുയോഗം കലങ്ങി. എന്നാൽ, അടുത്തൊരു ദിവസം സഖാവ് ഇടപെട്ട് വീണ്ടും പൊതുയോഗം സംഘടിപ്പിച്ചു. പക്ഷേ, അന്നും വേദിയിൽ കല്ല‌്‌ വന്നുവീണു. ആ കല്ല് സഖാവ് ഉയർത്തിക്കാട്ടി. എന്നിട്ട് ആ കല്ല് യോഗത്തിൽ ലേലംചെയ്തു. അരയണ, ഒരണ, രണ്ടണ, മൂന്നണ… അങ്ങനെ ലേലം വാശിയിലായി. അന്നത്തെനിലയിൽ വലിയൊരു വിലയ്ക്ക് കല്ല് ലേലം ചെയ്യപ്പെട്ടു. ആ സംഖ്യ കമ്യൂണിസ്റ്റ്‌ പാർടിയുടെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് നൽകി. കോൺഗ്രസുകാരുടെ കല്ലേറാക്രമണം കാരണം അണികൾക്കിടയിലുണ്ടായ പിന്നോട്ടടി നീക്കാനും അവരെ ഉന്മേഷത്തിലാക്കാനും ഈ തന്ത്രം ഉപകരിച്ചു.

ത്രിവർണ പതാകയുടെ മാനംകാക്കാൻ

ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ സമരങ്ങളിൽ സജീവമായിരുന്ന കൃഷ്ണപിള്ള ഉപ്പ് സത്യഗ്രഹത്തിനിടെ കോഴിക്കോട് കടപ്പുറത്ത് ത്രിവർണ പതാക വിട്ടുകൊടുക്കാതെ നടത്തിയ ചെറുത്തുനിൽപ്പ് ആവേശകരമാണ്‌. മർദനമേറ്റ് സഖാവ് ബോധംകെട്ട് വീണു. കമ്യൂണിസ്റ്റുകാർ ദേശീയപതാകയെ എങ്ങനെ മാനിക്കുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവം. മർദനവും ജയിൽവാസവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. 1934ൽ കോൺഗ്രസിൽ രൂപംകൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ സെക്രട്ടറിയായി. വർഗസമരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സഖാവ് ആലപ്പുഴയിലെ കയർത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടൺമിൽ തൊഴിലാളികളെയും ഓട്ടുതൊഴിലാളികളെയും കണ്ണൂരിലെ ബീഡി–-നെയ്ത്ത് തൊഴിലാളികളെയും ആറോൺ മിൽ തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പിണറായി–-പാറപ്പുറം രഹസ്യ സമ്മേളനത്തിൽ പങ്കെടുക്കുകയും ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർടിയുടെ കേരള ഘടകം സെക്രട്ടറിയാകുകയുംചെയ്തു.

1940 സെപ്തംബർ 15ന്‌ ഒളിവിലിരുന്ന് മലബാറിലെ മർദന പ്രതിഷേധത്തിന് നേതൃത്വം നൽകി. പിന്നീട് അറസ്റ്റുചെയ്ത് ശുചീന്ദ്രം ജയിലിലടച്ചു. 1942 മാർച്ചിലാണ് വിട്ടത്. പിന്നീട് കോഴിക്കോട് കേന്ദ്രീകരിച്ച് കമ്യൂണിസ്റ്റ് പാർടി വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകി. 46 മുതൽ വീണ്ടും ഒളിവ് ജീവിതം. 1946 ആഗസ്തിൽ പ്രവർത്തനകേന്ദ്രം ആലപ്പുഴയിലേക്ക് മാറ്റുകയും പുന്നപ്ര–-വയലാർ സമരത്തിന് നേതൃത്വം നൽകുകയുംചെയ്തു. സമരം പൊട്ടിപ്പുറപ്പെടുംമുമ്പ് ഇ എം എസിനൊപ്പം ആലപ്പുഴയിൽ സഞ്ചരിച്ച് സമരത്തിന്റെ ആവശ്യകതയെപ്പറ്റി തൊഴിലാളികളോടും പ്രവർത്തകരോടും സംസാരിച്ചു. തൊഴിലാളിവർഗം സമരത്തിനിറങ്ങിയേ മോചനമുള്ളൂവെന്ന് അവരോട് സന്ദേശം നൽകിയ നേതാവായിരുന്നു അദ്ദേഹം.

പുന്നപ്ര–-വയലാർ സമരശേഷം ബഹുജനനേതാക്കളെ കൂട്ടത്തോടെ സർ സി പിയുടെ പൊലീസ് അറസ്റ്റുചെയ്ത് തുറുങ്കിലടയ്ക്കുകയും ഭീകരാവസ്ഥ സൃഷ്ടിക്കുകയും പാർടിയെ നിരോധിക്കുകയും ചെയ്തു. ആ വിഷമഘട്ടത്തിൽ തിരുവിതാംകൂറിലെ ജനങ്ങൾക്ക് ശരിയായ നേതൃത്വം നൽകാനാണ് സഖാവ് ആലപ്പുഴയിലെത്തി ഒളിവിലിരുന്ന് പ്രവർത്തിച്ചത്. പാമ്പുകടിയേറ്റ് അവശനായിരിക്കുമ്പോൾ അദ്ദേഹം നോട്ടുബുക്കിൽ കുറിച്ചു. ‘‘എന്നെ പാമ്പുകടിച്ചു. എന്റെ കണ്ണും തലയും ഇരുളുന്നു. വിവരം എല്ലാവരെയും അറിയിക്കുക. സഖാക്കളെ മുന്നോട്ട്” ജനങ്ങൾ മഹാദുരിതങ്ങളിൽ അകപ്പെടുമ്പോൾ അവരെ സഹായിക്കാൻ കൈമെയ് മറന്ന് പ്രവർത്തിക്കുകയായിരുന്നു സഖാവിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാർ. പ്രളയക്കെടുതി ദുരിതാശ്വാസപ്രവർത്തനത്തിൽ കൂടുതൽ വ്യാപൃതരാകാം. മാർക്സിസം ഏറ്റവും വലിയ മനുഷ്യസ്നേഹമാണെന്നും സാമൂഹ്യപരിവർത്തനത്തിനുള്ള ഉപാധിയാണെന്നും പഠിപ്പിച്ച പി കൃഷ്ണപിള്ള വളർത്തിയ കമ്യൂണിസ്റ്റ് പാർടി ബഹുജന വിപ്ലവ പാർടിയായി ഇനിയും കൂടുതൽ വളരും. സഖാവിന്റെ സ്മരണ നമുക്ക് ആവേശപൂർവം പുതുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here