
സ്വാതന്ത്ര്യ സമരം എന്ന് പറയുമ്പോൾ നമ്മുടെ മനസിലേക്ക് വരുന്നത് ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ പോരാട്ടങ്ങളാണ്. സ്വാതന്ത്ര്യ സമരങ്ങൾ എന്നത് ലോകത്ത് എല്ലാക്കാലത്തും എല്ലായിടങ്ങളിലും തുടർന്ന് പോകുന്ന അവകാശ സമരങ്ങൾ കൂടിയാണ്. എല്ലാ തരം വിവേചനങ്ങൾക്കെതിരെയും ചൂഷിതർക്കെതിരെ അവർക്കു കീഴൽ അമർന്നു പോയ ഒരുപറ്റമാളുകളുടെ നിലനില്പിനുള്ള പോരാട്ടങ്ങൾ കൂടിയാണത്. ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ മാത്രമല്ല, ജനിച്ചു വീണ മനുഷ്യരെ അവരുടെ നിറവും തരവും നോക്കി മേലാളന്മാരെന്നും കീഴാളന്മാരെന്നും തരം തിരിച്ച ഒരു വ്യവസ്ഥിതിക്കെതിരെ കൂടി പോരാട്ടങ്ങൾ നടന്നിരുന്നു. അത്തരം സമരങ്ങളെ പറ്റി പറയുമ്പോൾ മഹാത്മാ അയ്യങ്കാളി എന്ന പേരും അദ്ദേഹത്തിന്റെ ഐതിഹാസികമായ വില്ലുവണ്ടി യാത്രയും വിസ്മരിക്കുന്നത് ചരിത്രാപരാധമാണ്.
Also Read: വിഴിഞ്ഞം: 2028 ഓടുകൂടി തുറമുഖം പൂർണതോതിൽ സജ്ജമാകും; ബജറ്റിൽ വകയിരുത്തിയത് ആയിരം കോടി
വര്‍ഷം 1893. അന്നുവരെ എഴുതപ്പെട്ടിരുന്ന സവർണ മേധാവിത്വ ചരിത്രത്തിന്റെ നെഞ്ചിലൂടെ രണ്ട് വെള്ളക്കാളകളെ പൂട്ടിയ വില്ലുവണ്ടി തെളിക്കുമ്പോൾ അയ്യൻകാളിക്ക് പ്രായം വെറും 30. പെരുങ്കാറ്റുവിള കുന്നിന്‍ചെരുവിലെ വീട്ടില്‍നിന്ന് വെങ്ങാനൂരിലെ രാജവീഥികളിലേക്കിറങ്ങിയ വണ്ടി, പോയ വഴിയിലെ ഉറച്ചു നിന്ന ജാതിക്കോമരങ്ങളെ എല്ലാം ഉലച്ചെറിഞ്ഞു. തമ്പ്രാക്കളും പ്രമാണിമാരും മാത്രം ഉപയോഗിച്ചിരിക്കുന്ന വില്ലുവണ്ടിയില്‍ രാജാവിനെപ്പോലെ വരുന്നയാളെ കണ്ടവര്‍ ഞെട്ടി. വണ്ടി തടഞ്ഞു കീഴാളനായ ധിക്കാരിയെ പിടിച്ചു കെട്ടാൻ പാഞ്ഞടുത്ത ഗുണ്ടകൾ അരയിലിരുന്ന കത്തി വലിച്ചൂരി ഇറങ്ങിയ അയ്യങ്കാളിയെ കണ്ട് ഒന്ന് പരുങ്ങി. കായിക വെല്ലുവിളികളെ കായികമായി തന്നെ നേരിട്ട അയ്യങ്കാളി തന്റെ യാത്ര തുടരുക തന്നെ ചെയ്തു. വെങ്ങാനൂർ മുതൽ തെക്കേവിള വരെ ഓടിയ വണ്ടി നിന്നത് കേരളം ചരിത്രത്തിൽ നവോദ്ധാനത്തിൻറെ പുതിയ ഒരധ്യായം കുറിച്ച് കൊണ്ടായിരുന്നു.
അവർണർക്ക് വഴി നടക്കാൻ പോലും അവകാശമില്ലാതിരുന്ന വഴികളിലൂടെ സവർണർക്കുമാത്രം ഉപയോഗിക്കാൻ ‘അവകാശ’മുണ്ടായിരുന്ന വില്ലുവണ്ടി വിലക്കുവാങ്ങി വെങ്ങാനൂരിലെ വഴികളിൽ കൂടി ഓടിയ അയ്യങ്കാളി തന്റെ വില്ലുവണ്ടി യാത്രകൾ തിരുവിതാംകൂർ രാജാവ് എല്ലാവർക്കും പൊതുനിരത്തിലൂടെ സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ച് ഉത്തരവിറക്കുംവരെ തുടർന്നു.
മഹാത്മാ ഗാന്ധി പുലയന്മാരുടെ രാജാവ് എന്ന് വിശേഷിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ വില്ലു വണ്ടി യാത്ര പലപ്പോഴും സമരങ്ങളെ ‘കലാപങ്ങൾ’ എന്ന് വിശേഷിപ്പിക്കുന്ന ചരിതകാരന്മാർ മനപ്പൂർവ്വം മറന്നു കളയാറുണ്ട്. സവര്‍ണ മേധാവിത്വത്തിന് നേരെ കത്തി ചൂണ്ടിയ അയ്യങ്കാളിയുടെ ചരിത്ര പ്രസിദ്ധമായ ആ വില്ല് വണ്ടിയാത്രയ്ക്ക് 131 ആണ്ട് തികയുകയാണ്.
അയ്യങ്കാളി അന്ന് പോരാടിയ ജാതി-കീഴാള വ്യവസ്ഥകൾ ഇന്നും ജീർണിത രൂപത്തിലെങ്കിലും പലരുടെയും മനസ്സിൽ നിൽക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പ് കേന്ദ്ര മന്ത്രി പദവിയിലിരുന്ന് സുരേഷ് ഗോപി നടത്തിയ പരാമർശങ്ങൾ അതിന് തെളിവാണ്. സ്വാതന്ത്ര്യ സമരങ്ങൾ ഈ പുതിയ കാലത്തിലും തുടന്ന് കൊണ്ടേയിരിക്കണം എന്നതിന് ഉദാഹരണമാണ് ഇപ്പോഴും കേരളത്തിലും ഇന്ത്യയിലും ചത്ത് ജീർണ്ണിച്ചെങ്കിലും പ്രേതം പോലെ പിന്തുടരുന്ന സവർണ്ണ മേധാവിത്വത്തിന്‍റെ ബാക്കി പത്രങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here